'സെല്‍ഫി എടുക്കാന്‍ അക്ഷയ് കുമാര്‍ ഒരു മണിക്കൂര്‍ എന്നെ കാത്തിരുന്നു'; 2.0 ഷൂട്ടിന് ഇടയിലെ അവിസ്മരണ നിമിഷത്തെക്കുറിച്ച് ഷാജോണ്‍

രജനീകാന്തിനൊപ്പം അഭിനയിക്കാനായില്ലെങ്കിലും അക്ഷയ് കുമാറിനൊപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിടാന്‍ ഷാജോണിനായി
'സെല്‍ഫി എടുക്കാന്‍ അക്ഷയ് കുമാര്‍ ഒരു മണിക്കൂര്‍ എന്നെ കാത്തിരുന്നു'; 2.0 ഷൂട്ടിന് ഇടയിലെ അവിസ്മരണ നിമിഷത്തെക്കുറിച്ച് ഷാജോണ്‍

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് നടന്‍ ഷാജോണ്‍. രജനീകാന്തിനൊപ്പം അഭിനയിക്കാനായില്ലെങ്കിലും അക്ഷയ് കുമാറിനൊപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കിടാന്‍ ഷാജോണിനായി. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ അവിസ്മരണീയമായ അനുഭവവും ഷാജോണിനുണ്ടായി. തന്റെ ഒരു ആഗ്രഹം സാധിക്കാനായി അക്ഷയ്കുമാര്‍ ഒരു മണിക്കൂര്‍ തന്നെയും കാത്ത് കാരവനില്‍ ഇരുന്നു എന്നാണ് പ്രമുഖ ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷാജോണ്‍ പറഞ്ഞത്. 

സംവിധായകന്‍ ശങ്കര്‍ അക്ഷയ്കുമാറിന് തന്നെ പരിചയപ്പെടുത്തുന്നത് ഹെവി മേക്കപ്പുമായി നില്‍ക്കുമ്പോഴാണ്. ആ മേക്കപ്പില്‍ അധികം സംസാരിക്കാന്‍ സാധിക്കാത്തതുകൊണ്ട് ഹലോ മാത്രമാണ് പറഞ്ഞത്. ചെറുപ്പം മുതല്‍ അക്ഷയിനോട് ആരാധനയുള്ളതിനാല്‍ അദ്ദേഹത്തിനൊപ്പം സെല്‍ഫി എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തന്റെ ആഗ്രഹം അസോസിയേറ്റ്‌സില്‍ ഒരാളോട് പറഞ്ഞു. എന്നാല്‍ അവസാന ദിവസം, അദ്ദേഹത്തിന്റെ ഷൂട്ട് തനിക്ക് മുന്‍പേ കഴിഞ്ഞു. എന്റെ ക്ലോസപ്പ് ഷോട്ടുകള്‍ ആണെങ്കില്‍ അപ്പോഴും ബാക്കിയുണ്ട്. ഷൂട്ടിനിടയില്‍ പോയി സെല്‍ഫി എടുക്കുന്നത് ശരിയല്ലാത്തതു കൊണ്ട് എന്റെ സെല്‍ഫി മോഹം മറന്നു കളഞ്ഞേക്കാം എന്നു വിചാരിച്ചു. 

അദ്ദേഹത്തിന്റെ മേക്കപ്പ് ഹെവി ആയതുകൊണ്ട് പൂര്‍ണമായും നീക്കം ചെയ്യാന്‍ രണ്ടു മണിക്കൂറോളം എടുക്കുമായിരുന്നു. മൂന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അസോസിയേറ്റ്‌സ് വന്നു പറഞ്ഞു, അക്ഷയ് കുമാര്‍ കാരവനില്‍ താങ്കള്‍ക്കായി വെയിറ്റ് ചെയ്യുന്നുണ്ടെന്ന്, അതും സെല്‍ഫി എടുക്കാന്‍. ഞാനത് കേട്ട് ഞെട്ടിപ്പോയി. അദ്ദേഹത്തെപ്പോലെ ഒരു  താരം ഒരു മണിക്കൂറോളം എന്റെ ആഗ്രഹം സാധിച്ചു തരാനായി നില്‍ക്കുക. എനിക്കു വിശ്വസിക്കാന്‍ പോലും പറ്റുമായിരുന്നില്ല. ഞങ്ങള്‍ അദ്ദേഹത്തിന്റെ കാരവാനില്‍ ഇരുന്ന് സെല്‍ഫി എടുത്തു. കുറേനേരം സംസാരിച്ചു.- ഷാജോണ്‍ പറഞ്ഞു. 

രജനീകാന്തിനെ പരിചയപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. രജനിസാറിനെ നേരിട്ടു കണ്ടപ്പോള്‍ ഒരു നിമിഷം തരിച്ച് നിന്നുപോയെന്നാണ് ഷാജോണ്‍ പറയുന്നത്. പത്ത് മിനിറ്റ് നേരം രജനീകാന്ത് തന്നോട് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ താന്‍ അദ്ദേഹത്തെ ഉറ്റുനോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു. പറഞ്ഞ കാര്യങ്ങള്‍ പോലും തനിക്ക് ഓര്‍മയില്ലെന്നാണ് ഷാജോണ്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com