'പ്രിയയ്‌ക്കൊപ്പം അഭിനയിക്കുന്നവര്‍ മരിക്കുന്നു, ദുശ്ശകുനം'; മറുപടിയുമായി നടി

ശ്രീദേവിയുടേയും ജെ.കെ റിതേഷിന്റേയും വേര്‍പാടിനേയും എടുത്തുകാണിച്ചായിരുന്നു ആരോപണം
'പ്രിയയ്‌ക്കൊപ്പം അഭിനയിക്കുന്നവര്‍ മരിക്കുന്നു, ദുശ്ശകുനം'; മറുപടിയുമായി നടി

തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് പ്രിയ ആനന്ദ്. ഇപ്പോള്‍ താരത്തിന് എതിരേ വിചിത്ര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിമര്‍ശകന്‍. പ്രിയയ്‌ക്കൊപ്പം അഭിനയിക്കുന്ന താരങ്ങള്‍ മരിക്കുമെന്നും താരമൊരു ദുശ്ശകുനം ആണെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ഒരാളുടെ കമന്റ്. ശ്രീദേവിയുടേയും ജെ.കെ റിതേഷിന്റേയും വേര്‍പാടിനേയും എടുത്തുകാണിച്ചായിരുന്നു ആരോപണം. 

'ഇംഗ്ലീഷ് വിംഗ്ലീഷിന്‍ ശ്രീദേവി പ്രിയ ആനന്ദിനൊപ്പം അഭിനയിച്ചു. ശ്രീദേവി ഇന്ന് ജീവനോടെ ഇല്ല. ജെ.കെ. റിതീഷ് എല്‍കെജില്‍ പ്രിയയ്‌ക്കൊപ്പം അഭിനയിച്ചു. അദ്ദേഹവും ഇല്ല. പ്രിയ ആനന്ദിനൊപ്പം ആര് അഭിനയിച്ചാലും അവര്‍ മരിക്കുന്നു. പ്രിയ തന്റെ സഹതാരങ്ങള്‍ക്ക് അപലക്ഷണമാണോ?' ട്വീറ്റിലൂടെ വിമര്‍ശകന്‍ പറഞ്ഞു. എന്നാല്‍ വിമര്‍ശകന്റെ കണ്ടെത്തലിന് മറുപടിയുമായി താരം തന്നെ രംഗത്തെത്തി. സാധാരണ താന്‍ ഇത്തരം ഇത്തരക്കാര്‍ക്ക് മറുപടി കൊടുക്കാറില്ലെന്നും എന്നാല്‍ ഇത് തീര്‍ത്തും മോശമായിപ്പോയി എന്നും താരം കുറിച്ചു. സോഷ്യല്‍ മീഡിയയിലൂടെ എന്ത് വൃത്തികേടും പറയാന്‍ എളുപ്പമാണെന്നും ഇത് ഏറ്റവും താഴെയാണെന്നുമായിരുന്നു മറുപടി. 

ഇതിന് പിന്നാലെ താരത്തിനോട് ക്ഷമ പറഞ്ഞ് അയാള്‍ രംഗത്തെത്തി. താന്‍ ഇംഗ്ലീഷ് വിംഗ്ലീഷും എല്‍കെജിയും ഇന്ന് കണ്ടെന്നും അപ്പോഴാണ് ഇങ്ങനെയൊരു സംശയം ഉണ്ടായത് എന്നുമായിരുന്നു അയാളുടെ മറുപടി. താരം ട്വീറ്റ് വായിക്കുമെന്നും താന്‍ ചിന്തിച്ചില്ലെന്നും വിഷമിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നതായും അയാള്‍ പറഞ്ഞു. 

ഇതിന് പിന്നാലെയായി വീണ്ടും മറുപടിയുമായും പ്രിയ എത്തിയിരുന്നു. ക്ഷമ പറഞ്ഞതിന് നന്ദി, താങ്കളെ വേദനിപ്പിക്കണമെന്ന് കരുതിയിരുന്നില്ലെന്നും ക്ഷമ പറഞ്ഞതില്‍ സന്തോഷമെന്നും താരം പറയുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാതിരുന്നതാണ് നിങ്ങള്‍ക്ക് പറ്റിയ തെറ്റെന്നും താരം വ്യക്തമാക്കി. നിരവധി ആരാധകരാണ് താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com