'ഫാനിസം തലക്ക് പിടിച്ചപ്പോള്‍ ചെയ്തുപോയതാണ്, ഇതിന്റെ പേരില്‍ വെറുക്കരുത്'; ആറ് വര്‍ഷം മുന്‍പത്തെ രാജപ്പന്‍ വിളിക്ക് ക്ഷമ പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

താരത്തിന്റെ പഴയ പോസ്റ്റ് ആരാധകരുടെ ശ്രദ്ധ പതിഞ്ഞതോടെയാണ് ഒരു കൂട്ടം പേര്‍ ഐശ്വര്യയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം അഴിച്ചുവിട്ടത്
'ഫാനിസം തലക്ക് പിടിച്ചപ്പോള്‍ ചെയ്തുപോയതാണ്, ഇതിന്റെ പേരില്‍ വെറുക്കരുത്'; ആറ് വര്‍ഷം മുന്‍പത്തെ രാജപ്പന്‍ വിളിക്ക് ക്ഷമ പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

റ് വര്‍ഷം മുന്‍പ് ഒരു പോസ്റ്റിനിട്ട കമന്റിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. പൃഥ്വിരാജിനെ രാജപ്പനെന്ന് വിളിച്ചതിനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നടിക്ക് ക്ഷമ പറയേണ്ടി വന്നത്. താരത്തിന്റെ പഴയ പോസ്റ്റ് ആരാധകരുടെ ശ്രദ്ധ പതിഞ്ഞതോടെയാണ് ഒരു കൂട്ടം പേര്‍ ഐശ്വര്യയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം അഴിച്ചുവിട്ടത്. 

പൃഥ്വിരാജ് അഭിനയിച്ച് ഹിന്ദി ചിത്രം ഔറംഗസീബിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. അര്‍ജുന്‍ കപൂറും പൃഥ്വിയും നില്‍ക്കുന്ന ചിത്രമായിരുന്നു ഇത്. ഇതിന് താഴെയാണ് വിവാദ കമന്റ് വന്നത്. രാജപ്പന്‍ ഇടികൊണ്ട് ഡാമേജ് ആയി നില്‍ക്കുകയാണെന്നും എന്റെ ആള്‍ എപ്പോഴും ഹോട്ടായാണ് നില്‍ക്കുന്നത് എന്നായിരുന്നു കമന്റ്. കമന്റ് പൃഥ്വിരാജ് ഫാന്‍സിന്റെ കണ്ണില്‍ പതിഞ്ഞതോടെ താരത്തിന്റെ ഫേയ്‌സ്ബുക് അക്കൗണ്ടില്‍ ചീത്തവിളി നിറഞ്ഞു. അവസാനം താരത്തിന് കമന്റ് ബോക്‌സ് പൂട്ടേണ്ടതായി വന്നു. 

ഇതോടെയാണ് ക്ഷമ പറഞ്ഞ് താരം രംഗത്തെത്തിയത്. ഫാനിസം തലയ്ക്ക് പിടിച്ചപ്പോള്‍ ചെയ്തുപോയതാണെന്നും ഇതിന്റെ പേരില്‍ തന്നെ വെറുക്കരുതെന്നുമാണ് താരം പോസ്റ്റിലൂടെ പറഞ്ഞു. താനും രാജുച്ചേട്ടന്റെ ആരാധികയാണെന്നും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളില്‍ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നുവെന്നും താരം പറഞ്ഞു. 

'മുന്‍പൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ചിലവഴിച്ച സമയങ്ങളില്‍ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്പോള്‍ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വര്‍ഷം മുന്‍പ് ഫാനിസത്തിന്റെ പേരില്‍ മാത്രം ചെയ്‌തൊരു കമന്റിന്റെ പേരില്‍ നിങ്ങള്‍ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീര്‍ത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളില്‍ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു.' ഐശ്വര്യ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com