'പ്രണവിനോടുള്ള സ്‌നേഹത്തിന് നന്ദി, എന്നുവെച്ച് ഇങ്ങനെ സ്‌നേഹിക്കല്ലേ': ലൊക്കേഷന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് അരുണ്‍ ഗോപി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നതിനെതിരെയാണ് സംവിധായകന്‍ രംഗത്തെത്തിയത്
'പ്രണവിനോടുള്ള സ്‌നേഹത്തിന് നന്ദി, എന്നുവെച്ച് ഇങ്ങനെ സ്‌നേഹിക്കല്ലേ': ലൊക്കേഷന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് അരുണ്‍ ഗോപി


സിനിമ ലൊക്കേഷനില്‍ നിന്നുള്ള താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് ഇപ്പോള്‍ പതിവ് സംഭവമാണ്. ഇതില്‍ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകും. എന്നാല്‍ ഇത് ചിലപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ക്ക് തലവേദനയാകും. ഇപ്പോള്‍ തന്റെ സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അരുണ്‍ ഗോപി. 

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നതിനെതിരെയാണ് സംവിധായകന്‍ രംഗത്തെത്തിയത്. തന്റെ ഫേയ്‌സ്ബുക് അക്കൗണ്ടിലൂടെയാണ് അരുണ്‍ ഗോപി അഭ്യര്‍ത്ഥന നടത്തിയത്. ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അറിവോ സമ്മതമോ ഇല്ലാതെ പ്രചരിപ്പിക്കരുത് എന്നുമാണ് തന്റെ പോസ്റ്റിലൂടെ അരുണ്‍ ഗോപി പറയുന്നത്. 

'പ്രിയമുള്ളവരേ നിങ്ങള്‍ നമ്മുടെ സിനിമയോടും പ്രണവിനോടും കാണിക്കുന്ന ഈ സ്‌നേഹത്തിനു സ്‌നേഹത്തോടെ തന്നെ നന്ദി പറയുന്നു പക്ഷെ അതിന്റെ പേരില്‍ ഞങ്ങളുടെ ലൊക്കേഷന്‍ സ്റ്റില്‍സ് ഞങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ ഷെയര്‍ ചെയ്തു പ്രചരിപ്പിക്കരുത് എന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു, അതുമൂലം ഞങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ദയവു ചെയ്തു മനസിലാക്കുക, സിനിമയ്ക്ക് പിന്നിലെ ചിന്തകള്‍ നിങ്ങള്‍ മാനിച്ചു ഞങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.' 

ആദിയ്ക്ക് ശേഷമുള്ള പ്രണവിന്റെ രണ്ടാമത്തെ സിനിമയാണിത്. ചിത്രത്തില്‍ പ്രണവ് മോഹന്‍ ലാല്‍ അഭിനയിക്കുന്ന പ്രധാനപ്പെട്ട പല ലൊക്കേഷന്‍ സ്റ്റില്‍സുകളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ സംവിധായകന്‍ തന്നെ പ്രതികരണവുമായി രംഗത്ത് വന്നത്.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകനായ അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com