ഭാരതില്‍ നിന്ന് പിന്‍മാറുന്ന കാര്യം പ്രിയങ്ക അറിയിച്ചത് വൈകി; ഇത് ശരിയായ രീതിയല്ലെന്ന് നിര്‍മാതാവ് 

പ്രിയങ്കയുടെയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്റെയും വിവാഹനിശ്ചയവാര്‍ത്തകള്‍ സത്യമെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍
ഭാരതില്‍ നിന്ന് പിന്‍മാറുന്ന കാര്യം പ്രിയങ്ക അറിയിച്ചത് വൈകി; ഇത് ശരിയായ രീതിയല്ലെന്ന് നിര്‍മാതാവ് 

പ്രിയങ്കയുടെയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്റെയും വിവാഹനിശ്ചയവാര്‍ത്തകള്‍ സത്യമെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍. ഇതുസംബന്ധിച്ച് ഇരുവരും ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ബോളിവുഡ് ചിത്രം ഭാരതില്‍ നിന്ന് പ്രിയങ്ക പിന്മാറിയതോടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ ശക്തമാകുകയായിരുന്നു. ഭാരതിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ ചിത്രത്തില്‍ നിന്നുള്ള പ്രിയങ്കയുടെ പിന്മാറ്റം അറിയിച്ചതോടെയാണ് പ്രിയങ്കയുടെ വിവാഹനിശ്ചയം ചര്‍ച്ചയായത്. 

പ്രിയങ്ക ഭാരത് സിനിമയില്‍ ഭാഗമാകില്ലെന്നും അതിന്റെ കാരണം വളരെ സ്‌പെഷ്യല്‍ ആയ ഒന്നാണെന്നുമായിരുന്നു അലി അബ്ബാസിന്റെ ട്വീറ്റ്. പ്രിയങ്കയുടെ തീരുമാനത്തില്‍ തങ്ങളെല്ലാം സന്തുഷ്ടരാണെന്നും മുന്നോട്ടുള്ള ജീവിതത്തില്‍ പ്രിയങ്കയ്ക്ക് എല്ലാവിധ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്നും അലി അബ്ബാസ് ആശംസിച്ചിരുന്നു. അലിക്ക് പിന്നാലെ ഭാരതിന്റെ സഹനിര്‍മാതാവായ നിഖില്‍ നമിതും പ്രിയങ്ക-നിക്ക് വിവാഹവാര്‍ത്ത സത്യമാണെന്ന് പ്രതികരിച്ച് രംഗത്തുവന്നു. എന്നാല്‍ സംവിധായനോളം സന്തോഷവാനല്ല നിര്‍മാതാവ്. വിവാഹനിശ്ചയം കാരണം ഭാരതില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രിയങ്ക തങ്ങളോട് പറഞ്ഞത് രണ്ടുദിവസം മുന്‍പാണെന്നും വളരെ ആകസ്മികമായി അറിയിച്ച തീരുമാനമായിരുന്നു ഇതെന്നും താരത്തിന്റേത് അണ്‍പ്രൊഫഷണല്‍ സമീപനമാണെന്നുമാണ് നിഖിലിന്റെ വാക്കുകള്‍. 

പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹനിശ്ചയം കഴിഞ്ഞയാഴ്ച ലണ്ടനില്‍ വച്ച് നടന്നെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒന്നിച്ചെത്തിയത്. പിന്നീടാണ് ഇരുവരുടെയും പ്രണയം വാര്‍ത്തയാകുന്നതും. ഇരുവരെയും തുടര്‍ച്ചയായി യാത്രകളിലും പല വേദികളിലും ഒന്നിച്ചുകണ്ടതോടെ ഇരുവരുടെയും പ്രണയം സ്ഥിരീകരിക്കപ്പെട്ടു. നിക്കുമായുള്ള പ്രിയങ്കയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com