'അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്റെ സ്വജാതിക്കാരനാണോ?', മമ്മൂട്ടിയുടെ വാക്കുകള്‍കേട്ട് ഞാന്‍ ഇളിഭ്യനായി; അനുഭവം പങ്കുവെച്ച് ശ്രീകുമാര്‍

'നിര്‍മ്മാണമൊക്കെ നടത്തി പൊട്ടിപൊളിഞ്ഞ് തകര്‍ന്ന് തരിപ്പണമായി ജീവിക്കാന്‍ നിവര്‍ത്തിയില്ലാതായ എന്നെ, കാര്‍ കൊടുത്തയച്ച് ആലപ്പുഴയിലെ സെറ്റില്‍ എത്തിച്ച് ഇന്നത്തെ നിലയ്‌ക്കെത്തിച്ചത് അദ്ദേഹമാണ്‌'
'അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്റെ സ്വജാതിക്കാരനാണോ?', മമ്മൂട്ടിയുടെ വാക്കുകള്‍കേട്ട് ഞാന്‍ ഇളിഭ്യനായി; അനുഭവം പങ്കുവെച്ച് ശ്രീകുമാര്‍

മ്മൂട്ടിയുടെ 'അഹങ്കാരത്തിന്റെ' കഥകള്‍ നാട്ടില്‍ മുഴുവന്‍ പാട്ടാണ്. താരത്തിന്റെ പരുക്കന്‍ സ്വഭാവത്തെ വിമര്‍ശിക്കുന്നവരും നിരവധിയാണ്. എന്നാല്‍ അദ്ദേഹത്തെ അടുത്ത് അറിയുന്നവര്‍ക്ക് മമ്മൂട്ടി ഒരു മനുഷ്യസ്‌നേഹിയാണ്. പലപ്പോഴും ഇത് തിരിച്ചറിയാന്‍ പലരും വൈകും. നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാറും മമ്മൂട്ടിയെ മനസിലാക്കുന്നത് വളരെ വൈകിയാണ്. താരത്തെ ആദ്യമായി കണ്ടപ്പോള്‍ ഇവര്‍ പരസ്പരം വഴക്കിട്ട് പിരിഞ്ഞവരാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ അനുഭവം തുറന്നു പറയുകയാണ് സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ ശ്രീകുമാര്‍. 

തോപ്പില്‍ ഭാസിയുടെ കൈയും തലയും പുറത്തിടരുത് എന്ന സിനിമയിലേക്ക് മമ്മൂട്ടിയെ ബുക്ക് ചെയ്യാന്‍ മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് തര്‍ക്കം ഉണ്ടാകുന്നത്. അവര്‍ ചെല്ലുമ്പോള്‍ ടൈറ്റ് ബനിയനൊക്ക ഇട്ട് സുന്ദരനായി നില്‍ക്കുകയായിരുന്നു മമ്മൂട്ടി. അദ്ദേഹത്തെ കണ്ട് സലാം പറഞ്ഞെങ്കിലും മൈന്‍ഡ് പോലും ചെയ്തില്ല. 45 മിനിറ്റ് കാത്തിരുത്തിയതിന് ശേഷം എത്തിയ മമ്മൂട്ടിയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. 

വന്ന കാര്യം പറഞ്ഞപ്പോള്‍ ഒരു വര്‍ഷത്തേക്ക് ഡേറ്റ് ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആറ് ദിവസത്തെ ഡേറ്റ് മാത്രമായിരുന്നു ഇവര്‍ക്ക് ആവശ്യം എന്നാല്‍ അപ്പോള്‍ തനിക്ക് സമയമുണ്ടാകില്ലെന്നും ഒരുവര്‍ഷം കഴിഞ്ഞ് നോക്കാമെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഒന്ന് അഡ്ജസ്റ്റ് ചെയ്തുകൂടെ എന്ന ശ്രീകുമാറിന്റെ ചോദ്യത്തിന് പൊട്ടിത്തെറിച്ചുകൊണ്ടാണ് മമ്മൂട്ടി മറുപടി നല്‍കിയത്. 'അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്റെ സ്വജാതിക്കാരനാണോ, അതോ എന്റെ കൂടെ പഠിച്ചതോ, മറ്റെന്തെങ്കിലും ബന്ധമുണ്ടോ നമ്മള്‍ തമ്മില്‍' മമ്മൂട്ടി പറഞ്ഞു. 

ഇത് കേട്ട് ഇളിഭ്യനായി നില്‍ക്കാന്‍ മാത്രമെ ശ്രീകുമാറിന്  കഴിഞ്ഞുള്ളു. എന്നാല്‍ മമ്മൂട്ടി കോടമ്പക്കം കാണുന്നതിന് മുമ്പ് അവിടെയെത്തിയ എനിക്ക് എന്തെങ്കിലും മറുപടി പറയണമെല്ലോ എന്ന ചിന്ത ഉണര്‍ന്നു. അപ്പോഴാണ് മമ്മൂട്ടി 'ഒരു കാര്യം ചെയ്യൂ, അടുത്ത സെപ്തംബറില്‍ ചാര്‍ട്ട് ചെയ്യ് ഡേറ്റ് തരാം' എന്നു പറയുന്നത്. എന്നാല്‍ ഇത് കേട്ടതോടെ ശ്രീകുമാര്‍ പൊട്ടിത്തെറിച്ചു. മമ്മൂട്ടി പറഞ്ഞ വാക്കുകളെല്ലാം അതുപോലെ ശ്രീകുമാര്‍ തിരിച്ചു പറഞ്ഞു. അങ്ങനെ അവിടെ നിന്നും ഞങ്ങള്‍ വഴക്കുണ്ടാക്കി പിരിഞ്ഞിറങ്ങി.

പിന്നീട് പ്രിയദര്‍ശന്റെ 'രാക്കുയിലിന്‍ രാഗസദസില്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. അപ്പോള്‍ മമ്മൂട്ടി തന്നോട് സലാം പറഞ്ഞെങ്കിലും ശ്രീകുമാര്‍ മൈന്‍ഡ് ചെയ്തില്ല. ഇത് കണ്ട് മമ്മൂട്ടി എണീറ്റ് വന്ന് കെട്ടി പിടിച്ച് പറഞ്ഞത് 'നിങ്ങള്‍ ഇതുവരെ ഇതൊന്നും മറന്നില്ലേ' എന്നായിരുന്നു. പിന്നീട് തന്റെ ജീവിതത്തിലെ ആപല്‍ഘട്ടത്തില്‍ തന്നെ രക്ഷപ്പെടുത്തിയതും മമ്മൂട്ടിയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. 'നിര്‍മ്മാണമൊക്കെ നടത്തി പൊട്ടിപൊളിഞ്ഞ് തകര്‍ന്ന് തരിപ്പണമായി ജീവിക്കാന്‍ നിവര്‍ത്തിയില്ലാതായ എന്നെ, കാര്‍ കൊടുത്തയച്ച് ആലപ്പുഴയിലെ സെറ്റില്‍ എത്തിച്ച് ഇന്നത്തെ നിലയ്‌ക്കെത്തിച്ചത് അദ്ദേഹമാണ്‌. ഇന്ന് എന്റെ സുഹൃത്തും സഹോദരനുമൊക്കെയാണ് മമ്മൂട്ടി. അപാരമായ മനുഷ്യ സ്‌നേഹിയാണ് മമ്മൂട്ടി' ശ്രീകുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com