ദീപാവലിക്ക് തീയറ്ററുകളിലെത്തും എന്ന് പറഞ്ഞിരുന്ന ശങ്കര്‍-രജനികാന്ത് ചിത്രം 2.0യുടെ റിലീസ് തിയതി മാറ്റിവച്ച്ത് കുറച്ചൊന്നുമല്ല സിനിമാപ്രേമികളെ നിരാശരാക്കിയത്. 2015 ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം റിലീസ് തിയതി വീണ്ടും നീട്ടിയത് വിമർശനങ്ങൾക്കും കാരണമായി. എന്നാൽ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ സംവിധായകൻ ശങ്കർ ചിത്രത്തിന്റെ റിലീസ് നീട്ടിയതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ്.
വിഎഫ്എക്‌സ് ജോലികള്‍ പൂർത്തിയാകാത്തതാണ് റിലീസ് നീട്ടിവയ്ക്കാൻ കാരണമെന്ന് ശങ്കർ പറയുന്നു. ഒരു വലിയ കമ്പനിയെയാണ് വിഎഫ്എക്‌സ് വർക്ക് ഏൽപിച്ചതെന്നും ദീപാവലിക്ക് ആവുമ്പോഴേക്കും എല്ലാം പൂര്‍ത്തിയാകുമെന്ന് അവര്‍ വാക്കും തന്നെങ്കിലും കുറിച്ചു കൂടി സമയം തരണമെന്ന് പിന്നീട് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആദ്യം പറഞ്ഞിരുന്നത് അനുസരിച്ചാണ് റിലീസ് ദിനം പ്രഖ്യാപിച്ചതെന്നും എന്നാൽ പിന്നീട് മാറ്റേണ്ടിവരുകയായിരുന്നെന്നും ശങ്കർ വ്യക്തമാക്കി.
എന്നാൽ ദുബായിയിൽ വച്ച് ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് ജനുവരിയിലും ജോലികൾ തീരില്ലെന്ന് അറിയിക്കുന്നത്. ഇതോടെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്നും നിസ്സഹായരായി പോയെന്നും ശങ്കർ അഭിമുഖത്തിൽ പറയുന്നു. തുടർന്ന് ചിത്രത്തിൻ വിഎഫ്എക്സ് വർക്ക് മറ്റൊരു കമ്പനിക്ക് കൈമാറുകയായിരുന്നു. ഡബിള്‍ നെഗറ്റീവ് എന്ന കമ്പനിയെയാണ് ഇപ്പോൾ ഏൽപ്പിച്ചിരിക്കുന്നത്.
ലണ്ടന്‍, മോണ്‍ഡ്രിയല്‍, യുക്രൈന്‍, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച 2100 വിഎഫ്എക്‌സ് ഷോട്ടുകള്‍ ചിത്രത്തിലുണ്ട്. ഒരു ചെടിയെ വേരോടെ പറിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടുന്നതു പോലെയുള്ള പ്രശ്‌നമാണ് ഇത്തരത്തിലൊരു ആവശ്യത്തിനായി മറ്റൊരു കമ്പനിയെ സമീപിക്കുമ്പോഴും ഉള്ളതെന്ന് ശങ്കർ അഭിമുഖത്തിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ