ആര്‍ത്തവ ശുചിത്വം ചര്‍ച്ചചെയ്യുന്ന പാഡ്മാനെ പ്രശംസിച്ച് മലാല യൂസഫ്‌സായി 

ആര്‍ത്തവസമയത്തെ ശുചിത്വത്തെകുറിച്ച് ചര്‍ച്ചചെയ്യുന്ന ചിത്രം എല്ലാവരെയും പ്രചോദിപ്പിക്കുന്ന ഒരു സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന്‌ മലാല
ആര്‍ത്തവ ശുചിത്വം ചര്‍ച്ചചെയ്യുന്ന പാഡ്മാനെ പ്രശംസിച്ച് മലാല യൂസഫ്‌സായി 

അക്ഷയ് കുമാര്‍ ചിത്രം പാഡ്മാനെ പ്രശംസിച്ച് സമാധാന നൊബേല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌സായി. ആര്‍ത്തവസമയത്തെ ശുചിത്വത്തെകുറിച്ച് ചര്‍ച്ചചെയ്യുന്ന ചിത്രം എല്ലാവരെയും പ്രചോദിപ്പിക്കുന്ന ഒരു സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നതെന്നാണ് മലാല അഭിപ്രായപ്പെട്ടത്. ചിത്രം മുന്നോട്ടുവയ്ക്കുന്ന സന്ദേശം വളരെയധികം പ്രചോദിപ്പിക്കുന്നതായതിനാല്‍ തന്നെ സിനിമ കാണാന്‍ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണെന്നാണ് മലാല പറഞ്ഞത്. 

സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന സിനിമയുടെ നിര്‍മാതാവ് അക്ഷയ് കുമാറിന്റെ ഭാര്യയും എഴുത്തുകാരിയും നടിയുമായ ട്വിങ്കിള്‍ ഖന്നയാണ്. ലോകപ്രശസ്ത ആശയവിനിമയ വേദിയായ 'ദി ഓക്‌സഫഡ് യൂണിയനില്‍' പ്രസംഗിക്കാനെത്തിയപ്പോഴാണ് മലാലയും ട്വിങ്കിളും കണ്ടുമുട്ടിയത്. ട്വിങ്കിള്‍ പ്രസംഗിക്കാനായി പോകുന്നതിന് മുമ്പാണ് പാഡ്മാനെകുറിച്ചുള്ള തന്റെ അഭിപ്രായം മലാല തുറന്നുപറഞ്ഞത്. 

'സാനിറ്ററി പാഡ് വിപ്ലവം' സാധ്യമാക്കിയ കോയമ്പത്തൂരിലെ അരുണാചലം മുരുകാനന്ദന്റെ ജീവിതമാണ് പാഡ്മാന്‍ എന്ന ചിത്രത്തിന് പിന്നിലെ പ്രചോദനം. ആര്‍ ബാല്‍ക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ സോനം കപൂറും രാധികാ ആപ്തയുമാണ് നായികമാര്‍. ഉന്നതനിലവാരത്തിലും കുറഞ്ഞവിലയിലും ആര്‍ക്കും സ്വന്തമായി സാനിറ്ററി നാപ്കിനുകള്‍ നിര്‍മിക്കാന്‍ കഴിയുമെന്നു കണ്ടുപിടിച്ചാണു മുരുകാനന്ദന്‍ ശ്രദ്ധനേടിയത്. ജീവചരിത്ര, കോമഡി രൂപത്തില്‍ ഒരുക്കിയ സിനിമ ഈ മാസം 25ന് റിലീസിനെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com