കൊച്ചി : കലാഭവൻ മണി മദ്യപാനത്തിന് അടിമയാണെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്ന കാലത്ത് താൻ, മണിയെ വിളിച്ച് കൊച്ചിയിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നെന്ന് സംവിധായകൻ വിനയൻ. സിനിമക്കാർ തന്നെയാണ് ഇത് പറഞ്ഞുപരത്തിയത്. തനിക്ക് വിലക്കുകൾ ഉണ്ടായിരുന്ന സമയത്തും മണിയുമായി അടുപ്പമുണ്ടായിരുന്നു. ഈ പ്രചരണങ്ങൾ കേട്ട സമയത്ത് ഞാൻ മണിയെ വിളിച്ചിട്ട് കൊച്ചിയിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നുവെന്നും വിനയൻ മനോരമ ന്യൂസിന്റെ നേരെ ചൊവ്വയിൽ പറഞ്ഞു.
‘സാർ, ഞാൻ കൊച്ചിയിൽ വന്നാൽ അവിടെ എനിക്ക് ഫൈവ് സ്റ്റാർ താമസസൗകര്യവും സ്കോച്ചുമൊക്കെ വാങ്ങിത്തരാൻ ആളുകളുണ്ടാകും. പക്ഷെ എന്റെ സിനിമയിലെ സുഹൃത്തുകളുൾപ്പടെയുള്ളവർ പരിഗണിക്കുന്ന രീതിയോട് എനിക്ക് പൊരുത്തപ്പെടാൻ പറ്റില്ല. എന്നായിരുന്നു മണിയുടെ പ്രതികരണമെന്ന് വിനയൻ പറഞ്ഞു.
ഞാൻ ചാലക്കുടിയിൽ പോകും, അവിടെ എന്നോടൊപ്പം മണ്ണുവാരിയും ഓട്ടോ ഓടിച്ചും കഴിഞ്ഞവരുണ്ട്. അവർക്ക് ഞാനൊരു 500 രൂപ കൊടുത്താൽ അവരെന്നെ പുകഴ്ത്തി പറയും. ഞങ്ങളൊരുമിച്ചൊരു ബിയറടിക്കും, പാട്ടുപാടും. അതെനിക്കൊരു സുഖമാണ് സാര്‍..’ എന്നായിരുന്നു മറുപടി.
എങ്കിലും തന്റെ വാക്കുകൾ കേട്ട് കലാഭവൻ മണി കൊച്ചിയിലേക്ക് താമസം മാറ്റാൻ ആലോചിച്ചിരുന്നുവെന്നും വിനയൻ വെളിപ്പെടുത്തി. സിനിമയിൽ നിന്ന് അകന്ന്, സുഹൃത്തുക്കളുമായി മദ്യപാനത്തോട് താൽപര്യം കാട്ടി മണി മാറാൻ തുടങ്ങുന്ന സമയവും ‘ചാലക്കുടിക്കാരൻ ചങ്ങാതി’യിൽ കാണിച്ചിട്ടുണ്ടെന്ന് വിനയൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ