'യേശുദാസ് ഒരു ഐഡന്റിറ്റി ഉണ്ടാക്കി, അത് മറ്റാര്‍ക്കും ഉപയോഗിക്കാന്‍ പാടില്ലേ'; ദാസേട്ടന്റെ ചില വാക്കുകള്‍ വേദനിപ്പിച്ചെന്ന് മാര്‍ക്കോസ് 

യേശുദാസിനെ അനുകരിക്കുന്നു എന്ന പേരില്‍ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ടെന്നും പരിഹാസങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
'യേശുദാസ് ഒരു ഐഡന്റിറ്റി ഉണ്ടാക്കി, അത് മറ്റാര്‍ക്കും ഉപയോഗിക്കാന്‍ പാടില്ലേ'; ദാസേട്ടന്റെ ചില വാക്കുകള്‍ വേദനിപ്പിച്ചെന്ന് മാര്‍ക്കോസ് 

യേശുദാസിനെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തിന് എതിരേ ഗായകന്‍ മാര്‍ക്കോസ്. വര്‍ഷങ്ങളായി താന്‍ ഇത് കേള്‍ക്കുകയാണെന്നും ദാസേട്ടനില്‍ നിന്നു പോലും ഇതിന്റെ പേരില്‍ മോശം അനുഭവമുണ്ടായെന്നുമാണ് മാര്‍ക്കോസ് തുറന്നു പറയുന്നത്. യേശുദാസ് ഒരു ഐഡന്റിറ്റി കൊണ്ടുവന്നു എന്നു കരുതി മറ്റാരും അത് ഉപയോഗിക്കാന്‍ പാടില്ല എന്നു പറയുന്നത് ശരിയല്ലെന്നും ഗായകന്‍ പറഞ്ഞു. 

തന്റെ അച്ഛനെ അനുകരിച്ചാണ് താന്‍ വെള്ള വസ്ത്രം ധരിക്കുന്നതെന്നാണ് മാര്‍ക്കോസ് പറയുന്നത്. യേശുദാസിനെ അനുകരിക്കുന്നു എന്ന പേരില്‍ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ടെന്നും പരിഹാസങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'വര്‍ഷങ്ങളായി ഞാന്‍ കേള്‍ക്കുന്ന കാര്യമാണിത്. യേശുദാസിനെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്ന്. അതിന്റെ പേരില്‍ സിനിമയില്‍ നിന്ന് പോലും എന്നെ പലരും മാറ്റി നിര്‍ത്തി. ദാസേട്ടന്‍ പോലും എന്നെ തെറ്റിദ്ധരിച്ചു. മര്‍ക്കോസ് പറയുന്നു. വെളുത്ത വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ എന്നെ പലരും പരിഹസിച്ചു. സിനിമയില്‍ ദാസേട്ടന്‍ കൊണ്ടു വന്ന ട്രെന്‍ഡ് ആയിരുന്നു അത്. അത് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ ദാസേട്ടനെ അനുകരിച്ചായിരുന്നല്ല ഞാന്‍ അങ്ങിനെ ചെയ്തത്. 

എന്റെ അച്ഛന്‍ വൈദ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളായിരുന്നു. അദ്ദേഹം എപ്പോഴും വെള്ള വസ്ത്രം ധരിക്കുമായിരുന്നു. അതായിരുന്നു എന്റെ പ്രചോദനം.  വളുത്ത നിറം മനസ്സിന്റെ നൈര്‍മ്മല്യം കാണിക്കുന്നതാണ്. കുട്ടിക്കാലം മുതലേ എനിക്കും എന്റെ സഹോദരങ്ങള്‍ക്കും വെള്ള വസ്ത്രമാണ് കൂടുതലും ഉണ്ടായിരുന്നത്. ഞാന്‍ പാടിത്തുടങ്ങിയ കാലം മുതല്‍ വെള്ളയിട്ടിട്ടുണ്ട്.' മാര്‍ക്കോസ് പറഞ്ഞു. 

ദാസേട്ടന് പോലും താന്‍ അദ്ദേഹത്തെ അനുകരിക്കുകയാണെന്ന ദാരണയുണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ചില വാക്കുകള്‍ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നുമാണ് മാര്‍ക്കോസ് പറയുന്നത്. അദ്ദേഹം ഒരു ഐഡന്റിന്റി ഉണ്ടാക്കി വെച്ചു എന്നത് സത്യം തന്നെ. പക്ഷേ അത് മറ്റാരും ഉപയോഗിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയാണെന്ന അഭിപ്രായം എനിക്കില്ല. അതിനെതിരെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com