'അവര്‍ ചെയ്ത തെറ്റുകളൊന്നും ഒരിക്കലും ഞാന്‍ ആവര്‍ത്തിക്കുകയില്ല'; കീര്‍ത്തി സുരേഷ്

'അവരുടെ ജീവിതത്തിലെ കറുത്തകാലം, പ്രത്യേകിച്ച് മദ്യപിച്ചിരുന്ന കാലം പുനരവതരിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നില്ല'
'അവര്‍ ചെയ്ത തെറ്റുകളൊന്നും ഒരിക്കലും ഞാന്‍ ആവര്‍ത്തിക്കുകയില്ല'; കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമ ലോകത്തെ അത്ഭുതമായി മാറിയിരിക്കുകയാണ് താരറാണി സാവിത്രിയുടെ ജീവിതം പറയുന്ന മഹാനടി. ചിത്രത്തിലെ അഭിനയത്തിന് കീര്‍ത്തി സുരേഷിനെ പുകഴ്ത്തിക്കൊണ്ട് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.  സാവിത്രിയായി അഭിനയിച്ചതോടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞൈന്നാണ് കീര്‍ത്തി പറയുന്നത്. സിനിമയിലും ജീവിതത്തിലും സാവിത്രി ചെയ്ത തെറ്റുകള്‍ താനൊരിക്കലും തന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കില്ലെന്ന് കീര്‍ത്തി പറഞ്ഞു. 

'സാവിത്രിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല. ഹ്രസ്വമെങ്കിലും സംഭവബഹുലമായിരുന്നു അവരുടെ ജീവിതം. അതില്‍ നിന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വില ഞാന്‍ അറിയുന്നത്. ഈ വിനോദ വ്യവസായത്തിന് നിങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയും. കരിയറിലും ജീവിതത്തിലും സാവിത്രി ചെയ്ത തെറ്റുകള്‍ ഞാനൊരിക്കലും എന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കില്ല'  ഒരു അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞു.

അഭിനയിക്കുന്നതിന് മുന്‍പു തന്നെ സാവിത്രിയെ അറിയായിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ ഇതിഹാസമായ സാവിത്രിയുടെ റോള്‍ ലഭിച്ചത് അഭിമാനമുണ്ടെന്നും താരം വ്യക്തമാക്കി. എന്നാല്‍ അവരുടെ ജീവിതത്തിലെ കറുത്തകാലം, പ്രത്യേകിച്ച് മദ്യപിച്ചിരുന്ന കാലം പുനരവതരിപ്പിക്കാന്‍ കഴിയുമെന്ന് കീര്‍ത്തിക്ക് ഉറപ്പുണ്ടായിരുന്നില്ല. എന്നാല്‍ ധനുഷിനൊപ്പം ചെയ്ത തൊടരി കണ്ടതുകൊണ്ട് സംവിധായകന് ആ കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു. 

സാവിത്രി അഭിനയിച്ച് ചിത്രങ്ങളെല്ലാം സംവിധായകന്‍ തന്നെ കാണിച്ചു. സാവിത്രിയാകുമ്പോള്‍ എന്തൊക്കെ ചെയ്യരുത് എന്നാണ് താന്‍ പഠിച്ചത്. അവരെ അനുകരിക്കുകയല്ല, തന്റേതായ രീതിയില്‍ പുനരവതരിപ്പിക്കുകയാണ് ചെയ്തതെന്നും കീര്‍ത്തി പറഞ്ഞു. 

കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ പ്രത്യേകതയുള്ള വേഷമാണ് ചെയ്യുന്നതെന്ന് അറിയാമായിരുന്നു. പ്രേക്ഷകര്‍ സിനിമയെ നല്ലരീതിയില്‍ സ്വീകരിച്ചു. എല്ലാവരും അഭിനന്ദനം കൊണ്ടുപൊതിയുകയാണെന്നും ഇത്തരം അനുഭവം ആദ്യമായിട്ടാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com