മുംബൈ: മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായുള്ള വെളിപ്പെടുത്തലുകള്‍ സിനിമാ രംഗത്തെ പിടിച്ചുലയ്ക്കുകയാണ്. അപമര്യാദയായി പെരുമാറിയ സംവിധായകനെ നടി ഗീതിക ത്യാഗി കരണത്തടിച്ച സംഭവം, മീ ടൂ ക്യാംപെയ്ന്‍ സജിവമായതോടെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. ജോളി എല്‍എല്‍ബി സംവിധായകന്‍ സുഭാഷ് കപൂറിനെതിരെയാണ്, ആത്മയില്‍ ബിപാഷ ബസുവിന്റെ സഹനടിയായിരുന്ന ഗീതിക രംഗത്തു വന്നത്.
തനിക്കെതിരെ സുഭാഷ് കപൂര്‍ നടത്തിയ ലൈംഗികാതിക്രമത്തെ അദ്ദേഹത്തിന്റെ ഭാര്യയുടെ സാന്നിധ്യത്തില്‍ ഗീതിക ത്യാഗി ചോദ്യം ചെയ്യുന്നതിന്റെ ഒളി ക്യാമറ ദൃശ്യം നടി ട്വിറ്ററിലൂടെ പുറത്തു വിട്ടു. സുഭാഷ് കപൂര്‍ കുറ്റസമ്മതം നടത്തുന്നതും ഗീതിക സംവിധായകന്റെ മുഖത്ത് അടിക്കുന്നതും ദൃശ്യത്തിലുണ്ട. നടന്‍ അതുല്‍ സബര്‍വാളും ഗീതകക്ക് ഒപ്പമുണ്ടായിരുന്നു.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഗീതിക ത്യാഗി സുഭാഷ് കപൂറുമായി സംസാരിക്കുന്നത്. ഗീതികയുടെ പല ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സുഭാഷ് ഉത്തരം നല്‍കാനാവാതെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് സംവിധായകന്റെ കരണത്തടിച്ച ശേഷം ഗീതിക പുറത്തേക്ക് പോകുകയാണ്. സംഭവം പുറത്തറിയരുതെന്നും, മകന്റെ ഭാവിയെ ബാധിക്കുമെന്നും സുഭാഷ് കപൂറിന്റെ ഭാര്യ ഡിംപിള്‍ ഖര്‍ബാന്ദ പറയുന്നതും വീഡിയോയിലുണ്ട്. 2014 ലെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.
ഗീതികയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സുഭാഷ് കപൂര്‍ സംവിധാനം ചെയ്യാനിരുന്ന 'മൊഗുള്‍' എന്ന ചിത്രത്തില്‍നിന്ന് നടന്‍ ആമിര്‍ഖാന്‍ പിന്‍മാറി. പിന്നാലെ അമീറിന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍റാവു വിഷയത്തിന്റെ ഗൗരവം ചിത്രത്തിന്റെ നിര്‍മാതാവ് ഭൂഷന്‍ കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് ചിത്രം സംവിധാനം ചെയ്യുന്നതില്‍ നിന്ന് സുഭാഷ് കപൂറിനെ ഒഴിവാക്കിയതായി ഭൂഷന്‍കുമാര്‍ അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് അമീര്‍ഖാനും പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ