'ചുംബന രംഗങ്ങള്‍ കൊണ്ട് ആ സിനിമ വേണ്ടെന്നുവെച്ചു ; ഇപ്പോള്‍ നഷ്ടബോധം തോന്നുന്നു' : പാര്‍വതി നായര്‍

അര്‍ജുന്‍ റെഡ്ഡിയില്‍ നായികയാകാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ സന്ദീപ്, പാര്‍വതിയെയാണ് ആദ്യം സമീപിച്ചത്
'ചുംബന രംഗങ്ങള്‍ കൊണ്ട് ആ സിനിമ വേണ്ടെന്നുവെച്ചു ; ഇപ്പോള്‍ നഷ്ടബോധം തോന്നുന്നു' : പാര്‍വതി നായര്‍

ചെന്നൈ : തെലുങ്കിലും തമിഴിലും ബോക്‌സ്ഓഫീസ് റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്ന രണ്ട് സിനിമകളെ ഓര്‍ത്ത് വിലപിക്കുകയാണ് മലയാളി താരം പാര്‍വതി നായര്‍. രണ്ടുചിത്രങ്ങളിലേക്കും തന്നെയാണ് സംവിധായകര്‍ ആദ്യം സമീപിച്ചതെന്ന് നടി ഓര്‍മ്മിച്ചു. എന്നാല്‍ ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആ ചിത്രങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പാര്‍വതി നായര്‍ വ്യക്തമാക്കി. 

തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡി, തമിഴ് ചിത്രം അരുവി എന്നിവയാണ് പാര്‍വതി വേണ്ടെന്നുവെച്ച ചിത്രങ്ങള്‍. അര്‍ജുന്‍ റെഡ്ഡിയില്‍ നായികയാകാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ സന്ദീപ്, പാര്‍വതിയെയാണ് ആദ്യം സമീപിച്ചത്. എന്നാല്‍ ചിത്രത്തില്‍ ഇന്റിമേറ്റ് രംഗങ്ങളും, ലിപ്‌ലോക്ക് ചുംബന രംഗങ്ങളുമുണ്ട്. നായകന്‍ വിജയ് ദേവരകൊണ്ടയുടെയും സംവിധായകന്‍ സന്ദീപിന്റെയും ആദ്യ ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി. മാത്രമല്ല കഥ കേട്ടപ്പോള്‍ സാധാരണ പ്രണയകഥയാണെന്ന് തോന്നി. 

അതുകൊണ്ടുതന്നെ ചിത്രം ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പാര്‍വതി നായര്‍ വ്യക്തമാക്കി. പക്ഷെ ടോളിവുഡില്‍ അര്‍ജിന്‍ റെഡ്ഡി ബോക്‌സ്ഓഫീസ് തകര്‍ത്ത് മുന്നേറുകയാണ്. സാധാരണ ചിത്രത്തെ അവിസ്മരണീയ അനുഭവമാക്കിയത് സംവിധായകന്‍ സന്ദീപിന്റെ പ്രതിഭാശാലിത്വം കൊണ്ടാണ്. ചിത്രത്തിന്റെ മുന്നേറ്റം ഇപ്പോള്‍ കാണുമ്പോള്‍, സിനിമ ഉപേക്ഷിച്ചത് അബദ്ധമായിപ്പോയെന്ന് തോന്നിയിരുന്നെന്നും പാര്‍വതി പറയുന്നു. 

അരുവി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ 2015 ഫെബ്രുവരിയിലാണ് തന്നെ സമീപിച്ചത്. 'യെന്നെ അറിന്താള്‍' എന്ന ചിത്രം റിലീസ് ചെയ്തതിന് തൊട്ടുപിറകെയായിരുന്നു ചിത്രത്തിന്റെ അണിയറക്കാര്‍ സമീപിച്ചത്. ആ ചിത്രത്തിലെ സ്‌ക്രിപ്റ്റ് പ്രകാരം തല മൊട്ടയടിക്കണമായിരുന്നു. അതിനാല്‍ താന്‍ സിനിമയില്‍ നിന്നും പിന്‍മാറുകയായിരുന്നു. എന്നാല്‍ റിലീസായ സിനിമയില്‍ നായിക തല മൊട്ടയടിച്ചിരുന്നില്ല. മറിച്ച് മുടി 'ട്രിം' ചെയ്യുകയായിരുന്നു. 

ആ ചിത്രം ഉപേക്ഷിച്ചത് നിര്‍ഭാഗ്യമായി തോന്നി. അരുവി നഷ്ടമാക്കിയതിനെ ഓര്‍ത്ത് താന്‍ രണ്ട് ആഴ്ചയോളം വിഷാദത്തിലായി. അതേസമയം അര്‍ജുന്‍ റെഡ്ഡി നഷ്ടമായത് ഒരു മാസത്തോളം തന്നെ മാനസികമായി വേദനിപ്പിച്ചിരുന്നതായും പാര്‍വതി നായര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com