'ശ്രീദേവിയുടെ മരണത്തിലുള്ള ആ നിഗൂഢത ഇനി ചുരുളഴിയില്ല'; താരറാണിയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് ബോണി കപൂര്‍

ഉറ്റസുഹത്തും വ്യാപാര വിദഗ്ധനുമായ കോമള്‍ നഹ്തയോടാണ് അദ്ദേഹം തന്റെ പ്രിയതമയുമായുള്ള അന്ത്യനിമിഷങ്ങള്‍ പങ്കുവെച്ചത്
'ശ്രീദേവിയുടെ മരണത്തിലുള്ള ആ നിഗൂഢത ഇനി ചുരുളഴിയില്ല'; താരറാണിയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് ബോണി കപൂര്‍

ബോളിവുഡ് സൂപ്പര്‍താരം ശ്രീദേവിയുടെ അപ്രതീക്ഷിത മരണം രാജ്യത്തിന് വലിയ ആഘാതമായിരുന്നു. ബന്ധുവിന്റെ വിവാഹത്തിനായി ദുബായില്‍ എത്തിയ താരം ഹോട്ടലിലെ ബാത്തടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു. ശ്രീദേവിയുടെ മരണം സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ കൂടെ അവസാനമുണ്ടായിരുന്ന ഭര്‍ത്താവ് ബോണി കപൂറിന്റെ നേരെയാണ് പലരും വിരല്‍ ചൂണ്ടിയത്. അവസാനം ദുബായ് പൊലീസ് മരണത്തില്‍ ദുരൂഹതയില്ലെന്ന് അറിയിച്ചതോടെയാണ് സംശയങ്ങള്‍ക്ക് അവസാനമായത്. 

ശ്രീദേവി മരിച്ച ദിവസം എന്താണ് സംഭവിച്ചതെന്ന് ആദ്യമായി ബോണി കപൂര്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ഉറ്റസുഹത്തും വ്യാപാര വിദഗ്ധനുമായ കോമള്‍ നഹ്തയോടാണ് അദ്ദേഹം തന്റെ പ്രിയതമയുമായുള്ള അന്ത്യനിമിഷങ്ങള്‍ പങ്കുവെച്ചത്. തന്റെ ബ്ലോഗിലൂടെയാണ് ഈ കാര്യം കോമള്‍ പുറത്തുവിട്ടത്. റാസ് അല്‍ ഖൈമയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം ബോണി കപൂറും ഖുശിയും ഇന്ത്യയിലേക്ക് മടങ്ങി. മൂത്തമകള്‍ ജാന്‍വിക്കു വേണ്ടി ഷോപ്പിംഗ് ചെയ്യുന്നതിനായി ശ്രീദേവി കുറച്ചു ദിവസം കൂടി ദുബായില്‍ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 

ശ്രീദേവിക്ക് സര്‍പ്രൈസ് കൊടുക്കാനാണ് ലഖ്‌നൗവിലെ മീറ്റിംഗില്‍ പങ്കെടുത്ത് ബോണി ദുബായിലേക്ക് മടങ്ങിയത്. ഇരുപത്തി നാലാം തിയതി ശ്രീദേവിയെ വിളിച്ചപ്പോള്‍ പപ്പാ, ഞാന്‍ നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍ വൈകുന്നേരം ദുബായിലേക്ക് വരുന്ന കാര്യം ബോണി കപൂര്‍ പറഞ്ഞില്ല. വൈകുന്നേരം 6.20 ന് ദുബായില്‍ എത്തിയ ബോണി കപൂര്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഹോട്ടല്‍ മുറിയുടെ വാതില്‍ തുറന്ന് അകത്തുകയറി. എന്നാല്‍ തന്നെ കാണാന്‍ പപ്പാ വരുമെന്ന് ഉറപ്പായിരുന്നെന്നാണ് ബോണിയെ കണ്ട ശ്രീദേവി പറഞ്ഞത്. 

ഭര്‍ത്താവിനൊപ്പം ഡിന്നറിന് പോകാന്‍ തയാറാവാന്‍ ബാത്ത്‌റൂമിലേക്ക് പോയി. ഈ സമയം സ്വീകരണമുറിയില്‍ ടിവിയും കണ്ടിരിക്കുകയായിരുന്നു ബോണി കപൂര്‍. കുറച്ച് സമയം കഴിഞ്ഞിട്ടും ശ്രീദേവിയെ കാണാതായതോടെ ശ്രീദേവിയെ സ്വീകരണ മുറിയില്‍ ഇരുന്ന് വിളിച്ചു. ശനിയാഴ്ചയായതിനാല്‍ ഹോട്ടലുകളില്‍ തിരക്കാകും എന്ന് പറഞ്ഞാണ് ബോണി വിളിച്ചത്. എന്നാല്‍ ബാത്ത്‌റൂമില്‍ നിന്ന് മറുപടിയൊന്നുമുണ്ടായില്ല. പിന്നീട് വാതിലില്‍ തട്ടിനോക്കി. അകത്ത് ടാപ്പില്‍ നിന്ന് വെള്ളം വീഴുന്നതിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു. കുറേനേരെ വിളിച്ചിട്ടും അനക്കമില്ലാത്തതിനാല്‍ ബാത്തറൂമിന്റെ വാതില്‍ തള്ളിനോക്കി. അകത്തു നിന്ന് പൂട്ടാത്തതിനാല്‍ വാതില്‍ തുറന്നു. അപ്പോഴാണ് ബാത്ത്ടബ്ബില്‍ ശരീരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി ശ്രീദേവി അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. 

എന്നാല്‍ ശ്രീദേവിയുടെ മരണത്തില്‍ ഇനിയും ചുരുളഴിയാത്ത രഹസ്യമുണ്ടെന്നാണ് കോമള്‍ പറയുന്നത്. ശ്രീദേവിക്ക് ആദ്യം മുങ്ങിയതിന് ശേഷം ബോധം നഷ്ടപെട്ടതാണോ അതോ ബോധം നഷ്ടപ്പെട്ടു വീണപ്പോള്‍ മുങ്ങിയതാണോ എന്ന് ആര്‍ക്കും അറിയില്ല. പക്ഷെ രക്ഷപ്പെടുന്നതിനായി പ്രയത്‌നിക്കാനുള്ള അവസരം ശ്രീദേവിയ്ക്ക് ലഭിച്ചിരുന്നില്ല. കാരണം മുങ്ങുന്ന സമയത്ത് വെപ്രാളത്തില്‍ കൈകാലുകളിട്ടടിച്ചിരുന്നെങ്കില്‍ ടബ്ബില്‍ നിന്നും വെള്ളം കുറച്ചെങ്കിലും താഴെ പോയേനെ. എന്നാല്‍ ടബ്ബിന് പുറത്തല്ലാതെ കുളിമുറിയുടെ തറയില്‍ ഒരു തരി വെള്ളം പോലും ഉണ്ടായിരുന്നില്ല. അദ്ദേഹം കുറിച്ചു. എന്നാല്‍ ആ നിഗൂഢത ഇനി ചുരുളഴിയാന്‍ പോകുന്നില്ലെന്നും അത് ശ്രീദേവിയുടെ പ്രീയപ്പെട്ടവര്‍ക്ക് അപ്രസക്തമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com