ഇളയദളപതി വിജയിന്റെ സർക്കാരിന് പിന്നാലെ, നടൻ വിശാലിന്റെ ഏറ്റവും പുതിയ ചിത്രമായ അയോഗ്യയും വിവാദക്കുരുക്കിലേക്ക്. സിനിമയുടെ പോസ്റ്ററിൽ നായകൻ വിശാൽ പൊലീസ് ജീപ്പിന്റെ ബോണറ്റില്‍ ബിയര്‍ കുപ്പിയും കയ്യില്‍ പിടിച്ചു കൊണ്ട് കൂളിംഗ് ഗ്ലാസ് ധരിച്ച് ഇരിക്കുന്ന ചിത്രമാണ് വിവാദമായത്. കഴിഞ്ഞ ദിവസം വിശാലാണ് എന്റെ അടുത്ത സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്ന അടിക്കുറിപ്പോടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ചത്.
ഈ ചിത്രത്തിനെതിരെ തമിഴകത്ത് വൻ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. പോസ്റ്റര്‍ ഉടന്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് പട്ടാളി മക്കള്‍ കക്ഷി നേതാവ് ഡോക്ടര്‍ എസ് രാംദാസ് താരസംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ വിശാലിന് കത്ത് നൽകി. 'നടികർ സംഘത്തിന്റെ സെക്രട്ടറി എന്ന നിലയ്ക്കും ഒരു നടനെന്ന നിലയ്ക്കും വിശാലിൽ നിന്ന് അല്പം സാമൂഹിക പ്രതിബദ്ധത പ്രതീക്ഷിച്ചു. അന്ന് പുകവലിക്ക് പുറകെ പോയി. ഇന്ന് ഒരു ബിയർ കുപ്പിയുമായി പോസ് ചെയ്യുന്നു. എന്തൊരു സാമൂഹിക പ്രതിബദ്ധത'..രാംദാസ് ട്വിറ്ററിലൂടെ വിമർശിച്ചു.
പോസ്റ്റര്‍ പിന്‍വലിച്ചില്ലെങ്കില്‍ ഷൂട്ടിംഗ് സ്ഥലത്ത് ചെന്ന് പ്രതിഷേധ സമരം നടത്തുമെന്നും ചില സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വിശാലോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോ ഈ വിഷയത്തില്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ റിലീസ് ചെയ്ത് സര്‍ക്കാര്‍ സിനിമയും പോസ്റ്ററിന്റെ പേരില്‍ വിവാദം നേരിട്ടിരുന്നു. പോസ്റ്ററില്‍ വിജയ് സിഗരറ്റ് വലിച്ചു കൊണ്ട് നില്‍ക്കുന്നതാണ് വിവാദത്തിന് കാരണമായത്.
ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അയോഗ്യയില്‍ വിശാല്‍ എത്തുന്നത്. റാഷി ഖന്ന നായികയാവുന്ന ചിത്രം വെങ്കട്ട് മോഹനാണ് സംവിധാനം ചെയ്യുന്നത്. ചെന്നൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ