കൊച്ചി: സിനിമാ രംഗത്തെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാൻ ഈ മേഖലയിലെ എല്ലാ സംഘടനകളും ഉൾക്കൊള്ളുന്ന സമിതി രൂപീകരിക്കുന്നതാണ് ഫലപ്രദമെന്ന് താര സംഘടനയായ അമ്മ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. സിനിമ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ കലക്ടീവ് നൽകിയ ഹർജിയിലാണ് അമ്മ നിലപാട് വ്യക്തമാക്കിയത്.
താരസംഘടനയിൽ ഇപ്പോൾ തന്നെ പരാതി പരിഹാരത്തിനുള്ള സമിതി ഉണ്ടെന്നും അമ്മ ഹൈക്കോടതിയെ അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സംഘടനകളിലും ഇത്തരം സമിതി വേണമെന്നാവശ്യപ്പെട്ടാണ് ഡബ്ല്യൂ.സി.സിക്ക് വേണ്ടി രമ്യാനമ്പീശൻ ഹർജി നല്‍കിയത്.
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ നേരിടാനുള്ള മാർഗ നിർദേശങ്ങളടങ്ങുന്ന സുപ്രിംകോടതി വിധി നടപ്പാക്കണം. സിനിമാ നിര്‍മാണത്തിനിടയിലെ ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കാൻ സമിതി നിലവിലുള്ള പ്രൊജക്ടുകൾക്ക് മാത്രമേ പ്രദര്‍ശനാനുമതി നല്‍കാവൂവെന്ന് സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക), മലയാളം സിനിമാ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (എം.എ.സി.ടി.എ), കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴേസ് അസോസിയേഷന്‍ തുടങ്ങിയവരെ കക്ഷി ചേര്‍ത്താണ് ഹർജി നൽകിയത്. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി നവംബർ 7 ലേക്ക് മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ