ഭാര്യയുടെ പഴ്സ് ഞാൻ ഒരിക്കലും പരിശോധിച്ചിട്ടില്ല, മകളുടെ മുറിയിൽ കയറുന്നതും അനുവാദത്തോടെമാത്രം: ഷാറൂഖ് ഖാൻ
ഷാറൂഖ് ഖാൻ്റെ ആരാധകർക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടാൻ കാരണങ്ങൾ ചെറുതല്ല, താരപദവിയെക്കാൾ എസ്ആർകെയുടെ വ്യക്തിജീവിതവും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. മീ ടൂ മൂവ്മെന്റിനെക്കുറിച്ചുള്ള ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ എസ്ആർകെ ആരാധകരെ കൂടുതൽ പ്രീതിപ്പെടുത്തിയിരിക്കുന്നത്. മീ ടൂവിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വ്യക്തി ജീവിതത്തിൽ താൻ പിന്തുടരുന്ന ചില കാര്യങ്ങളെക്കുറിച്ചും ഭാര്യയുമായും മക്കളുമായും താൻ കാത്തുസൂക്ഷിക്കുന്ന ബന്ധത്തെക്കുറിച്ചുമാണ് ഷാറൂഖ് മനസ്സ് തുറന്നത്.
"ഞാൻ ജീവിതത്തിൽ വിശ്വസിക്കുന്നത് മൂന്നു കാര്യങ്ങളാണ്. ബഹുമാനം, ബഹുമാനം, ബഹുമാനം എന്നതാണ് ആ മൂന്നു കാര്യങ്ങൾ. ബഹുമാനമില്ലാത്തിടത്ത് പ്രണയം ഒരിക്കലും ഉണ്ടാവില്ല. ബഹുമാനം എന്നാൽ സമത്വം എന്നാണ് ഞാൻ അർഥമാക്കുന്നത്. ഞാൻ എത്രമാത്രം ദുർബലനാണെന്ന് അറിയിക്കുകയും, കരുതൽ ആവശ്യപ്പെടുകയും തിരിച്ച് കരുതൽ നൽകുകയും ചെയ്യുന്നതാണ് എന്റെ രീതി. ഭാര്യയോടും സുഹൃത്തുക്കളോടും അങ്ങനെയാണ് ഞാൻ പെരുമാറുന്നതും", ഷാറൂഖ് പറഞ്ഞു.
വിവാഹം കഴിഞ്ഞിട്ട് 30 വർഷമായെങ്കിലും ഇതുവരെ ഭാര്യയുടെ പഴ്സ് താൻ പരിശോധിച്ചിട്ടില്ലെന്നും ഭാര്യ വസ്ത്രം മാറ്റുമ്പോൾ വാതിലിൽ കൊട്ടിവിളിച്ചിട്ടേ അകത്തു പ്രവേശിക്കാറുള്ളൂ എന്നും ഷാറൂഖ് പറഞ്ഞു. അനുവാദത്തോടെ മാത്രമേ താൻ മകളുടെ മുറിയിലും പ്രവേശിക്കാറുള്ളൂ എന്നും താരം കൂട്ടിച്ചേർത്തു.
ഞാൻ ഒരു ഭർത്താവാണ്, അച്ഛനാണ്. അത് അവർക്കറിയാം. പക്ഷേ അതിലുപരി മുറി അവരുടെ സ്വകാര്യ ഇടമാണ്. അവിടെ അനുവാദത്തോടെ പ്രവേശിക്കുന്നതാണ് ഉചിതം, ഷാറൂഖ് പറഞ്ഞു. ആളുകളോട് ബഹുമാനമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്ന് 21 വയസ്സുകാരനായ മകനെ ഞാൻ പഠിപ്പിച്ചിട്ടുണ്ടെന്നും മറുപടി പറഞ്ഞപ്പോൾ ഷാറൂഖ് കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ