സിനിമാ നിർമ്മാണ രംഗത്ത് ഇനി ആരെയും താൻ പങ്കാളിയാക്കില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടനും നിർമാതാവും വിജയ് ബാബു. തൻരെ കൈയ്യിൽ പണമുണ്ടെങ്കിൽ സിനിമ നിർമ്മിക്കും അതല്ലാതെ മറ്റൊരാളുടെ കൈയ്യിൽ നിന്ന് വാങ്ങിയോ ആരെയെങ്കിലും പങ്കാളിയാക്കിയൊ ഇനി സിനിമാ നിർമാണം നടത്തില്ലെന്നാണ് വിജയ്യുടെ വാക്കുകൾ.
വിജയ്യുടെ നിർമാണകമ്പനിയായ ഫ്രൈഡെ ഫിലിം ഹൗസിന്റെ മുൻ പങ്കാളിയും വിജയ്യുടെ സുഹൃത്തുമായ സാന്ദ്രയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് ഈ തുറന്നുപറച്ചിൽ. "നമ്മൾ അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കണം എന്നാണല്ലോ. എനിക്കു തോന്നുന്നു ആ അനുഭവത്തിൽ നിന്ന് സാന്ദ്രയും ഞാനും പാഠം പഠിച്ചിട്ടുണ്ട്. ഇനി ഞങ്ങൾ രണ്ടും നിർമാണത്തിൽ പങ്കാളികളെക്കുറിച്ച് ചിന്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ കായ്യിൽ പണമുണ്ടെങ്കിൽ ഞാൻ സിനിമ നിർമ്മിക്കും. ആരുടെയും കൈയ്യിൽ നിന്ന് കടം വാങ്ങിയോ ആരുമായും പങ്കാളിയായും നിർമാണം നടത്തില്ല", വിജയ് പറഞ്ഞു.
സാന്ദ്രയുമായി ഉണ്ടായത് ഒരു ചെറിയ പ്രശ്നമായിരുന്നെന്നും വിശ്വാസയോഗ്യരല്ലാത്ത ചിലരുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഉണ്ടായ തെറ്റിദ്ധാരണയുടെ പുറത്താണ് അഭിപ്രായവ്യത്യാസം ഉണ്ടായതെന്നും വിജയ് പറയുന്നു. സാന്ദ്രയും താനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും തങ്ങൾക്കിടയിൽ രണ്ട് ദിവസം മാത്രം നീണ്ടുനിന്ന പ്രശ്നം മറ്റുള്ളവർ ചേർന്ന് ആഘോഷമാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
"സാന്ദ്രയുടെ വിവാഹത്തിന് മുമ്പ് എന്തു ചെറിയ പ്രശ്നം ഉണ്ടായാലും അത് പറഞ്ഞു തീർക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നു. വിവാഹത്തിന് ശേഷം അവര്‍ മറ്റൊരു സാഹചര്യത്തിലാണ്. ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത് സാന്ദ്രയുടെ വിവാഹം കഴിഞ്ഞയുടനെ ആണ്. അതുകൊണ്ടുതന്നെ പറഞ്ഞുതീർക്കുന്ന തരത്തിൽ കാര്യങ്ങൾ സെറ്റ് ആയില്ലായിരുന്നു. ഒരു ആൺ-പെൺ സൗഹൃദത്തിലുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നം. കാരണം കറക്ട് ചെയ്യാനും ഇന്ററാക്ട് ചെയ്യാനും ലിമിറ്റേഷന്‍ ഉണ്ടാവും. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്", കപ്പ ടിവിയുടെ ഹാപ്പിനസ് പ്രൊജക്ടില്‍ വിജയ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ