മുംബൈ : ഹിന്ദി സിനിമയുടെ സെറ്റിൽ വെച്ച് നടന്‍ നാന പടേക്കര്‍ തന്നെ ലൈംഗികമായി ആക്രമിച്ചെന്ന നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ വൻ വിവാദത്തിനാണ് വഴി തെളിച്ചത്. നടിയെ പിന്തുണച്ച് ചിത്രത്തിന്റെ സഹസംവിധായികയും നിരവധി നടിമാരും രംഗത്തെത്തിയിരുന്നു. എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു നടൻ നാനാ പടേക്കറും ചിത്രത്തിന്റെ കോറിയോഗ്രാഫറും അഭിപ്രായപ്പെട്ടത്.
2008 ൽ 'ഹോണ്‍ ഒ.കെ പ്ലീസ്' എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് നാന പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് തനുശ്രീയുടെ ആരോപണം. ചിത്രത്തിന്റെ ഗാനചിത്രീകരണത്തിനിടെ സെറ്റിലെത്തിയ നടൻ, തന്നെ ദേഹത്ത് ചുറ്റിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. നടനോടൊപ്പം ഒരു ഇന്റിമേറ്റ് രംഗം ചിത്രീകരിക്കണമെന്നും നാന പടേക്കർ സംവിധായകനോട് ആവശ്യപ്പെട്ടതായും തനുശ്രീ ദത്ത ആരോപിച്ചിരുന്നു.
എന്നാൽ ഇതിന് വിസമ്മതിച്ച തന്നെ ഭീഷണിപ്പെടുത്തി. സെറ്റിൽ നിന്ന് മടങ്ങാൻ നേരം, തന്നെയും മാതാപിതാക്കളെയും ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചുവെന്നും കാര്‍ തകര്‍ത്തുവെന്നും തനുശ്രീ പറഞ്ഞിരുന്നു. ഇതിനെ ശരിവയക്കുന്ന വീഡിയോ ഫൂട്ടേജ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. തനുശ്രീയും കുടുംബവും കാറില്‍ ഇരിക്കുന്നതും ഒരു കൂട്ടം ആളുകള്‍ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിക്കുന്നതും കാറില്‍ ചവിട്ടുന്നതും വ്യക്തമായി വീഡിയോയില്‍ കാണാം. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയിലെ അംഗങ്ങളാണ് ഇവരെന്ന് തനുശ്രീ ആരോപിക്കുന്നു.
തനുശ്രീയെ പിന്തുണച്ച് പത്രപ്രവര്‍ത്തക ജാനിസ് സെക്യൂറ, നടി റിമി സെന്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു. ആ സമയത്ത് ഹോണ്‍ ഒ.കെ പ്ലീസിന്റെ സെറ്റില്‍ ഉണ്ടായിരുന്നുവെന്നും, സംഭവങ്ങള്‍ക്കെല്ലാം താന്‍ ദൃക്‌സാക്ഷിയായിരുന്നുവെന്നും ജാനിസ് വെളിപ്പെടുത്തുന്നു. മീ ടു ക്യാമ്പെയ്നിന്റെ ഭാഗമായിട്ടായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തൽ. ആരോപണം പിൻവലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് നാന പടേക്കർ നടിക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ