ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി, സമഗ്ര സംഭാവനയ്ക്ക് ഇത്തവണ പുരസ്‌കാരമില്ല

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മേള ഉപേക്ഷിക്കാനായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനമെങ്കിലും പിന്നീട് ചെലവ് ചുരുക്കിയും ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയും മേള നടത്താമെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നു
ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി, സമഗ്ര സംഭാവനയ്ക്ക് ഇത്തവണ പുരസ്‌കാരമില്ല

തിരുവനന്തപുരം:  അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി വര്‍ധിപ്പിച്ചതായായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍.  ചെലവു ചുരുക്കിയാവും ഇക്കുറി മേള സംഘടിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഈ വര്‍ഷം ഉണ്ടായിരിക്കുന്നതല്ലെന്നും മന്ത്രി അറിയിച്ചു.  പത്ത് ലക്ഷം രൂപയാണ് സമഗ്ര സംഭാവന പുരസ്‌കാരത്തുകയായി നല്‍കി വന്നിരുന്നത്.
തിരുവനന്തപുരത്ത് ഡിസംബര്‍ മാസം 7 മുതല്‍ 13 വരെയാണ് മേള നടക്കുക. 

 പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മേള ഉപേക്ഷിക്കാനായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനമെങ്കിലും പിന്നീട് ചെലവ് ചുരുക്കിയും ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയും മേള നടത്താമെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഡെലിഗേറ്റ് ഫീസ് കൂട്ടി ഫണ്ട് കണ്ടെത്തുന്നതിന് തീരുമാനമായത്.

അക്കാദമി സ്വന്തം നിലയ്ക്കാണ് ഇക്കുറി മേള സംഘടിപ്പിക്കുകയെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു നേരത്തേ വ്യക്തമാക്കിയിരുന്നു. വിദേശ അതിഥികളുടെ എണ്ണം കുറയ്ക്കാനും തീരുമാനമായിരുന്നു. ഏഷ്യന്‍ ജൂറികള്‍ക്കും സിനിമകള്‍ക്കും പ്രാധാന്യം നല്‍കുന്നതിലൂടെ ഭീമമായ ചെലവ് കുറയ്ക്കാനാകുമെന്നും അക്കാദമി തീരുമാനിച്ചിരുന്നു.

ലോകസിനിമ, കോംപറ്റീഷന്‍, ഇന്ത്യന്‍ സിനിമ, മലയാള സിനിമ എന്നീ പാക്കേജുകള്‍ മാത്രമാണ് ഈ വര്‍ഷം മേളയിലുണ്ടാവുക. ഉദ്ഘാടന-സമാപന ചടങ്ങുകളിലെ ആഘോഷങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനും നേരത്തേ തീരുമാനിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com