ത്രസിപ്പിക്കുന്ന ആക്ഷനുമായി പ്രഭാസിന്റെ സാഹോ; ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമായി മേക്കിങ് വീഡിയോ എത്തി

'ഷേഡ്‌സ് ഓഫ് സാഹോ' എന്ന പരമ്പരയിലെ ആദ്യ വീഡിയോ ആണ് പ്രഭാസ് പുറത്തിറക്കിയത്
ത്രസിപ്പിക്കുന്ന ആക്ഷനുമായി പ്രഭാസിന്റെ സാഹോ; ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമായി മേക്കിങ് വീഡിയോ എത്തി

ബാഹുബലിക്ക് ശേഷമുള്ള പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സൂപ്പര്‍ ആക്ഷന്‍ ഉള്‍പ്പെടുത്തിക്കൊണ്ടൊരുങ്ങുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രഭാസിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

'ഷേഡ്‌സ് ഓഫ് സാഹോ' എന്ന പരമ്പരയിലെ ആദ്യ വീഡിയോ ആണ് പ്രഭാസ് പുറത്തിറക്കിയത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സിന്റെ ഫേസ്ബുക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. എന്തായാലും തങ്ങളുടെ പ്രിയതാരത്തിന്റെ വീഡിയോയ്ക്ക് ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. പുറത്തിറക്കി ഇതിനോടകം 25 ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ കണ്ടത്. 

ചിത്രത്തിലെ രംഗങ്ങള്‍ക്ക് പുറമേ അബുദാബിയിലെ ചിത്രീകരണ ദൃശ്യങ്ങളും അടങ്ങുന്നതാണ് ആദ്യ വീഡിയോ. ഹോളിവുഡ് നിലവാരത്തിലുള്ള ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റ്‌സിനാണ് സാഹോയ്ക്കായി ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒരൊറ്റ ആക്ഷന്‍ സീനിനു വേണ്ടി 37 കാറുകളും അഞ്ച് ട്രക്കുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗം ആക്ഷന്‍ സീനുകളും യഥാര്‍ത്ഥമായി ചിത്രീകരിച്ചതാണെന്ന് വീഡിയോയിലൂടെ മനസിലാക്കാം. 

ബാഹുബലി: ദി കണ്‍ക്ലൂഷന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ സിനിമാപ്രേമികള്‍ക്ക് മുന്നിലെത്തുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയില്‍ ശ്രദ്ധ കപ്പൂറാണ് പ്രഭാസിന്റെ നായിക. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്. ശങ്കര്‍എഹ്‌സാന്‍ലോയ് ത്രയങ്ങളാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com