ഒടിയന് സിനിമയ്ക്ക് എതിരേ നടക്കുന്ന സംഘടിതമായ അക്രമണത്തിന് പിന്നില്‍ സിനിമ മേഖലയില്‍ നിന്നുള്ളവര്‍ തന്നെയാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. വ്യക്തിപരമായ കണക്കുകള്‍ തീര്‍ക്കാനായി ചിത്രത്തെ ഉപയോഗിക്കുകയാണെന്നും എന്നാല്‍ അവര്‍ കൂടി ഭാഗമായ ഇന്റസ്ട്രിയെ ഇത് മോശമായി ബാധിക്കുമെന്ന് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഞ്ജു വാര്യരിനോടുള്ള എതിര്‍പ്പും ഇപ്പോഴത്തെ ആക്രമണത്തിന് കാരണമായിട്ടുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ മേനോന്റെ പ്രതികരണം.
ചിത്രത്തിന് എതിരേ നടക്കുന്നത് കരുതിക്കൂട്ടിയ ആക്രമമാണെന്നാണ് അദ്ദേഹം പറയുന്നത്. തനിക്കെതിരേ കുറേ നാളുകളായി നടക്കുന്ന അക്രമണത്തിന്റെ ഭാഗമാണ് ഇത്. ഇരിക്കുന്ന കൊമ്പ് അവര്‍ വെട്ടുകയാണ്. അവര്‍ കൂടി ഭാഗമായ ഇന്റസ്ട്രിയെ നശിപ്പിക്കാനെ ഇത്തരം അക്രമണങ്ങള്‍ സഹായിക്കൂ. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
തിരിച്ചു വരവിന് മഞ്ജുവിനെ സഹായിച്ചതും അക്രമണത്തിന് കാരണമായിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മഞ്ജുവിനെ ഞാന്‍ ഒരു ബ്രാന്‍ഡായാണ് കണ്ടത്. പ്രൊഫഷണലായുള്ള സപ്പോര്‍ട്ടാണ് തന്റെ പരസ്യ കമ്പനിയിലൂടെ മഞ്ജുവിന് നല്‍കി. 36 ാം വയസില്‍ തിരിച്ചു വരുന്ന ആളെ മികച്ച രീതിയില്‍ പ്രസന്റ് ചെയ്യുക എന്നതായിരുന്നു തന്റെജോലി. മഞ്ജു എന്ന ബ്രാന്‍ഡിനെ എങ്ങനെ പാക്കേജ് ചെയ്യാം. എങ്ങനെ അവതരിപ്പിക്കാം എന്നാണ് ഞാന്‍ ചിന്തിച്ചത്. വര്‍ഷങ്ങള്‍ ശേഷമുള്ള തിരിച്ചുവരവ് മികച്ചതാക്കാന്‍ മഞ്ജുവിനെ ഇത് സഹായിച്ചു. ഞാന്‍ എന്റെ ജോലി ആത്മാര്‍ത്ഥമായി ചെയ്തു. ഇതാണ് പലര്‍ക്കും പ്രശ്‌നമായത്. എതിര്‍ലിംഗത്തില്‍പ്പെടുന്ന ഒരാളായതിനാല്‍ അനാവശ്യ കഥകള്‍ ഉണ്ടാകുമെന്ന് നേരത്തെ അറിയാമായിരുന്നു. ഇതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്ന് അറിയാമായിരുന്നു.
മഞ്ജു വളരുതെന്നും നന്നാവരുതെന്നും ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ട്. അവരുടെ ശത്രുത എന്റെ മേലില്‍ വരുമെന്നും എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് താന്‍ ക്രൂശിക്കപ്പെട്ടാലും ഇനിയും ക്രൂശിക്കപ്പെട്ടാലും വിഷമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് ഒരു അഭിമുഖത്തില്‍ വന്ന് ബോംബെ ബന്ധമുള്ള ആളെക്കുറിച്ച് പറഞ്ഞിരുന്നു. അത് താന്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മളാണ് ചിലതിന് കാരണം എന്ന് ചിലര്‍ വിചാരിക്കുകയും ഒരു കൂട്ടം ആളുകള്‍ അങ്ങനെ വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ പേരില്‍ അവര്‍ നമ്മളെ അക്രമിക്കും. എന്നാല്‍ നമ്മളായിരിക്കില്ല അതിന് കാരണം. ഉദ്ദേശിക്കുന്ന ആള്‍ ആരാണെന്ന് വ്യക്തമായി പറയാതെ ഊഹാപോഹങ്ങള്‍ പറയുമ്പോള്‍ ഇതില്‍ ഉള്‍പ്പെടാത്തവര്‍ ഇരയായി മാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ