'ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക അതാണ് മഞ്ജുവിന്റെ സ്വഭാവം, ഇതിനെ അവസരവാദമെന്ന് വിളിക്കാം'; രൂക്ഷവിമര്‍ശനവുമായി സിന്ധു ജോയ്

'വിമന്‍ ഇന്‍ സിനിമ കളക്ടീവ്' എന്ന പെണ്‍കൂട്ടായ്മയുടെ പിറവി തന്നെ പടിയിറങ്ങിപ്പോന്ന മഞ്ജുവിനൊരു പ്രതിരോധമതില്‍ പണിയാനായിരുന്നു എന്നതാണ് സത്യം
'ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക അതാണ് മഞ്ജുവിന്റെ സ്വഭാവം, ഇതിനെ അവസരവാദമെന്ന് വിളിക്കാം'; രൂക്ഷവിമര്‍ശനവുമായി സിന്ധു ജോയ്

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിത മതിലില്‍ പങ്കെടുക്കാനുള്ള തീരുമാനം നടി മഞ്ജു വാര്യര്‍ മാറ്റിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞാണ് മഞ്ജുവിന്റെ പിന്‍മാറ്റം. താരത്തിന്റെ നിലപാട് മാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എസ്എഫ്‌ഐ നേതാവ് സിന്ധു ജോയ്. ആദ്യം വാരിപ്പുണരുകയും പിന്നെ തള്ളിപ്പറയുകയും ചെയ്യുന്ന മഞ്ജുവിന്റെ സ്വഭാവം അവസരവാദമാണെന്നാണ് തന്റെ ഫേയ്‌സ്ബുക് പേജിലൂടെ സിന്ധു പറഞ്ഞത്. 

മഞ്ജുന് നേരെയുണ്ടായ അക്രമണങ്ങളെ പ്രതിരോധിക്കാനാണ് 'വിമന്‍ ഇന്‍ സിനിമ കളക്ടീവ്' എന്ന പെണ്‍കൂട്ടായ്മ പിറവിയെടുത്തതെന്നാണ് സിന്ധു പറയുന്നത്. അതുകൊണ്ട് മഞ്ജുവിനെ പ്രതിരോധിക്കാന്‍ ഇറങ്ങിയ കഴിവുള്ള ഒരു നടി ആ ഉദ്യമത്തില്‍ ബലിയാടായി. മഞ്ജുവിനേക്കാള്‍ ഒരുപാട് ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന ഒരു പ്രതിഭയായിരുന്നു പാര്‍വതി എന്നും സിന്ധു കുറിച്ചു. ദേശീയതലത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന ആദരവുകള്‍, അംഗീകാരങ്ങള്‍ക്കും വേണ്ടിയാണ് മഞ്ജു തന്റെ നിലപാട് മാറ്റിയത്. ഇതിനെ അവസരവാദമെന്നാണ് വിളിക്കേണ്ടതെന്നും ഫേയ്‌സ്ബുക് കുറിപ്പിലൂടെ സിന്ധു ജോയ് പറഞ്ഞു. 

സിന്ധു ജോയിയുടെ ഫേയ്‌സ്ബുക് പോസ്റ്റ്

വനിതാമതിലിന് മഞ്ജുവാര്യര്‍ 'ഒടി'വെക്കുന്‌പോള്‍ 

മലയാളിയുടെ 'പെണ്ണത്ത'ത്തിന്റെ പ്രതീകമായി കുറേനാളായി വാഴ്ത്തപ്പെടുന്നുണ്ട് മഞ്ജു വാര്യര്‍; പ്രത്യേകിച്ചും അവരുടെ രണ്ടാംവരവിനുശേഷം! 'വിമന്‍ ഇന്‍ സിനിമ കളക്ടീവ്' എന്ന പെണ്‍കൂട്ടായ്മയുടെ പിറവി തന്നെ പടിയിറങ്ങിപ്പോന്ന മഞ്ജുവിനൊരു പ്രതിരോധമതില്‍ പണിയാനായിരുന്നു എന്നതാണ് സത്യം. നടി ആക്രമിക്കപ്പെട്ട സംഭവം അതിനൊരു 'വഴിമരുന്ന്' ആയെന്നുമാത്രം. നാല്‍പതാം വയസിലും നിലപാടുകളൊന്നുമില്ലാത്ത മഞ്ജു ആ മതിലും പൊളിച്ചു; പുറത്തുവന്ന് ഭള്ളുപറഞ്ഞത് അതിലേറെ കഷ്ടം. മഞ്ജുവിനെ പ്രതിരോധിക്കാനിറങ്ങിയ കഴിവുള്ളൊരു നടി ആ ഉദ്യമത്തില്‍ ബലിയാടായി; പാര്‍വതി. മഞ്ജുവിനേക്കാള്‍ ഒരുപാട് ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന ഒരു പ്രതിഭ. സിനിമയിലെ ആങ്ങളമാരുടെ സംഘടനയുടെ ഒരുകാതം അകലെയാണ് അവള്‍ ഇപ്പോള്‍; അവസരങ്ങളും നന്നേ കുറവ്. 'വനിതാ മതില്‍' ആണ് ഈ പെണ്ണൊരുത്തി ഇപ്പോള്‍ തള്ളിപ്പറയുന്ന സംഭവം. 

'ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക', അതാണ് മഞ്ജുവിന്റെ സ്വഭാവം. മഞ്ജുവിന്റെ ഒരു വീഡിയോ യൂട്യൂബില്‍ കിടന്ന് കറങ്ങുന്നുണ്ട് : 'നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീപുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം.' ഇതായിരുന്നു ആഹ്വാനം!

നേരം ഇരുട്ടിവെളുത്തപ്പോള്‍ ആയമ്മ നിലപാട് മാറ്റി ഫേസ്ബുക്കില്‍ കുറിപ്പിറക്കി: 'സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല....പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.'

അസലൊരു രാഷ്ട്രീയം ഈ നിലപാട് മാറ്റത്തിനു പിന്നിലുണ്ട്, ദേശീയതലത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന ആദരവുകള്‍, അംഗീകാരങ്ങള്‍, അതിന്റെ ആരവങ്ങള്‍. ഇതിനെ വേണമെങ്കില്‍ അവസരവാദമെന്നും വിളിക്കാം.വനിതാമതിലിനുമുണ്ട് രാഷ്ട്രീയം. അത് വെറും ചെങ്കൊടിയുടെ മാത്രം രാഷ്ട്രീയമാണെന്ന് ഞാന്‍ കരുതുന്നില്ല. അത് പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ്, നവോത്ഥാനത്തിന്റെ രാഷ്ട്രീയമാണ്; ഒപ്പം ഫാഷിസത്തിനെതിരായ പോരാട്ടമാണ്.  കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളെ 'ഒടി'വെക്കാന്‍ ശ്രമിക്കരുത്, അത് ആരായാലും...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com