'വിവാഹം അങ്ങനെയല്ല, ജീവിതത്തിലെ ബാക്കി അത്ഭുതങ്ങളൊക്കെ നടന്നിട്ടുള്ളത് ക്യാമറയ്ക്ക് മുന്നില്‍'; ഞാന്‍ പ്രകാശന്റെ 101 ദിവസം ആഘോഷിച്ചു; വീഡിയോ 

മോഹന്‍ലാലിനെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തുമ്പോഴുള്ള ഫീലാണ് എനിക്ക് ഫഹദിനെ നായകനാക്കിയപ്പോഴുള്ളത്
'വിവാഹം അങ്ങനെയല്ല, ജീവിതത്തിലെ ബാക്കി അത്ഭുതങ്ങളൊക്കെ നടന്നിട്ടുള്ളത് ക്യാമറയ്ക്ക് മുന്നില്‍'; ഞാന്‍ പ്രകാശന്റെ 101 ദിവസം ആഘോഷിച്ചു; വീഡിയോ 

രുപാട് ചിരി നിറച്ച കൊച്ചു സിനിമയായിരുന്നു സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഞാന്‍ പ്രകാശന്‍. ആ ചിരിയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. മലയാളികളുടെ കുറേ സ്വഭാവങ്ങള്‍ പറഞ്ഞ് താനും ശ്രീനിവാസനും ഒരുപാട് ചിരിച്ചെന്നും തങ്ങള്‍ ചിരിച്ച കാര്യങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. ഞാന്‍ പ്രകാശന്‍ 101 ദിവസം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷത്തിനിടെയായിരുന്നു സത്യന്‍ അന്തിക്കാടിന്റെ തുറന്നു പറച്ചില്‍. 
 
ഫാസിലിന്റെ വീട്ടില്‍ ഞാന്‍ പണ്ടു പോകുമ്പോള്‍ അവിടെ ബര്‍മൂഡ ഇട്ടു നടന്നിരുന്ന ചെക്കനാണ് ഫഹദ്. ആ പയ്യനെ എന്റെ സിനിമയിലെ നായകനായി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തുമ്പോഴുള്ള ഫീലാണ് എനിക്ക് ഫഹദിനെ നായകനാക്കിയപ്പോഴുള്ളത്. ഫഹദിന്റെ ടച്ചുകൊണ്ട് ചില സീനുകള്‍ കൂടുതല്‍ മനോഹരമാകുമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. 
 
തന്റെ ജീവിതത്തിലെ എല്ലാ അത്ഭുതങ്ങളും നടന്നിരിക്കുന്നത് ക്യാമറയ്ക്ക് മുന്നിലാണെന്നാണ് ഫഹദിന്റെ വാക്കുകള്‍. എന്നാല്‍ തന്റെ വിവാഹം ക്യാമറയ്ക്ക് മുന്നില്‍ അല്ല നടന്നത് എന്ന് സദസ്സിലിരുന്ന ഭാര്യ നസ്രിയയെ നോക്കിക്കൊണ്ട് ഫഹദ് പറഞ്ഞു. പലപ്പോഴും ആ അത്ഭുതം നടക്കുന്നത് പലരും കാരണമാണ്.സിനിമയുടെ ഭാഗമായ എല്ലാവരും ചേര്‍ന്നാണ് ഈ വിജയം സാധ്യമായതെന്നും താരം കൂട്ടിച്ചേര്‍ത്തു. താനും സത്യന്‍ അന്തിക്കാടും തമ്മിലുള്ള കെമിസ്ട്രിയ്ക്ക് പിന്നിലെ രഹസ്യവും താരം തുറന്നു പറഞ്ഞു. 'എനിക്കെന്താണ് ചെയ്യാന്‍ കഴിയുക എന്നത് സത്യേട്ടന് നന്നായി അറിയാം. അതുപോലെ സത്യേട്ടന് എന്താണ് വേണ്ടത് എന്ന് എനിക്കും നന്നായി അറിയാം. അതാണ് ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി.'

 ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും ഒത്തു ചേര്‍ന്നായിരുന്നു ആഘോഷം. ഫഹദിനൊപ്പം ഭാര്യയും നടിയുമായ നസ്രിയയും ആഘോഷത്തില്‍ പങ്കാളികളായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com