ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രം ആദിത്യ വര്‍മ ഉപേക്ഷിച്ചു; പ്രതികരണവുമായി നിര്‍മാതാക്കള്‍

സിനിമയുടെ ചിത്രീകരണം നിന്നു പോയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നത്
ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രം ആദിത്യ വര്‍മ ഉപേക്ഷിച്ചു; പ്രതികരണവുമായി നിര്‍മാതാക്കള്‍


സൂപ്പര്‍ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡി തമിഴ് പതിപ്പ് ആദിത്യ വര്‍മയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സൂപ്പര്‍താരം വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ചിത്രത്തിന് കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടിക്കൊടുത്തത്. ഷൂട്ടിങ് പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങവെ നിര്‍മാതാക്കളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ചിത്രം റീ ഷൂട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രം ഉപേക്ഷിച്ചു എന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം നിന്നു പോയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നത്. തുടര്‍ന്ന് ഇതിന് വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് നിര്‍മാതാവ് മുകേഷ് മേത്ത. ചില ആളുകള്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഞങ്ങള്‍ പോര്‍ച്ചുഗലില്‍ പോകാനിരിക്കുകയാണ്. 2019 ല്‍ തന്നെ ചിത്രം പുറത്തിറങ്ങുംമേത്ത പറഞ്ഞു. 

അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ കബീര്‍ സിങ്ങിന്റെ ടീസര്‍ ഹിറ്റായതിന് പിന്നാലെയാണ് വര്‍മ മുടങ്ങിയതായി പ്രചാരണം ശക്തമായത്. സംവിധായകന്‍ ബാലയാണ് ആദ്യം ചിത്രം ഒരുക്കിയത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിക്കിടെ സംവിധായകനും നിര്‍മാതാക്കളായ ഇ4 എന്റര്‍ടെയിന്‍മെന്റ്‌സും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. സിനിമയ്ക്ക് നിലവാരമില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിച്ചതോടെ പുനര്‍ചിത്രീകരിക്കുകയായിരുന്നു. ഇതോടെ ബാല ചിത്രത്തില്‍ നിന്ന് പിന്‍മാറി. ധ്രുവിനെ മാത്രം നിലനിര്‍ത്തി ചിത്രത്തിലെ നായികയെ വരെ മാറ്റിയാണ് വര്‍മ ഒരുങ്ങുന്നത്. 

അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനായിരുന്നു ഗണേശായയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബനിത സന്ധുവാണ് ചിത്രത്തിന്റെ പുതിയ നായിക. ബംഗാളി നടി മേഘ്‌ന ചൗധരിയാണ് ധ്രുവിന്റെ നായിക വേഷത്തില്‍ ആദ്യം എത്തിയത്. എന്നാല്‍ മേഘ്‌നയെയും മറ്റൊരു നടിയായ റെയ്‌സയെയും ചിത്രത്തില്‍ നിന്ന് മാറ്റി. റെയ്‌സക്ക് പകരം തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദാണ് സ്‌ക്രീനിലെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com