'ഇവിടത്തെ സംവിധായകരെ പ്രോത്സാഹിപ്പിക്കാനുള്ളതല്ലേ മേളകള്‍?'; ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച ചലച്ചിത്ര അക്കാദമി നടപടിക്കെതിരേ സംവിധായകന്‍

ഒരിക്കല്‍  സമര്‍പ്പിച്ച ചിത്രം വീണ്ടും സമര്‍പ്പിക്കാന്‍ കഴിയില്ല എന്ന  ന്യായം പറഞ്ഞാണ് ഇത്തവണ പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്
'ഇവിടത്തെ സംവിധായകരെ പ്രോത്സാഹിപ്പിക്കാനുള്ളതല്ലേ മേളകള്‍?'; ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച ചലച്ചിത്ര അക്കാദമി നടപടിക്കെതിരേ സംവിധായകന്‍

ന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ (ഐഡിഎസ്എഫ്എഫ്‌കെ) നിന്ന് തന്റെ ഡോക്യുമെന്ററിയെ തഴഞ്ഞെന്ന് ആരോപിച്ച് സംവിധായകന്‍ കെ.ആര്‍. മനോജ് രംഗത്ത്. അദ്ദേഹത്തിന്റെ ഡോക്യുമെന്ററിയായ വര്‍ക് ഓഫ് ഫയറിന് മേളയില്‍ പ്രദര്‍ശനാനുമതി നിക്ഷേധിച്ച കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടാണ് സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത്. 

2017 ലെ മേളയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. അത് അവസാന മിനിറ്റിലായിരുന്നു. അടുത്ത വര്‍ഷം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അവസരമുണ്ടെന്ന് അപ്പോള്‍ അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ഡോക്യുമെന്ററിയുടെ നിര്‍മാതാക്കളായ പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റ് പ്രദര്‍ശനാനുമതി തേടിയെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. 

ഒരിക്കല്‍  സമര്‍പ്പിച്ച ചിത്രം വീണ്ടും സമര്‍പ്പിക്കാന്‍ കഴിയില്ല എന്ന  ന്യായം പറഞ്ഞാണ് ഇത്തവണ പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ട ഡോക്യുമെന്ററികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചെന്നും മനോജ് വ്യക്തമാക്കി. 

സാങ്കേതിക കാരണങ്ങളാല്‍ മേളകളില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്ന ചിത്രങ്ങള്‍ മുന്‍പും പുനഃസമര്‍പ്പിച്ചിട്ടുണ്ടെന്നിരിക്കെ തന്റെ നിര്‍മാതാക്കളെ തെറ്റിദ്ധരിച്ചത് എന്തിനാണെന്നാണ് മനോജ് ചോദിക്കുന്നത്.  ലോങ് ഡോക്യുമെന്ററി മത്സര വിഭാഗത്തിലാണ് കഴിഞ്ഞ വര്‍ഷം വര്‍ക് ഓഫ് ഫയറിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം തന്റെ ഡോക്യുമെന്ററി പിന്‍വലിക്കപ്പെട്ടതോടെ ഈ വിഭാഗത്തില്‍ ഒറ്റ മലയാളം ഡോക്യുമെന്ററി പോലും ഇടം പിടിച്ചില്ല. ഇത്തവണത്തെ സ്ഥിതിയും വ്യത്യസ്തമല്ലെന്നുമാണ് മനോജ് പറയുന്നത്. ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ ഒറ്റ പ്രാദേശിക ഡോക്യുമെന്ററികളും ഇടംപിടിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലെ സംവിധായകരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്യുന്ന ഇത്തരം മേളകള്‍ തന്നെ ഇത്തരം നിഷേധാത്മക പ്രവര്‍ത്തനം നടത്തുന്നത് ശരിയല്ല. ഇത് ഇവിടത്തെ സംവിധായകരെ തളര്‍ത്താന്‍ കാരണമാകുവെന്നും മനോജ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ചലച്ചിത്ര അക്കാദമി അധികൃതരുടെ നടപടിക്കെതിരേ പ്രതിഷേധം ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് സംവിധായകന്‍. പടക്ക കച്ചവടത്തിന്റെ ആവശ്യകതയെ ചോദ്യം ചെയ്യുകയാണ് മനോജ് വര്‍ക് ഓഫ് ഫയര്‍ എന്ന ഡോക്യുമെന്ററിയിലൂടെ. അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടുള്ള ചിത്രത്തിനാണ് കേരളം വേദി നിഷേധിക്കുന്നത്. ന്യൂയോര്‍ക്കില്‍ നടന്ന വേള്‍ഡ് പബ്ലിക് ടെലിവിഷന്‍ കോണ്‍ഫറസില്‍ ഇത് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ 2018 മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിലും ഇത് മത്സരിച്ചിരുന്നു. കന്യക ടാക്കീസാണ് മനോജ് സംവിധാനം ചെയ്തിട്ടുള്ള മലയാള ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com