'യേശുദാസിന്റെ സന്ദേശം അറിഞ്ഞ് ദേവരാജന്‍ മാസ്റ്റര്‍ നിന്നനില്‍പ്പില്‍ തളര്‍ന്നു വീണു; മാസ്റ്ററോടുള്ള ഗാനഗന്ധര്‍വന്റെ പെരുമാറ്റം നീതീകരിക്കാനാവാത്തത്'

എട്ട് ലക്ഷം രൂപയ്ക്ക് തനിക്ക് അവകാശം തരണമെന്നും ഇല്ലെങ്കില്‍ സഹകരിക്കില്ലെന്ന ഭീഷണിയുമായി യേശുദാസ് മാഷിനെ സമീപിച്ചു
'യേശുദാസിന്റെ സന്ദേശം അറിഞ്ഞ് ദേവരാജന്‍ മാസ്റ്റര്‍ നിന്നനില്‍പ്പില്‍ തളര്‍ന്നു വീണു; മാസ്റ്ററോടുള്ള ഗാനഗന്ധര്‍വന്റെ പെരുമാറ്റം നീതീകരിക്കാനാവാത്തത്'

ലയാളികളുടെ സ്വകാര്യ അഹങ്കാരമായിട്ടാണ് ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ കാണുന്നത്. മലയാള സിനിമഗാനത്തിന്റെ സുവര്‍ണ്ണ കാലഘട്ടമാണ് യേശുദാസിനെ ഗാനഗന്ധര്‍വ്വന്‍ എന്ന നിലയിലേക്ക് ഉയര്‍ത്തുന്നത്. എന്നാല്‍ ആ കാലം യേശുദാസിന് മാത്രം സ്വന്തമായിരുന്നില്ല. ദേവരാജന്‍ മാസ്റ്ററും ബിച്ചു തിരുമലയും ഉള്‍പ്പടെ നിരവധി പ്രമുഖരുടെ സംഭാവനകളാണ് മലയാളത്തില്‍ പാട്ടിന്റെ വസന്തം തീര്‍ത്തത്. 

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകനാണെങ്കിലും തന്റെ സമകാലികരായ സംഗീതജ്ഞരോടുള്ള യേശുദാസിന്റെ പെരുമാറ്റം അത്ര നല്ലതായിരുന്നില്ല. പ്രത്യേകിച്ച് ദേവരാജന്‍ മാസ്റ്ററോട്. യേശുദാസിന്റെ പെരുമാറ്റം പലപ്പോഴും ദേവരാജന്‍ മാസ്റ്ററെ വേദനിപ്പിച്ചിട്ടുണ്ടെന്നാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഗായിക ലതികയുടെ സഹോദരനുമായ എസ്.രാജേന്ദ്ര ബാബു പറയുന്നത്. സഫാരി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദേവരാജന്‍ മാസ്റ്ററോടുള്ള യേശുദാസിന്റെ പെരുമാറ്റത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. 

മലയാള ചലച്ചിത്ര സംഗീതത്തിന്റെ അമ്പതാം വര്‍ഷം ആഘോഷിക്കണമെന്ന് ദേവരാജന്‍ മാസ്റ്ററുടെ വലിയ ആഗ്രഹമായിരുന്നു. ആ സമയത്ത് സംഗീതരംഗത്തുണ്ടായിരുന്ന എല്ലാവരേയും അണിനിരത്തിക്കൊണ്ട് പൂര്‍ണമായ ഒരു സംഗീത ഉത്സവമായിട്ട് നടത്താനായിരുന്നു മാഷ് ചിന്തിച്ചത്. പരിപാടിക്ക് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് ഒരു ആഘാതം പോലെ അദ്ദേഹത്തിന് സന്ദേശം ലഭിക്കുന്നത്. ചില പരിപാടികളുമായി ബന്ധപ്പെട്ട് ഞാന്‍ ഗള്‍ഫില്‍ പോവുകയാണെന്നും ഈ ഡേറ്റ് മാഷൊന്ന് മാറ്റണം എന്നു പറഞ്ഞുകൊണ്ടുള്ള യേശുദാസിന്റെ സന്ദേശമായിരുന്നു അത്. സംഗീത പരിപാടിയുടെ പ്രധാന കണ്ണി യേശുദാസാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഒട്ടും ഒഴിവാക്കാന്‍ കഴിയാത്തതായിരുന്നു. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതിന് ശേഷമായിരുന്നു ദാസേട്ടന്‍ ഇത് പറയുന്നത്. 

ഇത് അറിഞ്ഞതോടെ നിന്നനില്‍പ്പില്‍ മാസ്റ്റര്‍ തളര്‍ന്നു വീണു. ഉടന്‍ തന്നെ ശ്രീചിത്രയില്‍ എത്തിച്ച് അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചെങ്കിലും ഏറെ നാള്‍ മാഷിന് ചികിത്സയ്ക്ക് വിധേയനാകേണ്ടി വന്നു. അതുകഴിഞ്ഞ് തിരുച്ചു വന്ന മാഷ് വീണ്ടും പരിപാടി നടത്താന്‍ തീരുമാനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ മൂന്ന് ദിവസം നീണ്ട പരിപാടി അതിഗംഭീരമായി തന്നെ നടന്നു. ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തിയായിരുന്ന നൗഷാദ് അലിയായിരുന്നു പരിപാടിയുടെ ക്യാപ്റ്റന്‍.

ഇതുകൊണ്ട് അവസാനിച്ചില്ല അതിനിടെ ദേവരാജന്‍ മാസ്റ്ററെ ഏറെ വേദനിപ്പിച്ച ഒരു സംഭവമുണ്ടായി. പരിപാടിയില്‍ നിന്ന് സമാഹരിക്കുന്ന തുക പാവപ്പെട്ട കലാകാരന്മാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുക എന്നതായിരുന്നു മാസ്റ്ററുടെ ലക്ഷ്യം. ഇതിന്‍ പ്രകാരം ജോണി സാഗരിക പരിപാടിയുടെ ഓഡിയോ വീഡിയോ റൈറ്റ്‌സ് 16 ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ തയ്യാറായി. എട്ട് ലക്ഷം രൂപയ്ക്ക് തനിക്ക് അവകാശം തരണമെന്നും ഇല്ലെങ്കില്‍ സഹകരിക്കില്ലെന്ന ഭീഷണിയുമായി യേശുദാസ് മാഷിനെ സമീപിച്ചു. വേറെ വഴിയില്ലാതെ 16 ലക്ഷത്തിന്റെ ജോണി സാഗരികയുടെ കരാര്‍ റദ്ദാവുകയായിരുന്നു.

ഒരു വര്‍ഷത്തിന് ശേഷം യേശുദാസ് ഒരു കവറുമായി മാഷിനെ കാണാന്‍ എത്തി. അന്ന് പറഞ്ഞപോലൊന്നും ചെയ്യാന്‍ പറ്റുന്നില്ലെന്നും സാമ്പത്തികമായി വല്യ പ്രശ്‌നങ്ങളുണ്ടെന്നും പറഞ്ഞ് കവര്‍ മാഷിന് മുന്നില്‍ വെച്ചു. അദ്ദേഹം അത് തുറന്നു നോക്കിയപ്പോള്‍ രണ്ട് ലക്ഷം രൂപയുടെ ചെക്ക് ആയിരുന്നു അത്. പിന്നീട് ദാസേട്ടന്‍ ഇറങ്ങാന്‍ നേരത്ത് മാഷ് ദാസേട്ടനോടായി ഇങ്ങനെ പറഞ്ഞു. 'പോകുമ്പോള്‍ ആ കവര്‍ കൂടി എടുത്തോ, നിനക്ക് കുറച്ച് ബുദ്ധിമുട്ടാണെന്നല്ലേ പറഞ്ഞത് അത് സഹായിക്കും'. അത്രയും പറഞ്ഞ് ദേവരാജന്‍ മാസ്റ്റര്‍ തന്റെ മുറിയിലേക്ക് പോവുകയായിരുന്നു'.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com