'ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല, ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കൂ'; മാധ്യമങ്ങളോടുള്ള പെരുമാറ്റത്തില്‍ ക്ഷമ പറഞ്ഞ് രജനീകാന്ത്

തൂത്തുക്കുടി വെടിവെപ്പില്‍ സമരക്കാര്‍ക്കെതിരേ നിലപാടെടുത്തതിന് രജനീകാന്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്
'ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല, ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കൂ'; മാധ്യമങ്ങളോടുള്ള പെരുമാറ്റത്തില്‍ ക്ഷമ പറഞ്ഞ് രജനീകാന്ത്

മാധ്യമങ്ങളോട് തട്ടിക്കയറിയതിന് ക്ഷമ പറഞ്ഞ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. തൂത്തുക്കുടി വെടിവെപ്പില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചത്. ഇതിനെതിരേ മാധ്യമപ്രവര്‍ത്തകരുടെ സംഘടന രംഗത്തെത്തിയതോടെയാണ് സൂപ്പര്‍ താരം ക്ഷമ പറഞ്ഞത്. ആരെയും വേദനിപ്പിക്കണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ രജനീകാന്ത് ക്ഷമാപണം നടത്തിയത്.

റിപ്പോര്‍ട്ടറെ ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു രജനീകാന്തിന്റെ സംസാരം എന്നായിരുന്നു ആരോപണം. എന്നാല്‍ ആരെയും വേദനിപ്പിക്കണം എന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും തന്റെ വാക്കുകള്‍ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകനെ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ പറയുന്നു എന്നുമാണ് താരത്തിന്റെ ട്വീറ്റ്. എന്നാല്‍ തൂത്തുക്കുടി വെടിവെപ്പില്‍ സമരക്കാര്‍ക്കെതിരേ നിലപാടെടുത്തതിന് രജനീകാന്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പൊലീസിനെ പ്രകോപിപ്പിച്ചതിനാലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നായിരുന്നു രജനീകാന്തിന്റെ വാദം.

'പൊലീസിനെ സാമൂഹിക വിരുദ്ധര്‍ ആക്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഇത്തരത്തില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും മരവുമായിറങ്ങിയാല്‍ തമിഴ്‌നാട് ശവപ്പറമ്പായി മാറും. സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം ഇല്ലാതാകും. ജനങ്ങള്‍ക്കിടയില്‍ നുഴഞ്ഞു കയറിയ സാമൂഹ്യ വിരുദ്ധരെ കണ്ടെത്തണം. അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം' രജനി പറഞ്ഞു. രജനീകാന്തിന്റെ വാക്കുകള്‍ ഭരണകക്ഷി അണ്ണാ ഡിഎംകെ സ്വാഗതം ചെയ്‌തെങ്കിലും പ്രതിപക്ഷ കക്ഷികള്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

മേയ് 22 ന് സ്റ്റാര്‍ലെറ്റ് വിദുദ്ധ സമരം നടത്തുന്നവര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു സൂപ്പര്‍സ്റ്റാറിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com