16 വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച കുഞ്ഞാണെന്ന് അറിയില്ലായിരുന്നു; ബാലഭാസ്‌കറിനെ സമൂഹമാധ്യമത്തില്‍ അപഹസിച്ചയാള്‍ മാപ്പുപറഞ്ഞു 

16 വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച കുഞ്ഞാണെന്ന് അറിയില്ലായിരുന്നു; ബാലഭാസ്‌കറിനെ സമൂഹമാധ്യമത്തില്‍ അപഹസിച്ചയാള്‍ മാപ്പുപറഞ്ഞു 

അറിവില്ലായ്മ മൂലം പറ്റിയ ഒരു വലിയ തെറ്റാണെന്നും ദയവ് ചെയ്ത് ഇനി വിമര്‍ശിക്കരുതേ എന്നും യുവാവ് അഭ്യര്‍ത്ഥിക്കുന്നു

കാറപകടത്തെതുടര്‍ന്ന് ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍ കഴിയുന്ന സംഗീതജ്ഞന്‍ ബാലഭാസ്‌ക്കറിനെ അവഹേളിച്ച് സമൂഹമാധ്യമത്തില്‍ കമന്റിട്ട യുവാവ് ഒടുവില്‍ മാപ്പപേക്ഷയുമായി രംഗത്തെത്തി. അപകടവാര്‍ത്ത പങ്കുവച്ചുകൊണ്ട് ബാലഭാസ്‌കറിന്റെ സുഹൃത്തും റേഡിയോ ജോക്കിയുമായ കിടിലം ഫിറോസ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വാര്‍ത്തയിലായിരുന്നു യുവാവിന്റെ കമന്റ്. പ്രബി ലൈഫി എന്ന് പേരുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് കമന്റ് ഉണ്ടായത്.

'മകളെ നഷ്ടപ്പെട്ടെങ്കിലെന്താ, അധികം പ്രായമൊന്നും ആയിട്ടില്ലല്ലോ' എന്നായിരുന്നു ഇയാള്‍ കുറിച്ചത്. ഇത്തരത്തിലൊരു കമന്റ്  ശ്രദ്ധയില്‍പെട്ടതോടെ യുവാവിനെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി. ഈ പ്രൊഫൈല്‍ ആരാണെന്ന് കണ്ടെത്താന്‍ ഫിറോസും ഫേസ്ബുക്കിലൂടെ സഹായമഭ്യര്‍ത്ഥിച്ചിരുന്നു. പിന്നാലെയാണ് മാപ്പപേക്ഷയുമായി യുവാവ് രംഗത്തെത്തിയത്. അറിവില്ലായ്മ മൂലം പറ്റിയ ഒരു വലിയ തെറ്റാണെന്നും ദയവ് ചെയ്ത് ഇനി വിമര്‍ശിക്കരുതേ എന്നും യുവാവ് അഭ്യര്‍ത്ഥിക്കുന്നു. മാപ്പ് അറിയിച്ച് കുറിപ്പിട്ടതോടെ ഈ അക്കൗണ്ട് അപ്രത്യക്ഷമാകുകയും ചെയ്തു. 

യുവാവിന്റെ കുറിപ്പിങ്ങനെ:

ദയവ് ചെയ്ത് ഇനി എന്നെ വിമര്‍ശിക്കരുതേ. അറിവില്ലായ്മ മൂലം പറ്റിയ ഒരു വലിയ തെറ്റാണ്. ബാലഭാസ്‌കര്‍ ചേട്ടന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച കുഞ്ഞാണെന്ന് അറിയില്ലായിരുന്നു. അദ്ദേഹം അപകടത്തിലാണെന്നും അറിയില്ലായിരുന്നു. എന്റെ മനസ്സില്‍ നിന്നും ആത്മാര്‍ഥമായി ഞാന്‍ മാപ്പ് പറയുന്നു. ആ കമന്റ് ഇട്ടപ്പോള്‍ അതൊരു ഫേക്ക് ന്യൂസ് ആണെന്നാണ് കരുതിയത്. അദ്ദേഹത്തിന് ഒന്നും സംഭവിക്കരുതേ. കാലില്‍ വീണ് മാപ്പ്. എല്ലാവരോടും. ഒരു തെറ്റ് ആര്‍ക്കായാലും പറ്റുമല്ലോ. ദയവുചെയ്ത് ഇനി ഒന്നും പറയരുതേ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com