'ഇര്‍ഫാന്‍ ഖാന്റെ മുഖത്ത് ഭാവങ്ങള്‍ വരാന്‍ എന്നോട് തുണി അഴിക്കാന്‍ ആവശ്യപ്പെട്ടു'; വിവേക് അഗ്നിഹോത്രിക്കെതിരേ തനുശ്രീ

2005 ല്‍ പുറത്തിറങ്ങിയ ചോക്ലേറ്റ് എന്ന സിനിമയുടെ ഷൂട്ടിനിടെ ആയിരുന്നു സംഭവം
'ഇര്‍ഫാന്‍ ഖാന്റെ മുഖത്ത് ഭാവങ്ങള്‍ വരാന്‍ എന്നോട് തുണി അഴിക്കാന്‍ ആവശ്യപ്പെട്ടു'; വിവേക് അഗ്നിഹോത്രിക്കെതിരേ തനുശ്രീ

നാനാ പടേക്കറിന് എതിരേയുള്ള നടി തനുശ്രീ ദത്തയുടെ ആരോപണങ്ങള്‍ ബോളിവുഡില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുന്നത്. എന്നാല്‍ നാനാ പടേക്കറില്‍ മാത്രം ഒതുക്കാന്‍ തനുശ്രീ ഒരുക്കമല്ല. ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നി ഹോത്രിക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. നടന്‍ ഇര്‍ഫാന്‍ ഖാന്റെ മുഖത്ത് ഭാവം വരുത്താന്‍ അയാള്‍ക്ക് മുന്നില്‍ തുണി അഴിക്കാന്‍ വിവേക് പറഞ്ഞു എന്നാണ് തനുശ്രീ പറയുന്നത്. 

2005 ല്‍ പുറത്തിറങ്ങിയ ചോക്ലേറ്റ് എന്ന സിനിമയുടെ ഷൂട്ടിനിടെ ആയിരുന്നു സംഭവം. ഇര്‍ഫാന്‍ ഖാന്റെ ക്ലോസ് അപ് ഷോട്ടായിരുന്നു എടുത്തുകൊണ്ടിരുന്നത്. ആ രംഗത്തില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ കറക്റ്റ് എക്‌സ്പ്രഷന്‍ ഇര്‍ഫാന്റെ മുഖത്ത് വരാനായി തന്നോട് തുണി അഴിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇര്‍ഫാനും സുനില്‍ ഷെട്ടിയും ഇതിനെ എതിര്‍ക്കുകയും തനിക്കു വേണ്ടി സംസാരിക്കുകയും ചെയ്‌തെന്നും തനുശ്രീ വ്യക്തമാക്കി. 

'അത് ഇര്‍ഫാന്‍ ഖാന്റെ ക്‌ളോസപ്പ് ഷോട്ട് ആയിരുന്നു. ഞാന്‍ ആ സീനിലേ ഇല്ലായിരുന്നു. അദ്ദേഹം എന്തിനെയോ നോക്കി മുഖത്ത് ആ ഭാവങ്ങള്‍ വരുത്തണം. ആ ഭാവങ്ങള്‍ മുഖത്ത് വരുത്താനായി എന്നോട് വസ്ത്രമഴിച്ച് ഇര്‍ഫാന് മുന്നില്‍ നൃത്തം ചെയ്യാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. അതെനിക്ക് വല്ലാത്ത ഷോക്കായിരുന്നു. എന്നാല്‍ ഇര്‍ഫാന്‍ സംവിധായകന്റെ ആവശ്യം നിഷേധിക്കുകയാണ് ചെയ്തത്. അവര്‍ വസ്ത്രമഴിച്ചിട്ട് വേണ്ട എനിക്ക് ഭാവപ്രകടനങ്ങള്‍ നടത്താന്‍ എന്ന് അദ്ദേഹം പറഞ്ഞു. അതാണ് ഇര്‍ഫാന്‍ ഖാന്‍. അന്ന് ഇര്‍ഫാന്‍ അങ്ങനെ പറഞ്ഞതിനെ ഞാന്‍ അഭിനന്ദിക്കുന്നു. 'നിങ്ങള്‍ എന്താണ് പറയുന്നത്, എനിക്ക് ക്‌ളോസപ്പ് ഷൂട്ട് എങ്ങനെ ചെയ്യണമെന്നറിയാം, എനിക്ക് അഭിനയിക്കാന്‍ അറിയാം' എന്നദ്ദേഹം പറഞ്ഞു.

സുനില്‍ ഷെട്ടിയും അന്നെനിക്ക് വേണ്ടി സംസാരിച്ചു. അദ്ദേഹവും അവിടെ ഉണ്ടായിരുന്നു. ഇത് കേട്ട അദ്ദേഹം ഞാന്‍ വന്ന് നിങ്ങള്‍ക്ക് ഭാവപ്രകടനങ്ങള്‍ വരുത്താന്‍ സഹായിക്കണോ എന്ന് സംവിധായകനോട് ദേഷ്യപ്പെട്ടു. ഇര്‍ഫാനും സുനില്‍, ഷെട്ടിയും അന്ന് എനിക്ക് വേണ്ടി സംസാരിച്ചു. ഇതുപോലുള്ള നല്ല ആള്‍ക്കാരും ഈ മേഖലയില്‍ ഉണ്ട് '. തനുശ്രീ പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് പത്ത് വര്‍ഷം മുന്‍പ് നാനാ പടേക്കറില്‍ നിന്ന് നേരിട്ട അതിക്രമത്തെക്കുറിച്ച് താരം പറഞ്ഞത്. ഒരു ചിത്രത്തിന്റെ ഷൂട്ടിനിടെ അദ്ദേഹം തന്നെ കയറി പിടിക്കുകയും ഇന്റിമേറ്റ് രംഗങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് തനുശ്രീയുടെ ആരോപണം. എന്നാല്‍ ഇതിനെ തള്ളി നാനാ പടേക്കര്‍ രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com