'പിന്നീട് അവിടെ ചോരപുഴയായിരുന്നു, കുട്ടികളെപ്പോലെ ശങ്കര്‍ പൊട്ടിക്കരഞ്ഞു'; അന്യന്റെ സെറ്റിലുണ്ടായ അപകടത്തേക്കുറിച്ച് സില്‍വ

'അപകടത്തില്‍ ഭൂരിഭാഗം ആര്‍ട്ടിസ്റ്റുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അവരുടെ കൈയും കാലും പൊട്ടി ചോര ഒലിക്കുകയായിരുന്നു'
'പിന്നീട് അവിടെ ചോരപുഴയായിരുന്നു, കുട്ടികളെപ്പോലെ ശങ്കര്‍ പൊട്ടിക്കരഞ്ഞു'; അന്യന്റെ സെറ്റിലുണ്ടായ അപകടത്തേക്കുറിച്ച് സില്‍വ

തെന്നിന്ത്യന്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശങ്കറിന്റെ എല്ലാ ചിത്രങ്ങളേയും വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സ്‌പെഷ്യലായി എന്തെങ്കിലും ചിത്രത്തിലുണ്ടാകുമെന്ന ഉറപ്പ് പ്രേക്ഷകര്‍ക്കുണ്ട്. ആ പ്രതീക്ഷ ശങ്കര്‍ ഇതുവരെ തെറ്റിച്ചിട്ടില്ല. ചിയന്‍ വിക്രമിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത അന്യനും മികച്ച ചിത്രമായിരുന്നു. അന്യന്റെ ചിത്രീകരണത്തിനിടെ ലൊക്കേഷനിലുണ്ടായ ഒരു അപകടത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സ്റ്റണ്ട് മാസ്റ്റര്‍ സില്‍വ. 

ഒരു അഭിമുഖത്തിനിടെയാണ് നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ശങ്കര്‍ പൊട്ടിക്കരയുകയും ചെയ്ത അപകടത്തേക്കുറിച്ച് പറഞ്ഞത്. അന്യനില്‍ സ്റ്റണ്ട് കോര്‍ഡിനേറ്ററായിരുന്നു സില്‍വ. 

അന്യനിലെ ഒരു പ്രധാന സംഘട്ടനരംഗം ചിത്രീകരിക്കുകയായിരുന്നു. 150തോളം കരാട്ടേ വിദഗ്ധര്‍ ഉള്‍പ്പെട്ട രംഗം ചിത്രീകരിക്കുകയായിരുന്നു. അന്യന്‍ എഴുന്നേല്‍ക്കുന്ന രംഗത്തില്‍ ഒരു എഴുപത്തോഞ്ചോളം പേര്‍ തെറിച്ച് വീഴുന്ന രംഗമുണ്ട്. അത് ചിത്രീകരിക്കാന്‍ അവരുടെ മേല്‍ കയര്‍ കെട്ടി മുകളിലേക്ക് വലിക്കണമായിരുന്നു. ഒരാളെ വലിക്കാന്‍ നാല് പേരെങ്കിലും വേണമായിരുന്നു. അപ്പോഴാണ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററായ പീറ്റര്‍ ഹെയിന്‍ ഒരു ആശയം അവതരിപ്പിച്ചു. രംഗം ചിത്രീകരിക്കുന്ന സ്‌റ്റേഡിയത്തിന് പുറത്ത് ഒരു ലോറി വച്ച് എല്ലാ കയറുകളും മേല്‍ക്കൂരയ്ക്ക് താഴെ എകീകരിച്ച് അതില്‍ ഘടിപ്പിച്ച് വലിയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. 

അതിന് അനുസരിച്ച് ലോറി റെഡിയാക്കി എല്ലാം സെറ്റ് ചെയ്തു. പക്ഷേ കഷ്ടകാലത്തിന് ആ ലോറി ഡ്രൈവര്‍ക്ക് അതേ കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. സംവിധായകന്‍ ആക്ഷന്‍ പറയുന്നതിന് മുന്‍പേ അയാള്‍ ലോറി എടുത്തു. ആര്‍ട്ടിസ്റ്റുകള്‍ രംഗത്തിന് തയ്യാറായിരുന്നില്ല. അവര്‍ ഉയര്‍ന്ന് പൊങ്ങി മേല്‍ക്കൂരയില്‍ ഇടിച്ച് തെറിച്ച് വീണു. പിന്നീട് അവിടെ ചോരപ്പുഴ ആയിരുന്നുവെന്നാണ് സില്‍വ പറഞ്ഞത്. അപകടത്തില്‍ ഭൂരിഭാഗം ആര്‍ട്ടിസ്റ്റുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അവരുടെ കൈയും കാലും പൊട്ടി ചോര ഒലിക്കുകയായിരുന്നു. പലരുടേയും ബോധം പോലും നഷ്ടപ്പെട്ടെന്നും സില്‍വ വ്യക്തമാക്കി. 

ഭാഗ്യത്തിന് അപകടത്തില്‍ നിന്ന് എല്ലാവരും രക്ഷപ്പെട്ടു. എന്നാല്‍ ഇതിന്റെ ഷോക്കില്‍ നിന്ന് പുറത്തുകടക്കാന്‍ ശങ്കറിന് ദിവസങ്ങള്‍ വേണ്ടിവന്നു. 'ഷങ്കര്‍ സാര്‍ അന്ന് കുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞു. ആ മാനസികാഘാതത്തില്‍ നിന്ന് കരകയറാന്‍ അദ്ദേഹം ദിവസങ്ങളെടുത്തു.' അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com