'മമ്മൂക്ക ആ ചലഞ്ച് ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, വിചാരിച്ചപോലെ തന്നെ സംഭവിച്ചു'; ഇപ്പോഴുള്ള മാറ്റങ്ങളുടെ തുടക്കം പ്രാഞ്ചിയേട്ടനാണെന്ന് രഞ്ജിത്ത്

'ശരിക്കും ഇപ്പോഴുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സിനിമയാണ് പ്രാഞ്ചിയേട്ടന്‍'
'മമ്മൂക്ക ആ ചലഞ്ച് ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, വിചാരിച്ചപോലെ തന്നെ സംഭവിച്ചു'; ഇപ്പോഴുള്ള മാറ്റങ്ങളുടെ തുടക്കം പ്രാഞ്ചിയേട്ടനാണെന്ന് രഞ്ജിത്ത്

മ്മൂട്ടി- രഞ്ജിത്ത് കട്ടുകെട്ടില്‍ ഒരുങ്ങിയ മികച്ച സിനിമയായിരുന്ന പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്. ഹീറോയിസമൊന്നുമില്ലാതെ പക്കാ തൃശൂര്‍കാരനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. പ്രാഞ്ചിയേട്ടന്റെ ഭാഷയും മാനറിസവുമെല്ലാം വലിയ ശ്രദ്ധ നേടി. എന്നാല്‍ തൃശൂര്‍ ഭാഷ സംസാരിക്കാന്‍ മമ്മൂട്ടി ആദ്യം കുറച്ച് ബുദ്ധിമുട്ടി എന്നാണ് സംവിധായകന്‍ രഞ്ജിത്ത് പറയുന്നത്. എന്നാല്‍ മമ്മൂട്ടിയ്ക്ക് വളരെ എളുപ്പത്തില്‍ ഭാഷ പിടിക്കാനാവുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു എന്നുമാണ് മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത്  പറയുന്നത്. 

'തിരക്കഥ എഴുതുമ്പോള്‍ സംഭാഷണം എഴുതിയിരുന്നില്ല. സെറ്റില്‍ വച്ച് എഴുതി ചേര്‍ക്കുകയായിരുന്നു. മമ്മൂക്കയ്ക്ക് ആദ്യം തൃശ്ശൂര്‍ ഭാഷ പ്രശ്‌നമായിരുന്നു. തൃശ്ശൂര്‍ ഭാഷ ഈസിയായി കൈകാര്യം ചെയ്യുന്നവരെയാണ് ബാക്കി പ്രധാന കഥാപാത്രങ്ങളായി ഞാന്‍ കാസ്റ്റ് ചെയ്തത്. മമ്മൂക്ക ആ ചലഞ്ച് ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം ഏതുതരം ഭാഷയും പിടിക്കുന്ന ഒരാളാണ് അദ്ദേഹം. വിചാരിച്ച പോലെ തന്നെ സംഭവിച്ചു. 

ആദ്യത്തെ രണ്ട് മൂന്ന് ദിവസം മമ്മൂക്കയ്ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. ഇതില്‍ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന രീതിയില്‍. മമ്മൂക്ക തന്റെ ആശങ്ക വേണുവിനോട് പറയുകയും ചെയ്തു. വേണു അത് എന്നോട് പറഞ്ഞു. സിനിമ വരുമ്പോള്‍ അത് നോക്കാമെന്ന് ഞാന്‍ പറഞ്ഞു. ഷൂട്ടിങ് തുടങ്ങി ആറ് ദിവസം കഴിഞ്ഞപ്പോള്‍ വേണുവിനെ വിളിച്ച് മമ്മൂക്ക പറഞ്ഞു മുന്‍പ് പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു. ഇത് സംഭവം വളരെ വ്യത്യസ്തമായ പരിപാടിയാണ്, ഞാന്‍ നന്നായി ആസ്വദിച്ച് അഭിനയിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന്.' രഞ്ജിത്ത് പറഞ്ഞു.

പ്രാഞ്ചിയേട്ടനായി മമ്മൂട്ടിയേയും മമ്മൂട്ടിയായി ഇന്നസെന്റിനേയും ആദ്യമേ മനസില്‍ ഉറപ്പിച്ചിരുന്നു എന്നാണ് രഞ്ജിത്ത് പറയുന്നത്. ഇന്നസെന്റിന് പകരം മറ്റൊരാളെ ആ കഥാപാത്രമായി തനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. റിലീസ് ചെയ്തപ്പോള്‍ തൃശൂര്‍കാരാണ് ആദ്യം ചിത്രത്തെ ഏറ്റെടുത്തതെന്നും വളരെ പതുക്കെയാണ് പ്രാഞ്ചിയേട്ടനെ മറ്റുള്ളവര്‍ ഏറ്റെടുത്തതെന്നും രഞ്ജിത്ത് പറയുന്നു. 'പരിഹസിക്കപ്പെടുന്ന നായകന്‍, വളരെ വളരെ പതുക്കെയാണ് അയാള്‍ എഴുന്നേറ്റ് നില്‍ക്കുന്നത്. സ്ഥിരം ഫോര്‍മുലയില്‍ നിന്ന് വ്യത്യസ്തമായ സിനിമ വരുമ്പോള്‍ സ്വീകരിക്കപ്പെടാന്‍ സമയം എടുക്കും. ശരിക്കും ഇപ്പോഴുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സിനിമയാണ് പ്രാഞ്ചിയേട്ടന്‍.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com