'തീര്‍ത്തും അസന്തുഷ്ടയായ സ്ത്രീയായിരുന്നു അവര്‍'; കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളില്‍ ശ്രീദേവിയെ ഓര്‍ത്തെടുത്ത് രാം ഗോപാല്‍ വര്‍മ്മ

ശ്രീദേവി ബൃഹത്തായ ആരാധകവൃത്തതിന് സ്വന്തമാണെന്നും അതിനാല്‍ സത്യം അറിയാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ അദ്ദേഹം പറയുന്നു
'തീര്‍ത്തും അസന്തുഷ്ടയായ സ്ത്രീയായിരുന്നു അവര്‍'; കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളില്‍ ശ്രീദേവിയെ ഓര്‍ത്തെടുത്ത് രാം ഗോപാല്‍ വര്‍മ്മ

ശ്രീദേവിയുടെ ആരാധകര്‍ക്ക് തുറന്ന കത്തുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. നടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് രാം ഗോപാല്‍ വര്‍മ കത്തെഴുതിയത്. ശ്രീദേവി ബൃഹത്തായ ആരാധകവൃത്തതിന് സ്വന്തമാണെന്നും അതിനാല്‍ സത്യം അറിയാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ അദ്ദേഹം പറയുന്നു. 

ശ്രീദേവി തീര്‍ത്തും അസുന്തുഷ്ടയായ സ്ത്രീയായിരുന്നു. ലോകം അറിഞ്ഞതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും ഒരോരുത്തരുടേയും യഥാര്‍ത്ഥ ജീവിതം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ശ്രീദേവിയുടേതെന്നും കത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. നിരവധി പേര്‍ക്ക് ശ്രീദേവിയുടെ ജീവിതം മികച്ചതായിരുന്നു, ഭംഗിയുള്ള മുഖം, മികച്ച കഴിവ്. സുന്ദരികളായ രണ്ട് മക്കളുള്ള സ്ഥിരതയാര്‍ന്ന കുടുംബം. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് എല്ലാം മികച്ചതായിരുന്നു. എന്നാല്‍ ശരിക്കും ശ്രീദേവി സന്തോഷവതിയായിരുന്നോ? സന്തോഷകരമായ ജീവിതമായിരുന്നോ അവര്‍ ജീവിച്ചിരുന്നത് രാംഗോപാല്‍ വര്‍മ ചോദിച്ചു. അവരുടെ ജീവിതത്തിന്റെ മനോഹരമായ ഭാഗം മാത്രമാണ് എല്ലാവരും കണ്ടത്. അതില്‍ ഒരു പാടുകാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുണ്ട്. അച്ഛന്റെ മരണത്തോടെ ആകാശത്തില്‍ പറന്നു നടന്നിരുന്ന ഒരു പക്ഷിയില്‍ നിന്ന് അമ്മയുടെ അമിതസംരക്ഷണംകാരണം കൂട്ടില്‍ അടയ്ക്കപ്പെട്ട പക്ഷിയായി അവര്‍ മാറുന്നത് എന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അവരുടെ അമ്മ കേസില്‍പ്പെട്ടു കിടക്കുന്ന പ്രോപ്പര്‍ട്ടികളില്‍ തെറ്റായി നിക്ഷേപം നടത്തിയും മറ്റും നടത്തിയ തെറ്റായ തീരുമാനങ്ങള്‍ കുടുംബത്തെ ശിഥിലമാക്കി. അപ്പോഴാണ് ബോണി കപൂര്‍ അവരുടെ ജീവിതത്തിലേക്ക് വരുന്നത്. സ്വന്തമായി ഒരുപാട് കടങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം ശ്രീദേവിയുടെ പ്രശ്‌നങ്ങളും ഏറ്റെടുത്തു. അങ്ങനെയാണ് ഇരുവരും ഒരുമിച്ചത്. കുടുംബം തകര്‍ത്തവള്‍ എന്ന് പറഞ്ഞ് ബോണിയുടെ അമ്മ ശ്രീദേവിയെ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ ലോബിയില്‍വെച്ച് വയറ്റിന് ഇടിച്ചു. ഇത്തരത്തില്‍ തന്റെ സ്വകാര്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ അവരുടെ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവുകളുണ്ടാക്കിയിരുന്നെന്നും വര്‍മ വ്യക്തമാക്കി.

പ്രായമാകുന്നതിനെക്കുറിച്ച് ശ്രീദേവി വളരെ അധികം പേടിച്ചിരുന്നു. സൗന്ദര്യം നിലനിര്‍ത്തുന്നതിനായി വര്‍ഷങ്ങളായി അവര്‍ കോസ്‌മെറ്റിക് സര്‍ജറികള്‍ നടത്തിയിരുന്നു. ക്യാമറയ്ക്ക് മുന്‍പില്‍ വരുമ്പോള്‍ മാത്രമല്ല യഥാര്‍ത്ഥ ശ്രീദേവിയെ ഒളിക്കാന്‍ മനസികമായി വരെ അവര്‍ മേക്കപ്പ് ചെയ്തിരുന്നു. മാനസികമായി അരക്ഷിതമായ അവസ്ഥയിലായിരുന്നു അവര്‍. അവര്‍ക്കെന്താണ് സംഭവിക്കുന്നത് മറ്റുള്ളവര്‍ അറിയുമോയെന്ന ഭയം അവര്‍ക്കുണ്ടായിരുന്നെന്നും അദ്ദേഹം തന്റെ കത്തില്‍ പറയുന്നു. 

അത് ഒരിക്കലും അവരുടെ തെറ്റല്ല, കുഞ്ഞിലെ മുതല്‍ അനുഭവിച്ച താരപദവി അവരെ അങ്ങനെയാക്കുകയായിരുന്നു. മാതാപിതാക്കളുടേയും ഭര്‍ത്താവിന്റേയും ഒരു പരിധി വരെ മക്കളുടേയും ലക്ഷ്യങ്ങളായിരുന്നു അവരെ നയിച്ചത്. ഇന്റസ്ട്രിയില്‍ മക്കള്‍ സ്വീകരിക്കപ്പെടുമോ എന്ന പേടിയും അവര്‍ക്കുണ്ടായിരുന്നു. വര്‍മ്മ കൂട്ടിച്ചേര്‍ത്തു. ശ്രീദേവിക്ക് അവസാനം ശാന്തി ലഭിച്ചെന്നും അവരെ സത്യസന്ധമായി സ്‌നേഹിക്കുന്നതിനാല്‍ കണ്ണുനീര്‍ നിയന്ത്രിക്കാനാവുന്നില്ലെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com