കൊച്ചി: 'ആ വയലിന്‍ തന്ത്രികള്‍ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചില്‍ മനസ്സ് സമ്മതിച്ചു തരില്ല. ആരാധനയില്‍ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം. കുറച്ചു നാളുകള്‍ മുമ്പ് ഉണ്ടായ ഓസ്‌ട്രേലിയന്‍ യാത്രയില്‍ അദ്ഭുതം കേള്‍പ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങള്‍ വാതോരാതെ പങ്കുവച്ചുകൊണ്ട്... ഇല്ല! ബാലു വേറെങ്ങും പോയിട്ടില്ല. ഒരിക്കലും പോകുകയുമില്ല.' ബാലഭാസ്‌കറിനെ കുറിച്ച് മഞ്ജുവാര്യരുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
'ഒരിക്കലും വിചാരിച്ചില്ല, ഇന്നലെ വരെ അന്വേഷിച്ചപ്പോള്‍ അവന്‍ തിരികെ വന്നുകൊണ്ടിരിക്കുകയാണെന്നാണ് അറിഞ്ഞത്. അടുത്ത മാസം നടക്കുന്ന പുതിയ പ്രോഗ്രാമിലും ബാലു ഉണ്ടായിരുന്നു. എന്റെ എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു. ഇങ്ങനെയൊരു കാര്യം അവന്റെ കുടുംബത്തിന് ഉണ്ടാകുക എന്നു പറഞ്ഞാല്‍.... ജനുവിന്‍ ആയിട്ടുള്ള സംഗീതജ്ഞനാണ്. അവന് പോയിക്കഴിഞ്ഞാല്‍ വലിയ നഷ്ടമാണ്. ചെറുപ്രായമല്ലേ''. ബാലുവിനെയോര്‍ത്തപ്പോള്‍ ഗായകനും സംഗീതസംവിധായകനുമായ രമേശ് നാരായണന്റെ ശബ്ദം ഇടറി. ഇടക്ക് വാക്കുകള്‍ മുറിഞ്ഞു.
'വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകള്‍...ആ സംഗീതം മരിക്കുന്നില്ല. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികള്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.വാഹനാപകടത്തെ തുടര്‍ന്നുണ്ടായ ഗുരുതര പരുക്കിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍. തിങ്കളാഴ്ച ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉണ്ടായെങ്കിലും ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു. ബാലഭാസ്‌ക്കറിന്റെ അകാല വിയോഗം സംഗീത ലോകത്തിന് നികത്താനാകാത്ത തീരാ നഷ്ടമാണെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.
17ാം വയസ്സില്‍ മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി വേഷമണിഞ്ഞ ബാലഭാസ്‌ക്കര്‍ പിന്നീട് സിനിമകളില്‍ അത്ര സജീവമായില്ലെങ്കിലും ഫ്യൂഷന്‍ സംഗീത പരിപാടികളിലൂടേയും സ്‌റ്റേജ് ഷോകളിലൂടെയും ആല്‍ബങ്ങളിലൂടെയും സംഗീതപ്രേമികള്‍ക്ക് പ്രിയങ്കരനായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ