തിരുവനന്തപുരം: ഡബ്ല്യുസിസിക്ക് മറുപടി നല്‍കിയ പത്രക്കുറിപ്പ് സംബന്ധിച്ച് അമ്മയിൽ ഭിന്നത. വിഷയത്തിൽ സിദ്ദിഖും ജഗദീഷും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. അമ്മയുടെ ഔദ്യോഗിക വക്താവെന്ന് പറഞ്ഞാണ് ജഗദീഷ് വാർത്താക്കുറിപ്പിറക്കിയത്. എന്നാൽ ജഗദീഷ് അമ്മയുടെ ഖജാൻജി മാത്രമാണ്. അദ്ദേഹം സംഘടനയുടെ വക്താവല്ല. അമ്മയുടെ നിലപാട് താൻ പറഞ്ഞതാണെന്ന് സെക്രട്ടറി കൂടിയായ സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
സിദ്ദിഖിന്റെ ഈ വാദമാണ് ജഗദീഷ് തള്ളിയത്. അമ്മ പ്രസിഡന്റ് മോഹൻലാലിനോട് ചർച്ച ചെയ്താണ് വാർത്ത കുറിപ്പ് ഇറക്കിയത്. സിദ്ദിഖ് അടക്കമുള്ള ഭാരവാഹികൾക്കും ഇത് അയച്ചു കൊടുത്തിരുന്നു. താൻ അമ്മ വക്താവ് തന്നെയാണെന്ന് ജഗദീഷ് വ്യക്തമാക്കി. അച്ചടക്കം ഉള്ള അംഗം എന്ന നിലയിൽ സിദ്ദിഖിന് വ്യക്തിപരമായ മറുപടി നൽകുന്നില്ല.
ജനറൽ ബോഡി ചേരുന്നത് സംബന്ധിച്ചും ഇരുവരും പറഞ്ഞതും ഭിന്ന അഭിപ്രായങ്ങളാണ്. ദിലീപിനെതിരായ നടപടി, ഡബ്ല്യുസിസി ഉന്നയിച്ച മറ്റ് ആരോപണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഉടൻ അടിയന്തര ജനറൽ ബോഡി യോഗം ചേരുമെന്നുമാണ് ജഗദീഷ് പറഞ്ഞത്. എന്നാൽ വാർത്താസമ്മേളനത്തിനെത്തിയ സിദ്ദിഖാകട്ടെ യോഗം ജൂണിൽ ചേരുമെന്നാണ് പറഞ്ഞത്. മോഹൻലാലിനോടും ഇടവേള ബാബുവിനോടുമെല്ലാം ആലോചിച്ചാണ് താനിത് പറയുന്നതെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ജഗദീഷിന്‍റെ വാർത്താ കുറിപ്പ് കണ്ടിട്ടില്ല. എന്താണ് അതിൽ പറഞ്ഞതെന്ന് അറിയില്ല. താൻ നടത്തിയത് അമ്മയുടെ ഔദ്യോഗിക വാർത്താസമ്മേളനം ആണെന്നും സിദ്ദിഖ് കൊച്ചിയില്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ