മലയാള സിനിമയുടെ ബോക്സ്ഓഫീസിൽ ചരിത്രമെഴുതി മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ ലൂസിഫർ. ചിത്രം റിലീസ് ചെയ്ത് എട്ട് ദിവസങ്ങൾക്കുള്ളിൽ നൂറുകോടി ക്ലബിൽ ഇടം നേടിയിരിക്കുന്നു. സിനിമയുടെ ആഗോള കലക്‌ഷൻ തുകയാണിത്. സിനിമയുടെ നിര്‍മാതാക്കളായ ആശീർവാദ് പ്രൊഡക്‌ഷൻസാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.
സന്തോഷം പങ്കിട്ട് മോഹൻലാൽ തന്റെ ട്വിറ്റർ പേജിലൂടെ ആരാധകർക്ക് നന്ദി പറഞ്ഞു. ലൂസിഫർ എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബിലെത്തിയിരിക്കുന്നു. ആരാധകരുടെ അചഞ്ചലമായ പിന്തുണയാണ് ഈ നേട്ടം കൈവരിച്ചതിന് പിന്നിലെന്ന് മോഹൻലാൽ കുറിച്ചു. പിന്തുണയ്ക്ക് മുന്നിൽ തല കുനിയ്ക്കുന്നു. പ്രഥ്വിരാജിനും ലൂസിഫർ ടീമിനും അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു.
ലൂസിഫർ നൂറു കോടി ഗ്രോസ് കലക‌്ഷൻ എന്ന മാന്ത്രിക വര ലോക ബോക്സോഫീസിൽ കടന്നതായി ആശീർവാദ് വ്യക്തമാക്കി. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളിൽ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണെന്നും അവർ പറഞ്ഞു. ഇതാദ്യമായാണ് കലക്‌ഷൻ വിവരങ്ങൾ ഔദ്യോഗികമായി പങ്കുവയ്ക്കുന്നതെന്നും മലയാള സിനിമയുടെ ഈ വൻ നേട്ടത്തിന് കാരണം നിങ്ങളുടെ സ്നേഹവും കരുത്തും ആണെന്നും അവർ കുറിച്ചു.
നൂറു കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് ലൂസിഫർ. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ, നിവിൻ പോളി- റോഷന്‍ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി. ഇതിൽ രണ്ട് സിനിമകളിൽ മോഹൻലാൽ നായകനും ഒന്നിൽ അതിഥി വേഷത്തിലും എത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ