അങ്ങനെ പ്രകാശന് ജീവന്‍ വെച്ചു; ഫഹദിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിന് തുടക്കമായി

16 വര്‍ഷത്തിന് ശേഷമാണ് സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം എത്തുന്നത്
അങ്ങനെ പ്രകാശന് ജീവന്‍ വെച്ചു; ഫഹദിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിന് തുടക്കമായി


ത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ പ്രകാശനായി ഫഹദ് ഫാസിലാണ് എത്തുന്നത്. നിഖില വിമല്‍ നായികയാവുന്ന ചിത്രത്തില്‍ ശ്രീനിവാസനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായി സംവിധായകന്‍ സത്യന്‍ അന്തിക്കാട് അറിയിച്ചത്. 

16 വര്‍ഷത്തിന് ശേഷമാണ് സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം എത്തുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മിക്കുന്നത്. എസ്. കുമാറാണ് ക്യാമറ. പ്രകാശന്‍ എന്ന പേര് ഗസറ്റില്‍ പരസ്യം ചെയ്ത് മാറ്റി ആകാശ് എന്നാക്കുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. സിനിമ നല്ല അനുഭവമാക്കി മാറ്റാന്‍ ശ്രമിക്കുമെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

സത്യന്‍ അന്തിക്കാടിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

പ്രകാശനും സലോമിയും ഗോപാല്‍ജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു. ഇന്നു മുതല്‍ അവര്‍ക്ക് ജീവന്‍ വെച്ചു തുടങ്ങുകയാണ്. എസ് കുമാറിന്റെ ക്യാമറയ്ക്ക് മുന്നില്‍ പ്രകാശനായി ഫഹദ് ഫാസിലും സലോമിയായി നിഖില വിമലും ഗോപാല്‍ജിയായി ശ്രീനിവാസനും വന്നു.

പ്രകാശനാണ് ഈ കഥയുടെ ജീവന്‍. നമുക്ക് ചുറ്റും നമ്മള്‍ എന്നും കാണുന്ന ഒരു ടിപ്പിക്കല്‍ മലയാളി യുവാവ്. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ തന്റെ പേര് 'പി.ആര്‍.ആകാശ് ' എന്ന് പരിഷ്‌കരിച്ചിരുന്നു. ഞങ്ങള്‍ പക്ഷേ ഗസറ്റിനെയൊന്നും ആശ്രയിക്കുന്നില്ല. സിനിമയ്ക്ക് 'ഞാന്‍ പ്രകാശന്‍' എന്ന് പേരിടുന്നു.

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങള്‍ ഇനി ക്യാമറയില്‍ പതിഞ്ഞു തുടങ്ങുകയാണ്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരു സിനിമയൊരുക്കാന്‍ കഴിയുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഒപ്പം ഫഹദ് ഫാസില്‍ എന്ന അനുഗ്രഹീത നടന്റെ സാന്നിദ്ധ്യവും.'ഞാന്‍ പ്രകാശന്‍' ഒരു നല്ല അനുഭവമായി മാറ്റാന്‍ ആത്മാര്‍ഥമായി ശ്രമിക്കും എന്നു മാത്രം വാക്ക് തരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com