'ഇന്ദ്രന്‍സിന് ഗ്ലാമര്‍ കുറവായതുകൊണ്ടാണോ മോഹന്‍ലാലിനെ വേദിയിലേക്ക് ആനയിക്കുന്നത്'; സംസ്ഥാന പുരസ്‌കാര ചടങ്ങില്‍ സൂപ്പര്‍താരത്തെ മുഖ്യാതിഥിയാക്കുന്നതിനെ വിമര്‍ശിച്ച് ഡോ.ബിജു

ഒരു നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ കുറ്റാരോപിതന്‍ ആയ വ്യക്തിയെ പിന്തുണയ്ക്കുന്ന അടിമുടി സ്ത്രീ വിരുദ്ധമായ ഒരു സംഘടനയുടെ പ്രസിഡന്റ് ആണ് ഈ താരം
'ഇന്ദ്രന്‍സിന് ഗ്ലാമര്‍ കുറവായതുകൊണ്ടാണോ മോഹന്‍ലാലിനെ വേദിയിലേക്ക് ആനയിക്കുന്നത്'; സംസ്ഥാന പുരസ്‌കാര ചടങ്ങില്‍ സൂപ്പര്‍താരത്തെ മുഖ്യാതിഥിയാക്കുന്നതിനെ വിമര്‍ശിച്ച് ഡോ.ബിജു


സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ.ബിജു. മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയ ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗ്ലാമര്‍ പോരാഞ്ഞതുകൊണ്ടാണോ മോഹന്‍ലാലിനെ വേദിയിലേക്ക് ആനയിക്കുന്നതെന്നാണ് സംവിധായകന്റെ ചോദ്യം. മലയാള ചലച്ചിത്ര ലോകത്തെ സമകാലികമായ സംഭവവികാസങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത വേറൊരു ലോകത്താണ് സാംസ്‌കാരിക മന്ത്രി ജീവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദിലീപിനെ പിന്തുണച്ച തികച്ചും സ്ത്രീവിരുദ്ധമായ സംഘടനയുടെ അധ്യക്ഷനായ ഒരാളെ ചടങ്ങില്‍ പങ്കെടുപ്പിച്ചാല്‍ ജൂറി അംഗങ്ങളില്‍ ഒരാളായ താന്‍ പരിപാടി ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഡോ. ബിജുവിന്റെ കുറിപ്പ്‌

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിനായുള്ള വമ്പന്‍ സംഘാടക സമിതി ഇന്നലെ കൂടിയതായി അറിഞ്ഞു. പൊതു വികാരം മാനിച്ചു മുന്‍വര്‍ഷങ്ങളില്‍ നടത്തി വന്ന മെഗാ ഷോ ഇത്തവണ നടത്തേണ്ട എന്ന ധാരണ ഉണ്ടായതായി അറിയുന്നു. വളരെ നല്ല തീരുമാനം. 

പക്ഷെ അവാര്‍ഡ് ദാന ചടങ്ങിന് 'ഗ്ലാമര്‍' കൂട്ടാന്‍ സൂപ്പര്‍ താരം ഉണ്ടായേ പറ്റൂ എന്നാണത്രെ സാംസ്‌കാരിക മന്ത്രിയുടെ നിലപാട്. അതുകൊണ്ട് ഒരു സൂപ്പര്‍താരം മുഖ്യ അതിഥിയായി പങ്കെടുക്കാം എന്ന് അനുഭാവ പൂര്‍വം മന്ത്രിയോട് സമ്മതിച്ചു അത്രേ. മലയാള ചലച്ചിത്ര ലോകത്തെ സമകാലികമായ സംഭവ വികാസങ്ങള്‍ ഒന്നും തന്നെ അറിഞ്ഞിട്ടില്ലാത്ത വേറൊരു ലോകത്താണ് മന്ത്രി ജീവിക്കുന്നത് എന്നാണ് ഈ ആലോചനയില്‍ നിന്നും മനസ്സിലാകുന്നത്.

മലയാള സിനിമയിലെ സ്ത്രീ വിരുദ്ധമായ രീതികള്‍ക്കെതിരെയും അക്രമങ്ങള്‍ക്ക് എതിരെയും സൂപ്പര്‍ താര സങ്കല്‍പ്പങ്ങള്‍ക്ക് എതിരെ തന്നെയും ശക്തമായ ഒരു പൊതു വികാരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വേളയില്‍ ഈ വിഷയങ്ങളില്‍ ഏറ്റവും പ്രതിലോമകരമായ ഒരു നിലപാട് സ്വീകരിച്ചത് അഭിനേതാക്കളുടെ സംഘടന ആയ എ എം എം എ ആണ്. 

ഇരയ്‌ക്കൊപ്പം അല്ല കുറ്റാരോപിതന് ഒപ്പം ആണ് തങ്ങള്‍ എന്ന് അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഒരു സൂപ്പര്‍താരം ആ സംഘടനയുടെ പ്രസിഡന്റ് ആയി സ്ഥാനം ഏറ്റതിന് പിന്നാലെ കുറ്റാരോപിതനായ ആ നടനെ സംഘടന തിരികെ എടുക്കാന്‍ തീരുമാനിച്ചു. അതില്‍ പ്രതിഷേധിച്ചു നാലു സ്ത്രീകള്‍ ആ സംഘടനയില്‍ നിന്നും രാജിവെച്ചു പുറത്തു പോവുകയും പൊതു സമൂഹം അതിനെ ഏറെ സ്വാഗതം ചെയ്യുകയും ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ചെയ്തു.

തുടര്‍ന്ന് സംഘടനയുടെ പ്രസിഡന്റ് കൂടിയായ നടന്‍ പത്രസമ്മേളനം നടത്തുകയും താനും സംഘടനയും കുറ്റാരോപിതന് ഒപ്പമാണ് എന്ന് ആവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് എ എം എം എ എന്ന സംഘടനയ്‌ക്കെതിരെയും ഈ സൂപ്പര്‍താരത്തിന്റെ നിലപാടുകള്‍ക്ക് എതിരെയും ശക്തമായ പ്രതികരണം ആണ് കേരള ജനത നടത്തിയത്. 

അതിന് ശേഷം ഈ താരം സാംസ്‌കാരിക മന്ത്രിയെ കാണുകയും മന്ത്രി അദ്ദേഹത്തെ ഷാള്‍ അണിയിച്ചു സ്വീകരിക്കുകയും താരസംഘടനയെ പിളര്‍ത്താന്‍ ആരെയും അനുവദിക്കില്ല എന്ന പ്രസ്താവന നടത്തുകയും ചെയ്തു. 

ഇതാ ഇപ്പോള്‍ സിനിമാ രംഗത്തെ ക്രിയാത്മക സംഭാവനകള്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന ഉന്നതമായ പുരസ്‌കാരം വിതരണം ചെയ്യുന്ന സാംസ്‌കാരിക വേദിയില്‍ മുഘ്യ അതിഥിയായി ആ സംഘടനയുടെ പ്രസിഡന്റ് കൂടിയായ സൂപ്പര്‍ താരത്തെ ക്ഷണിക്കുവാന്‍ പോകുന്നു. 

താരത്തോടുള്ള ആരാധന ഒരു വ്യക്തി എന്ന നിലയില്‍ കുഴപ്പമില്ല. പക്ഷെ സാംസ്‌കാരിക വകുപ്പ് മന്ത്രി എന്ന നിലയില്‍ ഈ തീരുമാനം എടുക്കുമ്പോള്‍ അങ്ങയുടെ മുന്‍പാകെ ഒന്നു രണ്ടു കാര്യങ്ങള്‍ സൂചിപ്പിച്ചു കൊള്ളട്ടെ. 

1. സംസ്ഥാന പുരസ്‌കാരം വിതരണം ചെയ്യുന്ന വേദിയിലെ മുഖ്യ അതിഥികള്‍ ആ പുരസ്‌കാരം ലഭിച്ച ആളുകള്‍ ആണ്. ഒപ്പം ആ പുരസ്‌കാരം നല്‍കുന്ന മുഖ്യമന്ത്രിയും. അവരെയും മറികടന്ന് ഒരു മുഖ്യ അതിഥിയായി വേറൊരു താരത്തെ ക്ഷണിക്കുന്നത് എന്തിനാവും. മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയ ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗ്ലാമര്‍ പോരാ എന്നാണോ സാംസ്‌കാരിക വകുപ്പ് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് ഒരു സൂപ്പര്‍ താരത്തെ വേദിയില്‍ ആനയിച്ചു ഇവര്‍ക്ക് മുകളില്‍ ഇരുത്താം എന്നതാണോ..

2. ദേശീയ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി വിതരണം ചെയ്യുന്ന മാതൃകയില്‍ (ഈ വര്‍ഷത്തേത് ഒഴിച്ച്) പുരസ്‌കാര ജേതാക്കള്‍ മുഖ്യ അതിഥികള്‍ ആയി മുഖ്യമന്ത്രി പുരസ്‌കാരം നല്‍കുന്ന പ്രൗഡമായ ഒരു ചടങ്ങല്ലേ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കേണ്ടത്. അല്ലാതെ പുരസ്‌കാര വിതരണ ചടങ്ങില്‍ ഈ വര്‍ഷത്തെ അവാര്‍ഡുകളുമായി യാതൊരു പുല ബന്ധവും ഇല്ലാത്ത ഒരു സൂപ്പര്‍താരത്തെ മുഖ്യ അതിഥി ആക്കുന്നതിലെ അനൗചിത്യം സാംസ്‌കാരിക വകുപ്പിന് ഇനിയും എന്താണ് മനസ്സിലാകാത്തത്. അവാര്‍ഡ് വാങ്ങാന്‍ എത്തുന്ന കലാകാരന്മാരെ പരിഹസിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്.

3. ഒരു നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ കുറ്റാരോപിതന്‍ ആയ വ്യക്തിയെ പിന്തുണയ്ക്കുന്ന അടിമുടി സ്ത്രീ വിരുദ്ധമായ ഒരു സംഘടനയുടെ പ്രസിഡന്റ് ആണ് ഈ താരം. അദ്ദേഹം തന്നെ പരസ്യമായി ഈ വിഷയത്തില്‍ കുറ്റാരോപിതന് അനുകൂലമായ പ്രസ്താവന നടത്തിയിട്ടുണ്ട്. അങ്ങനെ ഒരാളെയാണ് മുഖ്യ അതിഥിയായി സര്‍ക്കാരിന്റെ പുരസ്‌കാര വിതരണ സാംസ്‌കാരിക ചടങ്ങില്‍ ക്ഷണിക്കപ്പെടാന്‍ പോകുന്നത്. 

സാംസ്‌കാരിക വകുപ്പിന് ഈ കാര്യത്തിലെ അനൗചിത്യവും ആസാംസ്‌കാരികതയും രാഷ്ട്രീയ മാനവും സാമൂഹിക വശവും ഇതുവരെ ബോധ്യമായിട്ടില്ല. ഇങ്ങനെ ഒരു സദസ്സില്‍ പങ്കെടുക്കാതിരിക്കുക എന്നതാണ് രാഷ്ട്രീയ ബോധമുള്ള സാംസ്‌കാരിക മൂല്യബോധമുള്ള കലാകാരന്മാര്‍ ചെയ്യേണ്ടത്. 

അസാനിധ്യവും ഒരു ശക്തമായ രാഷ്ട്രീയ നിലപാട് ആണ്. ഇങ്ങനെ ഒരാള്‍ സംസ്ഥാന പുരസ്‌കാരം നേടിയ ആളുകളെയും മറികടന്ന് മുഖ്യ അതിഥി ആകുന്ന ഒരു ചടങ്ങാണ് ഇത്തവണ നടക്കുന്നതെങ്കില്‍ ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ച ജൂറി അംഗങ്ങളില്‍ ഒരാള്‍ എന്ന നിലയില്‍ ആ ചടങ്ങില്‍ പങ്കെടുക്കാതിരിക്കുക എന്നത് ആണ് എന്റെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക നിലപാട്. അത് ഇവിടെ പരസ്യമായി പ്രഖ്യാപിച്ചു കൊള്ളട്ടെ. (രേഖാമൂലമുള്ള കത്ത് പ്രോഗ്രാം നോട്ടീസ് കണ്ട് ഈ കാര്യം സ്ഥിരീകരിക്കുമ്പോള്‍ നല്‍കുന്നതാണ്) , ണഇഇ അംഗങ്ങള്‍ ഉള്‍പ്പെടെ പുരസ്‌കാരം ലഭിച്ചവരില്‍ പലരും ഇതേ നിലപാട് സ്വീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‌സിലില്‍ ഉള്ള രാഷ്ട്രീയ ബോധമുള്ള സാംസ്‌കാരിക നിലപാടുള്ള അംഗങ്ങള്‍, ഈ വിഷയത്തില്‍ സാമൂഹികമായി ചിന്തിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ ഒക്കെ ഈ പുരസ്‌കാര വിതരണ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കും എന്ന് പ്രതീക്ഷിക്കുന്നു.

4.സിനിമാ രംഗത്തെ ക്രിയാത്മകതയ്ക്ക് ഒരു സംസ്ഥാനം നല്‍കുന്ന പുരസ്‌കാരം വിതരണം ചെയ്യുന്നിടത്തേയ്ക്ക് അവാര്‍ഡ് കിട്ടിയവരെയും വിതരണം ചെയ്യുന്ന ആളെയും മറികടന്ന് താര ആരാധന മൂത്ത് ഒരു താരത്തെ മുഖ്യ അതിഥി ആക്കുന്ന ഈ അസംബന്ധ നാടകം സാംസ്‌കാരിക വകുപ്പ് പുനരാലോചിക്കും എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. 

പുരസ്‌കാരം ലഭിച്ചവരെയും മുഖ്യമന്ത്രിയെയും മുഖ്യ അതിഥികള്‍ ആക്കാന്‍ അനുവദിക്കൂ..ഈ ചടങ്ങിന്റെ സാംസ്‌കാരിക സൗന്ദര്യം അതാണ്.. അത് മാത്രമാണ്. ഒരു ഇടത് പക്ഷ സര്‍ക്കാരിന് പോലും അങ്ങനെ ചിന്തിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍..അത്തരത്തില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല എങ്കില്‍ കൂടുതല്‍ എന്ത് പറയാനാണ്..ചടങ്ങില്‍ നിന്നു വിട്ടു നിന്ന് പ്രതിഷേധിക്കുക എന്നത് മാത്രമേ മാര്‍ഗ്ഗമുള്ളൂ..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com