മീ ടു ആരോപണവുമായി രംഗത്തെത്തിയ മലയാളി യുവതാരം ശ്രുതി ഹരിഹരനെതിരേ തമിഴ് നടൻ അര്‍ജുന്‍ സര്‍ജ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി. ശ്രുതി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഷൂട്ടിങ്ങിനിടെ തന്നെ അര്‍ജുന്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ശ്രുതിയുടെ ആരോപണം. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അർജ്ജുൻ മാനനഷ്ടക്കേസ് നൽകിയത്.
അര്‍ജുന് വേണ്ടി അനന്തിരവൻ ധ്രുവ് സര്‍ജയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ശ്രുതിയുടെ ആരോപണങ്ങൾ തള്ളി അർജ്ജുൻ നേരത്തെ രംഗത്തെത്തിയിരുന്നു. ശ്രുതിയുടെ വെളിപ്പെടുത്തല്‍ തന്നില്‍ ഞെട്ടല്‍ ഉളവാക്കിയെന്നും നടി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നുമായിരുന്നു അര്‍ജുന്റെ പ്രതികരണം. ഒരിക്കല്‍ പോലും താനൊരു സ്ത്രീയെ മോശം ഉദ്ദേശം വച്ച് തൊട്ടിട്ടില്ലെന്നും അർജ്ജുൻ പറഞ്ഞു.
മീടു മൂവ്മെന്റിനോട് തനിക്ക് വളരെ ബഹുമാനമുണ്ടെന്നും നീതി അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കണമെന്നും താരം പ്രതികരിച്ചു. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത നിബുണന്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ശ്രുതി ആരോപിക്കുന്നത്. ലൊക്കേഷനില്‍ അണിയറപ്രവര്‍ത്തകരുടെ മുന്നില്‍ തന്നെ ഇറുക്കി കെട്ടിപ്പിടിക്കുകയായിരുന്നു എന്നാണ് ശ്രുതി പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ