'അതൊന്നും വെറുതെ പറഞ്ഞതല്ല, ബാക്കി കൊടുക്കാനുള്ള 8000 രൂപ ഇന്ന് കൊടുക്കണം'; കട്ടൗട്ടിനെക്കുറിച്ച് ബൈജു

സിനിമയിലേക്കുള്ള തന്റെ മൂന്നാം വരവാണെന്നും ഇതില്‍ ശരിയായില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു
'അതൊന്നും വെറുതെ പറഞ്ഞതല്ല, ബാക്കി കൊടുക്കാനുള്ള 8000 രൂപ ഇന്ന് കൊടുക്കണം'; കട്ടൗട്ടിനെക്കുറിച്ച് ബൈജു

തിരുവനന്തപുരം: ലൂസിഫറില്‍ മികച്ച കൈയടി വാങ്ങിയ ശേഷം വീണ്ടും ആരാധകരുടെ മനസ് കീഴടക്കുകയാണ് മേരാ നാം ഷാജിയിലൂടെ ബൈജു സന്തോഷ്. തിരുവനന്തപുരത്തെ ബൈജുവിന്റെ കൂറ്റന്‍ കട്ടൗട്ട് ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു. കാശ് മുടക്കി താന്‍ തന്നെയാണ് കട്ടൗട്ട് വെച്ചത് എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. അതൊന്നും വെറുതെ പറഞ്ഞതല്ലെന്നും ഇന്ന് ബാക്കി കൊടുക്കാനുള്ള 8000 രൂപ കൊടുക്കണമെന്നുമാണ് ബൈജു പറയുന്നത്. 

'അതൊന്നും വെറുതെ പറഞ്ഞതല്ല. അതിനുള്ള അഡ്വാന്‍സ് 7000 രൂപ മാത്രമേ കൊടുത്തിട്ടുള്ളൂ. ബാക്കി കൊടുക്കാനുള്ള 8000 രൂപ ഇന്ന് കൊടുക്കണം' ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സിനിമയിലേക്കുള്ള തന്റെ മൂന്നാം വരവാണെന്നും ഇതില്‍ ശരിയായില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 

നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയ്ക്കും ബിജു മേനോനും ഒപ്പം പ്രധാന വേഷത്തിലാണ് ബൈജു എത്തുന്നത്. മൂന്ന് ഷാജിമാരുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. തിരുവനന്തപുരം ഷാജിയാണ് ബൈജു. ഉറിയടി, ജീം ബൂം ബാ, കോളാമ്പി, പിടികിട്ടാപ്പുള്ളി തുടങ്ങിയ സിനിമകളാണ് തന്റേതായി അടുത്ത് വരാനിരിക്കുന്നതെന്നും ബൈജു പറഞ്ഞു. 

ചിത്രത്തിന് എതിരേ ഉയരുന്ന മോശം അഭിപ്രായത്തെക്കുറിച്ചും അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. മേരാ നാം ഷാജിക്കെതിരായ സോഷ്യല്‍ മീഡിയാ അഭിപ്രായങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടവയാണെന്നാണ് സംവിധായകന്‍ നാദിര്‍ഷ പറയുന്നത്. 10 മണിക്ക് ആദ്യ ഷോ തുടങ്ങിയ ചിത്രത്തിന്റെ റിവ്യു 10.15ന് വന്നു എന്നാണ് നാദിര്‍ഷ പറയുന്നത്.  സിനിമാ മേഖലയുമായി ബന്ധമുള്ളവര്‍ അല്ല ഇത് ചെയ്യുന്നതെന്നും അവര്‍ അങ്ങനെ ചെയ്യില്ലെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു. ഇതൊരു തമാശ സിനിമയാണെന്നും അതിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ നില്‍ക്കരുതെന്നും ബൈജു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com