ഒരിക്കലും കിട്ടില്ലെന്ന് കരുതിയ ആ ചുംബനം എനിക്ക് നേടിത്തന്നത് ദേശീയ അവാര്‍ഡാണ്: സുരാജ് 

ദേശീയ അവാര്‍ഡ് നേടി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അച്ഛനില്‍ നിന്ന് ലഭിച്ച, അവാര്‍ഡിനേക്കാള്‍ മധുരമുള്ള ആ ചുംബനത്തിന്റെ കഥ പങ്കുവയ്ക്കുകയാണ് സുരാജ്.
ഒരിക്കലും കിട്ടില്ലെന്ന് കരുതിയ ആ ചുംബനം എനിക്ക് നേടിത്തന്നത് ദേശീയ അവാര്‍ഡാണ്: സുരാജ് 

2014ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ നടനാണ് സുരാജ് വെഞ്ഞാറമ്മൂട്. അവാര്‍ഡ് നേടിത്തന്ന പ്രശസ്തിയും അംഗീകാരവുമെല്ലാം താരത്തെ സന്തോഷിപ്പിച്ചുവെങ്കിലും. അതിലേക്കാളുമൊക്കെ സുരാജിന് വിലപ്പെട്ടതായി തോന്നിയത് തന്റെ അച്ഛന്റെ ആശ്ലേഷവും അദ്ദേഹത്തില്‍ നിന്ന് ആദ്യമായി കിട്ടിയ ചുംബനവുമായിരുന്നു. 

ജീവിതത്തില്‍ ഒരിക്കലും കിട്ടില്ലെന്ന് കരുതിയ ആ ചുംബനം കിട്ടിയപ്പോള്‍ താരം ആകെ വികാരനിര്‍ഭരനാവുകയായിരുന്നു. ദേശീയ അവാര്‍ഡ് നേടി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അച്ഛനില്‍ നിന്ന് ലഭിച്ച, അവാര്‍ഡിനേക്കാള്‍ മധുരമുള്ള ആ ചുംബനത്തിന്റെ കഥ പങ്കുവയ്ക്കുകയാണ് സുരാജ്. കപ്പ ടിവിയുടെ പരിപാടിയിലാണ്‌ സുരാജ് വികാരനിര്‍ഭരനായി ആ കഥ പറഞ്ഞത്.

'അച്ഛന്‍ എന്നെ ഉമ്മ വെച്ചിട്ടില്ല. ''മോനേ''.. എന്ന് വിളിച്ചിട്ടില്ല. എന്റെ കൂട്ടുകാരുടെ വീട്ടില്‍ പോകുമ്പോള്‍ അവരുടെ അച്ഛന്‍മാര്‍ മോനേ എന്ന് വിളിക്കുന്നതും ഉമ്മ വയ്ക്കുന്നതും ഞാന്‍ നോക്കി നിന്നിട്ടുണ്ട്. അച്ഛന്‍ മറ്റുള്ളവരോട് ഇവന്‍ എന്റെ മോനാണ് എന്ന് പറയുന്നത് കേള്‍ക്കാറുണ്ട്. പക്ഷേ എന്നെ മോനെന്ന് വിളിച്ചിട്ടില്ല. ''എടാ, കുട്ടാ'' എന്നൊക്കെയാണ് വിളിക്കാറ്' സുരാജ് വളരെ വിഷമത്തോടെ പറഞ്ഞു. പക്ഷേ അവാര്‍ഡ് നേടിയെത്തിയപ്പോള്‍ അച്ഛന്റെ കയ്യില്‍ നിന്നും ലഭിച്ച ആ ഒരു ചുംബനം താരത്തിന്റെ ഇതുവരെയുള്ള പരാതികളെയെല്ലാം ക്ഷമിപ്പിച്ചിരിക്കുകയാണ്.

ഒരുപക്ഷേ സുരാജിന് അവാര്‍ഡ് കിട്ടിയതിനേക്കാളും വിലപ്പെട്ടതായിക്കാണുന്നത് അച്ഛന്റെ ആ സമയത്തെ സ്‌നേഹപ്രകടനമായിരിക്കാം. ദേശീയ പുരസ്‌കാരം വാങ്ങി വീട്ടിലേക്ക് ചെല്ലുമ്പോള്‍ നാട്ടുകാര്‍ വഴിയരികില്‍ സുരാജിനെക്കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് സുരാജിന്റെ എന്റെ കണ്ണു നിറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ അയല്‍പക്കക്കാരും കൂട്ടുകാരും ബന്ധുക്കളും കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയുമൊക്കെ ചെയ്തു. പക്ഷേ താരം അവിടെ അന്വേഷിച്ചത് തന്റെ അച്ഛനെയായിരുന്നു. 

അപ്രതീക്ഷിതമായിട്ടായിരുന്നു അച്ഛന്‍ സുരാജിനെ കെട്ടിപ്പിടിച്ച് ഒരുമ്മ നല്‍കിയത്. 'ഈ കാലംവരെ അച്ഛന്‍ എന്നെ മോനേന്നു വിളിച്ചിട്ടില്ല. ഉമ്മ വച്ചിട്ടില്ല. ഒന്നും പ്രകടിപ്പിക്കുന്ന സ്വഭാവകാരനല്ല. എനിക്കറിയാം. പക്ഷേ അപ്രതീക്ഷിതമായി അച്ഛന്‍ മോനേ എന്ന് വിളിച്ച് കെട്ടിപ്പിടിച്ച് എനിക്കൊരു ഉമ്മ തന്നു. എനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം. എനിക്ക് തോന്നി; ഒരു പുരസ്‌കാരത്തിനും ഇത്ര മധുരമില്ല. അച്ഛന്‍ എന്റെ ഹീറോ ആണ്. അതിനുമപ്പുറം എനിക്ക് ഏറ്റവും ഇഷ്ടം അച്ഛനെയാണ്. അമ്മയെയും. മാതാ പിതാ ഗുരു ദൈവം. അത് കഴിഞ്ഞിട്ടേ ദൈവത്തിന് സ്ഥാനമുള്ളൂ'- സുരാജ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com