'അത് ഞാന്‍ കാശു മുടക്കിവെച്ചതല്ലേ, ഒരെണ്ണത്തിന് 15,000 രൂപയായി'; തിരുവനന്തപുരത്തെ കട്ടൗട്ടിന് പിന്നിലെ സത്യം തുറന്നു പറഞ്ഞ് ബൈജു; വീഡിയോ

തിരുവനന്തപുരത്തെ കട്ടൗട്ട് വെച്ചത് താന്‍ തന്നെയാണെന്ന് താരം വ്യക്തമാക്കിയത്
'അത് ഞാന്‍ കാശു മുടക്കിവെച്ചതല്ലേ, ഒരെണ്ണത്തിന് 15,000 രൂപയായി'; തിരുവനന്തപുരത്തെ കട്ടൗട്ടിന് പിന്നിലെ സത്യം തുറന്നു പറഞ്ഞ് ബൈജു; വീഡിയോ

'അണ്ണന്റെ രണ്ട് വലിയ കട്ടൗട്ട് തിരുവനന്തപുരത്ത് വെച്ചിട്ടുണ്ടല്ലോ?' മേരാ നാം ഷാജിയുടെ പ്രമോഷന്റെ ഭാഗമായി ഫേയ്‌സ്ബുക്ക് ലൈവില്‍ എത്തിയ നടന്‍ ബൈജുവിനോട് ചിത്രത്തിന്റെ സംവിധായകന്‍ നാദിര്‍ഷയുടെ ചോദ്യം. 'അത് ഞാന്‍ കാശ് മുടക്കി വെച്ചതല്ലേ, ഒരെണ്ണത്തിന് 15,000 രൂപയായി' ഒരു താമസവുമുണ്ടായില്ല ബൈജുവിന്റെ മറുപടി എത്താന്‍. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ബൈജു. ലൂസിഫറിലെ രാഷ്ട്രീയക്കാരനു ശേഷം മേരാ നാം ഷാജിയിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായാണ് ബൈജു എത്തുന്നത്. 

ഇന്ന് തീയെറ്ററില്‍ എത്തുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് നാദിര്‍ഷയും ബൈജുവും ലൈവില്‍ എത്തിയത്. അപ്പോഴാണ് തിരുവനന്തപുരത്തെ കട്ടൗട്ട് വെച്ചത് താന്‍ തന്നെയാണെന്ന് താരം വ്യക്തമാക്കിയത്. തനിക്ക് ഫാന്‍സൊന്നുമില്ലാത്തതിനാലാണ് കാശ് മുടക്കി താന്‍ തന്നെ രണ്ടെണ്ണം വെച്ചത് എന്നാണ് ബൈജു പറയുന്നത്. ഇതുപോലെ ആര് തുറന്നു പറയും എന്നായിരുന്നു ബൈജുവിന്റെ വാക്കുകള്‍ കേട്ട് ചിരിച്ചുകൊണ്ട് നാദിര്‍ഷ ചോദിച്ചത്. 

മേരാ നാം ഷാജി തമാശ പടമാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അതുപോലെ തന്നെ തമാശ നിറഞ്ഞതായിരുന്നു ഇരുവരുടേയും ലൈവും. നേരത്തെ പറയാത്തതിനാല്‍ ലൈവ് കാണാന്‍ ആരും എത്തുന്നില്ല എന്ന ബൈജുവിന്റെ പരാതിയിലാണ് വീഡിയോ തുടങ്ങുന്നത്. ഇതിപ്പോ ബസ് കാത്തു നില്‍ക്കുന്നതു പോലെയാണെന്നാണ് താരം പറഞ്ഞത്. 

ലൂസിഫറിലെ ബൈജുവിന്റെ പ്രകടനത്തെ പ്രശംസിക്കാനും ആരാധകര്‍ മറന്നില്ല. ചിത്രത്തില്‍ രാഷ്ട്രീയക്കാരനായിട്ടാണ് ഷൈജു എത്തുന്നത്. ചിത്രത്തിന്റെ അവസാനം ഷാജോണിനെ ബൈജു കൊല്ലുന്നതായിട്ടാണ്. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷൈജുവിന്റെ മറുപടി ഇങ്ങനെ; 'ഷാജോണിനെ വെടിവെച്ചുകൊല്ലണമെന്ന് ലാലേട്ടന് വലിയ ആഗ്രഹമായിരുന്നു. അത് ഞാന്‍ അങ്ങ് സാധിച്ചുകൊടുത്തു. അങ്ങനെ അവന്‍ വിലസണ്ട.' 

ഷാജി എന്ന് പേരുള്ള മൂന്ന് വ്യക്തികളുടെ കഥയാണ് മേരാ നാം ഷാജിയില്‍ പറയുന്നത്. തിരുവനന്തപുരം ഷാജിയായാണ് ബൈജു എത്തുന്നത്. ഒപ്പം ആസിഫ് അലിയും ബിജു മേനോനുമുണ്ട്. ചിത്രം മികച്ച എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com