താരറാണിയെ അവസാനമായി കാണാന്‍ ആരാധകപ്രവാഹം; അന്ത്യോപചാരമര്‍പ്പിക്കാന്‍ ബോളിവുഡ് താരങ്ങളും

വൈകിട്ട് മൂന്നരയ്ക്ക് മുംബൈ വിലെപേരല്‍ സേവ സമാജ് ശ്മശാനത്തിലാണ് സംസ്‌കാരം
താരറാണിയെ അവസാനമായി കാണാന്‍ ആരാധകപ്രവാഹം; അന്ത്യോപചാരമര്‍പ്പിക്കാന്‍ ബോളിവുഡ് താരങ്ങളും

നടി ശ്രീദേവിയെ അവസാനമായി കാണാനായി ആരാധക പ്രവാഹം. മുംബൈയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പടെ നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. 

രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പൊതുദര്‍ശനം. അതിന് ശേഷം ഉച്ചയ്ക്ക് രണ്ടിന് വെളുത്ത പൂക്കള്‍കൊണ്ട് അലങ്കരിച്ച വാഹനത്തില്‍ വിലാപയാത്ര പുറപ്പെടും. വൈകിട്ട് മൂന്നരയ്ക്ക് മുംബൈ വിലെപേരല്‍ സേവ സമാജ് ശ്മശാനത്തിലാണ് സംസ്‌കാരം. പൊതുദര്‍ശനം നടക്കുന്ന സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. 

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി 9.30 ഓടെയാണ് ദുബായില്‍ നിന്നും ശ്രീദേവിയുടെ മൃതദേഹം മുംബൈ അന്ധേരിയിലെ വസതിയിലെത്തിച്ചത്. ദുബായില്‍നിന്ന് വ്യവസായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍, ശ്രീദേവിയുടെ മക്കളായ ജാന്‍വി, ഖുഷി എന്നിവര്‍ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. 

ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചതോടെയാണ് മൃതദേഹം വിട്ടുനല്‍കിയത്. ദുബായിലുണ്ടായിരുന്ന ബോണി കപൂര്‍, മകന്‍ അര്‍ജുന്‍ കപൂര്‍, സഞ്ജയ് കപൂര്‍, റീന മാര്‍വ, സന്ദീപ് മാര്‍വ എന്നിവരുള്‍പ്പെടെ പത്തുപേര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഇവിടെനിന്ന് ആംബുലന്‍സ് മാര്‍ഗമാണ് ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്‌സിലെ ശ്രീദേവിയുടെ വസതിയില്‍ മൃതദേഹം എത്തിച്ചത്. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ചതായി ദുബായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com