വിജയ് നക്‌സലൈറ്റ് ; ജനാധിപത്യ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ശ്രമം, 'സര്‍ക്കാരി'നെതിരെ മന്ത്രി

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വലിച്ച് താഴെയിടാനാണ്  ശ്രമിക്കുന്നത്
വിജയ് നക്‌സലൈറ്റ് ; ജനാധിപത്യ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ശ്രമം, 'സര്‍ക്കാരി'നെതിരെ മന്ത്രി

ചെന്നൈ : ഇളയദളപതി വിജയിന്റെ പുതിയ ചിത്രം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മന്ത്രി രംഗത്ത്. തമിഴ്‌നാട് നിയമമന്ത്രി സി വി ഷണ്‍മുഖമാണ് സിനിമക്കെതിരെ രംഗത്തു വന്നത്. ചിത്രത്തിലെ നായകന്‍ വിജയ് നക്‌സലൈറ്റാണെന്ന് മന്ത്രി ആരോപിച്ചു. 

സമൂഹത്തില്‍ കലാപമുണ്ടാക്കാനാണുള്ള ശ്രമമാണ് സിനിമ നടത്തുന്നത്. ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്ന നടപടി ഭീകരവാദത്തിന് തുല്യമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വലിച്ച് താഴെയിടാനാണ് ഇവര്‍ ശ്രമിക്കുന്നത്. ചിത്രത്തിലെ നായകന്‍ വിജയിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ഷണ്‍മുഖം പറഞ്ഞു. 

സര്‍ക്കാര്‍ സിനിമക്കെതിരെ കോയമ്പത്തൂരും മധുരയിലും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പോസ്റ്ററുകളും ബാനറുകളുമെല്ലാം നശിപ്പിച്ചു. 

ഭരണകക്ഷിയായ എഐഎഡിഎംകെയെ സിനിമയില്‍ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് എഐഎഡിഎംകെയെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ നല്‍കിയ ഗൃഹോപകരണങ്ങള്‍ ജനങ്ങല്‍ തീയിലേക്ക് വലിച്ചെറിയുന്ന രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടിരുന്നു. 

കൂടാതെ സിനിമയില്‍ കോമളവല്ലി എന്ന കഥാപാത്രവും ഏറെ ചര്‍ച്ചയായിട്ടുണ്ട്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ യഥാര്‍ത്ഥ പേരാണ് കോമളവല്ലി. ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി സാമ്യം ഉണ്ടെന്ന് നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നു. ജയലളിതയുടെ സംഭാവനകളെ ഇകഴ്ത്തിക്കാണിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com