മീടൂ ആരോപണങ്ങൾ ഒന്നിനുപിറകെ ഒന്നായി വാർത്തകളിൽ ഇടംപിടിക്കുന്നതിനിടയിൽ ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മാളവിക മോഹനൻ. കോളേജ് പഠന കാലത്ത് മീ ടൂ കാമ്പയിന് സമാനമായ ഒന്ന് തുടങ്ങിയതിനെക്കുറിച്ചാണ് നടി പറയുന്നത്.
മുംബൈയിലെ വില്‍സണ്‍ കോളേജിൽ പഠിച്ച മാളവിക 'ചപ്പല്‍ മാരൂംഗി' എന്ന പേരില്‍ ഒരു ക്യാംപയിൻ നടത്തിയതിനെക്കുറിച്ചാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സംസാരിച്ചത്. 'ചെരിപ്പൂരി അടിക്കും' എന്ന പേരിലായിരുന്നു ക്യാംപയിൻ. കോളേജിലെ ആണ്‍കുട്ടികളുടെ ഭാഗത്തു നിന്ന് അതിരു കടന്ന വായിനോട്ടവും കമന്റടിയുമെല്ലാം നേരിടേണ്ടി വന്നപ്പോഴാണ് ഇത്തരത്തിലൊരു ക്യാംപയിൻ ആരംഭിച്ചതെന്നാണ് മാളവികയുടെ വാക്കുകൾ. "വായിനോട്ടവും അശ്ലീല സംസാരവും മാത്രമല്ല മുട്ടിയുരുമാനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു. അപ്പോഴാണ് ഈ വിഷയത്തെക്കുറിച്ച് മറ്റ് പെൺകുട്ടികളിലും അവബോധം സൃഷ്ടിക്കണമെന്ന ചിന്തയുണ്ടായത്. അതിരുവിട്ട അതിക്രമങ്ങൾ തടയാനായിരുന്നു ഈ ക്യാംപയിൻ", മാളവിക പറഞ്ഞു.
കണ്ണൂർ സ്വദേശിയായ മാളവിക ദുൽഖർ നായകനായ പട്ടം പോലെ എന്ന ചിത്രത്തിൽ അഭിനയിച്ചാണ് സിനിമയിലേക്കെത്തിയത്. പിന്നീട് ദി ഗ്രേറ്റ് ഫാദർ, നിർണ്ണായകം തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മജീദ് മജീദിയയുടെ ബിയോണ്ട് ദി ക്ലൗഡ്‌സ് എന്ന ചിത്രത്തിൽ അഭിനയിച്ച് മാളവിക ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ