അമ്മ യോഗത്തിന് എത്താതിരുന്നത് തന്റെ തെറ്റ്; കത്തിന് പിന്നാലെ കൂടുതല്‍ വിശദീകരണവുമായി രേവതി

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ കുറിച്ച് ഒരു തുറന്ന ചര്‍ച്ചയാണ് ഞങ്ങള്‍ക്കാവശ്യം. അജണ്ടയിലില്ലാതിരുന്ന വിഷയമായിരുന്നു ഇത്
അമ്മ യോഗത്തിന് എത്താതിരുന്നത് തന്റെ തെറ്റ്; കത്തിന് പിന്നാലെ കൂടുതല്‍ വിശദീകരണവുമായി രേവതി

കൊച്ചി: നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വിമന്‍ ഇന്‍ സിനിമാ കളക്ടീവിലെ അമ്മ അംഗങ്ങളുടെ വ്യത്യസ്ത നിലപാടുകളെ കുറിച്ച് വിശദീകരിച്ച് നടിയും സംവിധായികയുമായ രേവതി. ഡബ്ല്യുസിസിയില്‍ ഓരോരുത്തര്‍ക്കും വ്യക്തിപരമായി തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അതാണ് അമ്മ അംഗങ്ങള്‍ തന്നെ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതെന്നും രേവതി പറഞ്ഞു. എല്ലാ തീരുമാനങ്ങളും ചര്‍ച്ച ചെയ്യുകയും മറ്റുള്ളവര്‍ അംഗീകരിക്കുകയായിരുന്നെന്നും രേവതി പറഞ്ഞു

നാലു പേര്‍ രാജി വെക്കണമെന്ന് തീരുമാനമെടുത്തപ്പോള്‍ തല്‍ക്കാലം മാറി നില്‍ക്കുകയാണെന്ന തീരുമാനമാണ് മഞ്ജുവാര്യര്‍ എടുത്തതെന്ന്  രേവതി പറഞ്ഞു. വിഷയത്തില്‍ അമ്മ ജനറല്‍ ബോഡി വിളിച്ച് ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് സംഘടനയ്ക്ക് കത്തു നല്‍കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അവര്‍. നിലവില്‍ ഡബ്ല്യുസിസിയിലും അമ്മയിലും അംഗമാണ് രേവതി.

അമ്മ അംഗമെന്ന നിലയിലാണ് കത്തെഴുതിയിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ കുറിച്ച് ഒരു തുറന്ന ചര്‍ച്ചയാണ് ഞങ്ങള്‍ക്കാവശ്യം. അജണ്ടയിലില്ലാതിരുന്ന വിഷയമായിരുന്നു ഇത്. ഇപ്പോള്‍ മലയാളത്തില്‍ അധികം അഭിനയിക്കാത്തതിനാല്‍ ഞാന്‍ വര്‍ഷങ്ങളായി അമ്മ യോഗങ്ങളില്‍ പങ്കെടുക്കാറില്ല. അത് എന്റെ തെറ്റാണെന്ന് അംഗീകരിക്കുന്നു. എന്നാല്‍, ദിലീപിനെ തിരിച്ചെടുക്കാനുള്ള ചര്‍ച്ച ഉണ്ടാകുമെന്നറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും ജനറല്‍ ബോഡിയ്‌ക്കെത്തുമായിരുന്നു.

അമ്മയില്‍ നിന്നും രാജിവെക്കാനുള്ള ഡബ്ല്യുസിസിയിലെ നടിമാരുടെ തീരുമാനം വ്യക്തിപരമാണ്. അക്കാര്യം ഡബ്ല്യുസിസിയില്‍ ചര്‍ച്ചചെയ്തിരുന്നു. അവര്‍ രാജിവെക്കുകയാണെന്ന നിലപാടെടുത്തു. ഞാനും പത്മപ്രിയയും പാര്‍വതിയും രാജിവെക്കാന്‍ താല്‍പര്യമില്ലെന്നും അമ്മയുമായി ചര്‍ച്ച നടത്താനുള്ള വേദിയുണ്ടാക്കണമെന്ന നിലപാടാണ് ഉള്ളതെന്നും വ്യക്തമാക്കുകയായിരുന്നു. അതേസമയം, രാജിവെക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുകയും ചെയ്തു. 

എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ ഓരോരുത്തരുമെടുത്ത് വ്യക്തിപരമായ തീരുമാനമാണ്. അത് മറ്റുള്ളവര്‍ അംഗീകരിക്കുകയായിരുന്നു. അല്ലാതെ ഓരോരുത്തരും എന്ത് നിലപാടെടുക്കണമെന്ന് സംഘടന നിര്‍ദേശിക്കുകയായിരുന്നില്ല. ഈ പ്രശ്‌നമുണ്ടായപ്പോള്‍ മഞ്ജു തല്‍ക്കാലം മാറി നില്‍ക്കുകയാണെന്ന നിലപാടെടുക്കുകയായിരുന്നു. ഇപ്പോള്‍ ഒരു പ്രതികരണവും നടത്തേണ്ടെന്ന തീരുമാനത്തിലായിരുന്നു അവര്‍. അല്ലാതെ, ഡബ്ല്യുസിസിയുമായി മറ്റു പ്രശ്‌നങ്ങളൊന്നുമില്ല രേവതി അഭിപ്രായപ്പെട്ടു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com