നാലുവര്‍ഷത്തെ ഇടവേളയെ തിരിച്ചറിവിന്റെ നാലുവര്‍ഷങ്ങള്‍ എന്നാണ് സലിംകുമാര്‍ വിശേഷിപ്പിക്കുന്നത്. ജീവിതം, ബന്ധങ്ങള്‍, സൗഹൃദങ്ങള്‍, സ്‌നേഹം, അദൃശ്യമായ ഏതോ ചൈതന്യം, ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്വം, എന്നിങ്ങനെ പല കാര്യങ്ങളെയും നെല്ലും പതിരുരുമായി വേര്‍തിരിച്ചെടുക്കാന്‍ മാത്രം പക്വതനല്‍കിയ തിരിച്ചറിവിന്റെ വര്‍ഷങ്ങള്‍, ആ നാലുവര്‍ഷങ്ങളെകുറിച്ച് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സലിംകുമാര്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞിരിക്കുന്നത്.
കുടുംബഡോക്ടറുടെ അടുത്ത് ഒരു പതിവ് പരിശോധനയ്ക്ക് എത്തിയ ഇടത്തുനിന്നാണ് മഞ്ഞപ്പിത്തം മുതല്‍ ലിവര്‍ട്രാന്‍സ്പ്ലാന്റേഷന്‍ വരെ എത്തിയത്. ആരോഗ്യം അനുദിനം മോശമായി വന്നു. പിന്നീടങ്ങോട്ട് ആശുപത്രികളും ഡോക്ടര്‍മാരും നിറഞ്ഞ നാളുകള്‍. ഇതിനിടയ്ക്ക് എവിടെവെച്ചോ തന്റെ ചിന്തകള്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയായിരുന്നെന്ന് താരം പറയുന്നു. ഇരുട്ടുനിറഞ്ഞ് ശൂന്യമായിപ്പോകാമെന്ന് തോന്നിയ ആ നിമിഷങ്ങളെപ്പോലും ചിരിച്ചുകൊണ്ട് നേരിടാന്‍ തോന്നിയെന്നാണ് സലിംകുമാറിന്റെ വാക്കുകള്‍.
ഉപദേശങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കാലമായിരുന്നു അതെന്നാണ് താരം അഭിമുഖത്തില്‍ പറയുന്നത്. 'ഒരു പശുവിനെക്കാള്‍ കൂടുതല്‍ പച്ചിലയും പുല്ലും മറ്റും തിന്നു! നാട്ടുവൈദ്യന്മാരുടെയും ഒറ്റമൂലിക്കാരുടെയും ഏജന്റുമാര്‍ വീട്ടുപടിക്കല്‍ കാവല്‍ കിടന്നു. രോഗം മാറ്റാന്‍ ദിവ്യന്മാര്‍ അവതരിച്ചു. ഇലകളും പൊടികളും കഷായങ്ങളും അകത്താക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയിലായി', സലിംകുമാര്‍ പറയുന്നു. പിന്നീട് കുടുംബഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകുകയായിരുന്നു താരം. തിരിച്ചുവരവിന് ഏകമാര്‍ഗ്ഗം കരള്‍ മാറ്റിവയ്ക്കല്‍ മാത്രമാമെന്ന് മനസിലെ പറഞ്ഞ് ബോധ്യപ്പെടുത്തി.
ലോകം മുഴുവന്‍ ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുകയായിരുന്നു അക്കാലത്തെ ഏറ്റവും വലിയ സങ്കടമെന്ന് സലിംകുമാര്‍. മേലാസകലം ചൊറിച്ചിലും ഉറക്കമില്ലായ്മയും 'ക്രോണിക് ലിവര്‍ ഡിസീസി'ന്റെ ഭാഗമായിരുന്നു. ഉറങ്ങാത്ത രാത്രികളിലെ ചിന്തകളും നെഗറ്റീവായിരുന്നു.
ശരീരത്തില്‍ ഒരിടത്തും സൂചി കുത്താന്‍ പോലും ഇടയില്ല. ഒരിക്കല്‍ ഒരു നഴ്‌സ് പറഞ്ഞു. ''ഞങ്ങളും ഭാഗ്യവതികളാണ്... സാറിനെയും ഞങ്ങള്‍ക്ക് ചികിത്സിക്കാന്‍ സാധിച്ചല്ലോ.. ഇതിനുമുമ്പ് ഞങ്ങള്‍ കുറെ നടന്മാരെ ചികിത്സിച്ചിട്ടുണ്ട്, എം ജി സോമന്‍, രാജന്‍ പി ദേവ്, ഒടുവില്‍, നരേന്ദ്ര പ്രസാദ്, കൊച്ചിന്‍ ഹനീഫ... ലിസ്റ്റ് കേട്ട് ഞാന്‍ ഞെട്ടി. അടുത്തത് ഞാനാകുമോ എന്ന് തിരിച്ചു ചോദിച്ച് ഞാന്‍ അവരെയും ഞെട്ടിച്ചു.
വലിയ ശസ്ത്രക്രിയയ്ക്ക് മുന്‍പുള്ള കൗണ്‍സിലിങിനെയിലും സലിംകുമാര്‍ ഡോക്ടര്‍മാരെ ചിരിപ്പിച്ചു. തീയേറ്ററും ഐസിയുവും ഒക്കെ ഒന്ന് കാണണമെന്ന് എനിക്ക് ഉണ്ടായിരുന്നു. ഞാന്‍ ഡോക്ടറോട് പറഞ്ഞു. എന്റെ കരള്‍ എനിക്ക് കാണആന്‍ പറ്റില്ല. അതിന്റെ ഒരു ഫോട്ടോ എടുത്ത് എനിക്ക് വാട്‌സാപ്പില്‍ അയച്ചു തരണം എന്ന്. ഒപ്പറേഷന്‍ കഴിഞ്ഞു. മൂന്നാം ദിവസം മുറിയിലേയ്ക്ക്. ആത്മവിശ്വാസം വിജയിച്ച കഥ സലിം കുമാര്‍ പറഞ്ഞുനിര്‍ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ