ചെന്നൈ : സര്‍ക്കാരിലെ രംഗങ്ങള്‍ നീക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യത്തെ എതിര്‍ത്ത സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ചുട്ട മറുപടിയുമായി എഐഎഡിഎംകെ. പാര്‍ട്ടി മുഖപത്രമായ നമതു പുരട്ചി തലൈവി അമ്മയിലാണ് രജനിക്ക് എഐഎഡിഎംകെ ശക്തമായ മറുപടി നല്‍കിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമയിലെ രംഗങ്ങള്‍ നീക്കണമെന്ന ആവശ്യം നീതീകരിക്കാനാവില്ലെന്നായിരുന്നു രജനി അഭിപ്രായപ്പെട്ടത്.
എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഉള്ള ഭക്ഷണ പായ്ക്കറ്റ് വാങ്ങുമ്പോള്‍ അതിനുള്ളില്‍ ഒരു പല്ലി കിടക്കുന്നത് കണ്ടാല്‍ നമ്മള്‍ എന്ത് ചെയ്യും. എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഉണ്ട് എന്നതിനാല്‍ നമ്മള്‍ അത് ഭക്ഷിക്കുമോ. അതോ വലിച്ചെറിയുമോ. എഐഎഡിഎംകെ മുഖപത്രം ചോദിക്കുന്നു.
ഇതുപോലെ ഒന്നാണ് സര്‍ക്കാരില്‍ ഉണ്ടായിട്ടുള്ളത്. സംവിധായകന്‍ മുതുഗദോസിനെ തെറ്റ് ചൂണ്ടിക്കാട്ടുകയാണ് രജനീകാന്ത് ചെയ്യേണ്ടത്. അല്ലാതെ സിനിമയെ ന്യായീകരിക്കുകയല്ലെന്നും മുഖപത്രം ഉപദേശിക്കുന്നു.
സര്‍ക്കാരിന്റെ സൗജന്യങ്ങള്‍ ബഹിഷ്‌കരിക്കുക എന്ന സിനിമയിലെ ആഹ്വാനത്തെയും മുഖപത്രം ചോദ്യം ചെയ്തു. സൗജന്യങ്ങള്‍ നല്‍കുന്നത് പാവങ്ങളും പണക്കാരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ്. പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതു പോലെയാണിത്.
സിനിമയിലൂടെ സര്‍ക്കാര്‍ നല്‍കിയ സൗജന്യങ്ങള്‍ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന നടന്‍ വിജയും സംവിധായകനും സണ്‍ പിക്‌ചേഴ്‌സും, ജയലളിത തുടങ്ങിവെച്ച അമ്മ കാന്റീനാണ് തമിഴ് സിനിമാക്കാര്‍ ഏറിയ പങ്കും ഉപയോഗിക്കുന്നതെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു. എഐഎഡിഎംകെയുടെ പ്രതിഷേധത്തെ തുടർന്ന് സർക്കാർ സിനിമയിലെ വിവാദ രംഗങ്ങൾ അണിയറക്കാർ പിൻവലിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ