ലൈംഗികാരോപണവും മോശം പെരുമാറ്റവും ആരോപിച്ച് നിരവധിപ്പേർ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ സിനിമാ-ടി.വി താരം അലോക് നാഥിനെ താര സംഘടനയായ സിനി & ടി.വി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷനില്‍ (സിന്റ) പുറത്താക്കി. നിരവധി യുവതികൾ താരത്തിനെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി. നടപടി സംബന്ധിച്ച വിവരങ്ങൾ സിന്റയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവച്ചു.
അലോകിനെതിരെ ലൈംഗികാരോപണവും മോശം പെരുമാറ്റവും ആരോപിച്ച് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അദ്ദേഹത്തെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചെന്നാണ് നടപടിക്ക് സംഘടന ട്വിറ്ററിൽ നൽകിയിരിക്കുന്ന വിശദീകരണം. താരത്തിനെതിരെ ആരോപണമുന്നയിച്ച തിരക്കഥാകൃത്തും സംവിധായകയുമായ വിന്റ നന്ദയും അലോക് നാഥും ഉൾപ്പെടുന്ന ഒരു വിശദീകരണ യോഗം സംഘടന ഒരുക്കിയിരുന്നെങ്കിലും അലോക് യോഗത്തിൽ പങ്കെടുത്തില്ല. തുടർന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ താരത്തെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.
അടുത്ത വർഷം മെയ് ഒന്നിന് ചേരുന്ന സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗത്തിലും താരം പങ്കെടുത്തില്ലെന്നിൽ അലോക്കിന്റെ സംഘടന അംഗത്വം പൂർണ്ണമായും നഷ്ടപ്പെടുമെന്നാണ് സിന്റെ പ്രതിനിധികൾ അറിയിച്ചത്. വിന്റ നന്ദയ്ക്ക് പുറമേ നടി സന്ധ്യ മൃദുലും പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു സ്ത്രീയും അലോക് നാഥിനെതിരെ ആരോപണമുന്നയിച്ചിരുന്നു. 20 വര്‍ഷം മുമ്പ് അലോക് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് വിന്റ നന്ദയുടെ ആരോപണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ