കേദര്‍നാഥ്: റിലീസിന് മുന്‍പേ ചിത്രത്തിലെ ചില ഭാഗങ്ങള്‍ പുറത്തുവിട്ട് സാറാ അലി ഖാന്‍

അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ചില പടങ്ങള്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ് സാറാ അലി ഖാന്‍.
കേദര്‍നാഥ്: റിലീസിന് മുന്‍പേ ചിത്രത്തിലെ ചില ഭാഗങ്ങള്‍ പുറത്തുവിട്ട് സാറാ അലി ഖാന്‍

സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കേദര്‍നാഥ്. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ചില പടങ്ങള്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ് സാറാ അലി ഖാന്‍. ഒരു മനോഹരമായ കുന്നിന്‍ പുറത്ത് കൂടി സാറ നടന്നു പോകുന്നതാണ് ആദ്യത്തെ ചിത്രം.

കേദര്‍നാഥിലൂടെ കുതിരപ്പുറത്ത് സഞ്ചരിക്കുന്നതും നായകന്‍ സുഷാന്ത് സിങ് രജ്പുതുമായുള്ള കോംബിനേഷന്‍ രംഗങ്ങളുമാണ് രണ്ടാമത് ഷെയര്‍ ചെയ്ത വീഡിയോയില്‍ ഉള്ളത്. ചിത്രം പ്രേഷകര്‍ക്ക് നല്‍കാന്‍ പോകുന്ന ദൃശ്യവിരുന്ന് എത്രത്തോളം രസകരമായിരിക്കുമെന്ന് സൂചിപ്പിക്കുന്നതാണ് സാറാ അലി ഖാന്റെ രണ്ട് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും.

2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലലത്തിലാണ് സംവിധായകന്‍ കഥ കൊണ്ടുപോകുന്നത്. ഈ പ്രണയചിത്രത്തില്‍ പ്രളയവും അതുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളും വിവരിച്ചേക്കും. ഉത്തരാഖണ്ഡില്‍ തീര്‍ഥാടനത്തിന് വന്ന ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുമത വിശ്വാസിയായി സാറാ അലി ഖാന്‍ എത്തുമ്പോള്‍ മുസ്‌ലിം ചുമട്ടുതൊഴിലാളിയായി സുഷാന്തും അഭിനയിക്കുന്നു. ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന പ്രണയത്തിലൂടെയാണ് കഥ നീങ്ങുന്നത്. ഡിസംബര്‍ എഴിന് ആയിരിക്കും ചിത്രം തിയേറ്ററുകളില്‍ എത്തുക.

അതേസമയം ഈ ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ബിജെപി ആരോപിക്കുന്നുണ്ട്. ബിജെപിയുടെ മീഡിയ റിലേഷന്‍സ് വിഭാഗത്തിലെ മുതിര്‍ന്ന അംഗമായ അജേന്ദ്ര അജയ് ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. 

സിനിമയുടെ പോസ്റ്ററിലെ ലൗ ഈസ് പില്‍ഗ്രിമേജ് എന്ന ടാഗ് ലൈന്‍ ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതും കളിയാക്കുന്നതുമാണെന്നും അതിനാല്‍ ചിത്രം നിര്‍ബന്ധമായും നിരോധിക്കണമെന്നും അജേന്ദ്ര ജയ് ആവശ്യപ്പട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അജേന്ദ്ര സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്തെഴുതിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com